
തിരുവനന്തപുരം: പിണറായി വിജയനും ഞങ്ങളെപ്പോലെ ഒരു എം.എല്‍.എ മാത്രമാണെന്നും വ്യക്തിപരമായ ശത്രുതയില്ലെന്നും ജി. സുധാകരന്‍. പതിനാറാം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി നിയമിതനായ മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇനി പിണറായി വിജയനും സജി ചെറിയാനും അടക്കമുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ജി.സുധാകരനായിരിക്കും.
മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മറ്റ് മന്ത്രിമാരുടേയും സാന്നിദ്ധ്യത്തില്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്‍പാകെ യായിരുന്നു സത്യപ്രതിജ്ഞ. നാളെ നിയമസഭ സമ്മേളിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ജി.സുധാകരനായിരിക്കും. തനിക്ക് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന തരത്തില്‍ മാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ചകളെ ജി.സുധാകരന്‍ തള്ളി.
''മുന്‍പ് രണ്ടുതവണ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു, ഒരു തവണ ആ മന്ത്രിസഭയില്‍ ഞാനും അംഗമായിരുന്നു. പാര്‍ട്ടി തീരുമാനിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയാകുന്നു, അത്രമാത്രം. എനിക്ക് ആരോടും വ്യക്തിപരമായ ശത്രുതയില്ല. രാഷ്ട്രീയത്തില്‍ അത്തരം പക സൂക്ഷിക്കുന്നവര്‍ക്ക് നാശമേ ഉണ്ടാവുകയുള്ളൂ.' ജി.സുധാകരന്‍ വ്യക്തമാക്കി.
ജി.സുധാകരനെ പ്രോടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ചത് മുതല്‍, സി.പി.എം നേതാക്കളായ പിണറായി വിജയനും സജി ചെറിയാനും അദ്ദേഹത്തിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുമോ എന്നതിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക എന്നത് മാത്രമാണ് പ്രോടെം സ്പീക്കറുടെ പ്രധാന ഉത്തരവാദിത്തം.
ആദ്യദിവസം പൊതുചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് സ്പീക്കറുടെ ചേംബറിലെത്തി പ്രതിജ്ഞ ചെയ്ത് എം.എല്‍.എ സ്ഥാനം ഏറ്റെടുക്കാന്‍ നിയമപരമായി തടസ്സമില്ല. മേയ് 21-ന് നടക്കുന്ന പൊതുസത്യപ്രതിജ്ഞയില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ക്ക്, തൊട്ടടുത്ത ദിവസമായ മേയ് 22-ന് നടക്കുന്ന പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ യോഗ്യതയുണ്ടായിരിക്കില്ല.






