
ഒരു പ്രമുഖ അന്താരാഷ്ട്ര കമ്പനിയുടെ ഡിജിറ്റല്‍ സര്‍വീസ് വിഭാഗത്തില്‍ ഇന്റര്‍വ്യൂവിനിടെ തനിക്ക് നേരിടേണ്ടി വന്ന അപമാനകരമായ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഉദ്യോഗാര്‍ത്ഥി. ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള, ഭാഗികമായി യോഗ്യത നേടിയ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. '7 വര്‍ഷത്തിന് ശേഷമുള്ള ഇന്റര്‍വ്യൂ അനുഭവം,യഥ ക്യാമറയ്ക്ക് മുന്നില്‍ കൈകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു' എന്ന തലക്കെട്ടോടെ റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇതിനോടകം തന്നെ വലിയ രീതിയില്‍ വൈറലായി മാറിയിട്ടുണ്ട്.
രണ്ട് പേരടങ്ങുന്ന പാനലായിരുന്നു ഓണ്‍ലൈന്‍ വഴി ഇന്റര്‍വ്യൂ നടത്തിയിരുന്നത്. ഇന്റര്‍വ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ കൈകള്‍ ക്യാമറയ്ക്ക് മുന്നില്‍ കാണത്തക്കവിധം ഉയര്‍ത്തിപ്പിടിക്കാന്‍ പാനല്‍ ആവശ്യപ്പെടുകയും, കൈകള്‍ എങ്ങാനും മാറ്റിയാല്‍ ഇന്റര്‍വ്യൂ അവിടെവെച്ച് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ യുവാവ് കൈകള്‍ കൂപ്പിപ്പിടിച്ച് 'നമസ്‌തേ' രൂപത്തില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ക്രൂരത അവിടെയും തീര്‍ന്നില്ല, മറുപടി പറയുന്ന സമയം മുഴുവന്‍ കണ്ണുകള്‍ അടച്ചുപിടിക്കണമെന്ന വിചിത്രമായ ഉത്തരവാണ് ചോദ്യങ്ങള്‍ ചോദിച്ച രണ്ടാമത്തെ ഇന്റര്‍വ്യൂവര്‍ നല്‍കിയത്.
തുടര്‍ച്ചയായി 20 മിനിറ്റോളം കൈകള്‍ കൂപ്പിപ്പിടിച്ച് കണ്ണടച്ചിരിക്കേണ്ടി വന്നതോടെ യുവാവിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. ആരെങ്കിലും പെട്ടെന്ന് മുറിയിലേക്ക് വന്നാല്‍ താന്‍ ടാബ്‌ലെറ്റിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുകയാണെന്നേ കരുതൂ എന്ന് യുവാവ് കുറിച്ചു. എന്നാല്‍ ഇന്റര്‍വ്യൂവിന്റെ ഒടുവില്‍, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉദ്യോഗാര്‍ത്ഥി 'ഏജന്റിക് എഐ' സാങ്കേതികവിദ്യ ഉപയോഗിച്ച് കോപ്പിയടിച്ചതായി തങ്ങളുടെ പ്രോക്ടറിങ് സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയെന്ന് പാനല്‍ അറിയിക്കുകയായിരുന്നു.
തൊഴില്‍പരമായ സത്യസന്ധതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ആളാണ് താനെന്നും, കമ്പനിയുടെ തകരാറിലായ സോഫ്റ്റ്‌വെയര്‍ കാരണമാണ് താന്‍ കുറ്റക്കാരനായതെന്നും യുവാവ് വ്യക്തമാക്കുന്നു. പോസ്റ്റ് വൈറലായതോടെ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ഇത്തരം ബഹുമാനമില്ലാത്ത ഇന്റര്‍വ്യൂ രീതികള്‍ക്കെതിരെ കടുത്ത അമര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത്തരം ഒരു കമ്പനിയില്‍ ജോലി ലഭിക്കാതിരുന്നതാണ് നല്ലതെന്നും, തുടക്കത്തില്‍ തന്നെ ഇതൊരു 'റെഡ് ഫ്‌ലാഗ്' ആയി കണ്ട് രക്ഷപ്പെടാന്‍ സാധിച്ചതില്‍ സന്തോഷിക്കണമെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.






