
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ ഓരോ യുവതിയെയും ദുബായിലേക്കു കടത്തുമ്പോള്‍ പ്രതികളായ സിന്ധുവിനും ബിലാലിനും 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ കമ്മിഷന്‍ ലഭിച്ചിരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ സ്ഥിരീകരിച്ചു. പിടിയിലായ ബിലാല്‍ സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ്. നിരവധി യുവതികളെ ഇയാള്‍ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
കേസില്‍ രണ്ടുപരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടാകും. കൊച്ചിയിലെ ഗുണ്ടാനേതാവ് ഔറംഗസേബിനായി അന്വേഷണം ആരംഭിച്ചു. സിന്ധു ഔറംഗസേബിന്റെ അക്കൗണ്ടിലേക്കു പണം അയച്ചിരുന്നു. യുവതികളെ വിദേശത്ത് എത്തിച്ചു ബിലാല്‍ നടത്തിയതു ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടാണ്. എല്ലാ മാസവും നിശ്ചിത വിഹിതം ലഭിച്ചു.
ബിലാല്‍ കൂടുതല്‍ പെണ്‍കുട്ടികളെ വിദേശത്ത് എത്തിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ദുബായില്‍ വച്ചാണു ബിലാല്‍ ഒന്നാം പ്രതി സിന്ധുവുമായി പരിചയത്തിലായത്. പരാതിക്കാരിയെ സിന്ധുവുമായി പരിചയപ്പെടുത്തിയതും ബിലാലാണ്. പിന്നീട് ബിലാല്‍ മുഖേന കൂടുതല്‍ യുവതികള്‍ സിന്ധുവിന്റെ കെണിയില്‍പ്പെട്ടു.
മോഡലിങ്, സിനിമ, സീരിയല്‍, ബ്യൂട്ടീഷ്യന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഈ രംഗങ്ങളിലേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെയുമാണു പ്രതികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മഞ്ജിമ, അലീന എന്നിവര്‍ ചേര്‍ന്നു കണ്ടെത്തുന്ന യുവതികളെ ബിലാലും സിന്ധുവും ചേര്‍ന്നു ദുബായില്‍ എത്തിച്ചു റാക്കറ്റിനു കൈമാറി. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മറവിലായിരുന്നു പെണ്‍വാണിഭവും മനുഷ്യക്കടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ പല പേരുകളിലാണു ബിലാല്‍ അറിയപ്പെട്ടിരുന്നത്.
ബിലാലും സിന്ധുവും അടങ്ങുന്ന പെണ്‍വാണിഭസംഘം മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ ജോലികള്‍ക്കു പരസ്യം നല്‍കിയാണ് യുവതികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഈ പരസ്യങ്ങളില്‍ നല്‍കിയിരുന്നത് സിന്ധുവിന്റെ ഫോണ്‍ നമ്പര്‍. സിന്ധുവുമായി ബന്ധപ്പെടുന്ന യുവതികളെ ബിലാല്‍ നേരിട്ടെത്തി കാണും. വീട്ടുകാരുമായി സംസാരിച്ച് വിശ്വാസം ഉറപ്പിക്കും.
14 വര്‍ഷമായി സിന്ധുവിന് ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസുണ്ട്. ഇതിനിടെ സിനിമാതാരങ്ങളെ ഉള്‍പ്പെടെ എത്തിച്ചു പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കി. കേസിലെ പരാതിക്കാരിയെ മയക്കുമരുന്നു നല്‍കി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സിന്ധുവാണെന്നാണു പോലീസ് പറയുന്നത്.
ഈ ദൃശ്യങ്ങള്‍ യുവതിയുടെ വീട്ടുകാര്‍ക്ക് അയച്ചുനല്‍കിയതും സിന്ധുവാണ്. പ്രതിയുടെ രണ്ടു മൊബൈല്‍ഫോണുകളാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇതില്‍നിന്നു വിവിധ ഇടപാടുകാരുമായി നടത്തിയ ചാറ്റുകളടക്കം കണ്ടെടുത്തു. അതിനിടെ, കൊച്ചിയിലെ ഗുണ്ടാനേതാവായ ഔറംഗസേബിനു സിന്ധു പണം കൈമാറിയതിന്റെ തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സിന്ധു, അലീന, മഞ്ജിമ, ബിലാല്‍ എന്നിവരാണ് സെക്‌സ് റാക്കറ്റ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളവര്‍. ഷംല, റഹ്മത്ത് എന്നിവരാണ് കേസില്‍ നിലവിലുള്ള മറ്റുപ്രതികള്‍. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.






