
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ വൈകിയതിനെത്തുടർന്ന് രണ്ടുമാസമായ ഗർഭം അലസിയതായി പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്‍റെ ഭാര്യ നജ്‌ലയ്ക്കാണ് (26) കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിക്കാത്തതാണ് ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
നജ്ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ ഡ്യൂട്ടിയിലില്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നിർദേശിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സ്കാൻ ചെയ്താലേ ശിശുവിന്‍റെ അവസ്ഥ അറിയാനാകൂ എന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നും അധികൃതർ അറിയിച്ചു. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധനകളുണ്ടായില്ല. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.






