
ഒരുകാലത്ത് മലയാളസിനിമയിലെ ഹിറ്റ് കോമ്പോയായിരുന്നു ജയറാമും ഉര്‍വശിയും. ഉർവശിയുടെ മിക്ക ശ്രദ്ധേയ സിനിമകളിലും നായകൻ ജയറാമായിരുന്നു. മറ്റാരേക്കാളും ജയറാമായിരുന്നു ഉർവശിയുമായി ഏറ്റവും കെമിസ്ട്രിയുള്ള നായകൻ. ഇവരുടെ കോമഡി രംഗങ്ങള്‍ പ്രേക്ഷകർ സ്വീകരിച്ചു. ഇവര്‍ ഒരുമിച്ചെത്തുന്ന സിനിമകള്‍ ചിരിയും ചിന്തയും നൊമ്പരവുമൊക്കെ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കിയിട്ടുണ്ട്.
പൊൻമുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി തുടങ്ങി ജയറാം അഭിനയിച്ച പല സിനിമകളിലും ശ്രദ്ധേയ വേഷം ഉർവശി ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം പരിമള ആന്റ് കോ എന്ന തമിഴ് സിനിമയിലൂടെ വീണ്ടും ഒരുമിക്കുകയാണ് ഹിറ്റ് ജോഡിയായ ജയറാമും ഉർവശിയും.
ഇപ്പോഴിതാ താനും ഉര്‍വശിയും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നുവെന്ന് പറയുകയാണ് ജയറാം. തന്റെ മൂന്നാമത്തെ സിനിമയായിരുന്നു അതെന്നും കണ്ടപ്പോള്‍ നമസ്കാരം പറഞ്ഞാണ് പരിചയപ്പെട്ടതെന്നും ജയറാം പറയുന്നു. എന്നാണ് നിങ്ങളുടെ ഫസ്റ്റ് ടൈം മീറ്റിംഗെന്ന് ഓർമ്മയുണ്ടോ?
‘‘പൊന്നു മുട്ടയിടുന്ന താറാവ്. സത്യൻ അന്തിക്കാട് മൂവി. 1988 കാലം. സെപ്റ്റംബർ 12 ത് നു എന്റെ ഫസ്റ്റ് പടം റിലീസ് ആയി. അതിനുശേഷം ചെയ്യുന്ന തേർഡ് മൂവിയാണിത്. ആദ്യത്തെ രണ്ടു സിനിമകൾ സെയിം ഡയറക്ടറുടെ കൂടെ തന്നെ ചെയ്തിട്ട്, മൂന്നാമത്തെ പടത്തിനായി ഞാൻ സത്യൻ അന്തിക്കാട് സെറ്റിലേക്ക് പോകുകയാണ്. ഗുരുവായൂർ പോകുന്ന റൂട്ടിൽ പട്ടാമ്പി എന്നൊരു സ്ഥലത്ത് ഒരു വീട്ടിൽ വച്ച് ഫസ്റ്റ് ഞാൻ കണ്ടു... കണ്ടപ്പോൾ ഹായ് ഞാൻ ഉർവശി എന്ന് പറഞ്ഞു, ഞാൻ, ജയറാം എന്ന് ഞാനും പറഞ്ഞു...’’ എന്നാണ് തങ്ങളുടെ ഫസ്റ്റ് മീറ്റിംഗിനെക്കുറിച്ച് ജയറാം പറഞ്ഞത്. ജയറാമിന്റെ വാക്കുകള്‍ കേട്ട് നിറഞ്ഞ ചിരിയോടെ നോക്കിയിരിക്കുന്ന ഉര്‍വശിയെയും വീഡിയോയില്‍ കാണാം. പരിമള ആന്റ് കോ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് രണ്ടുപേരും സിനിമാജീവിതത്തെക്കുറിച്ച് സംസാരിച്ചത്.







