
തിരുവനന്തപുരം: കേരളത്തിലെ പോലീസിന് ഈ സര്‍ക്കാരിന്റെ കാലത്ത് പുതിയ മുഖം നല്‍കുമെന്നും സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ സമൂലമായി പരിഷ്‌ക്കരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായി അതിക്രമങ്ങള്‍ വെച്ചു പൊറുപ്പില്ലെന്നും മയക്കുമരുന്നിനെതിരേ സന്ധിയില്ലാതെ പോരാടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മയക്കുമരുന്നിനെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താന്‍ 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' എന്ന പേരില്‍ ഓപ്പറേഷന്‍ നടത്തും. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി അതിന്റെ വേരറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുക. ഒരു വിശദമായ പ്രൊജക്ട് തന്നെ തയ്യാറാക്കിയാണ് ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ നടപടിയാരംഭിക്കും.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന മാഫിയകളുടെ പ്രവര്‍ത്തനം ശക്തമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് എത്തുന്ന കെമിക്കല്‍, സിന്തറ്റിക് ഡ്രഗ്ഗുകള്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവയെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതായിട്ടാണ് കണ്ടെത്തല്‍. ഇതിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് അന്യസംസ്ഥാനത്തെ ഡിജിപിമാരുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
സ്‌കൂളിന്റെ പരിസരപ്രദേശങ്ങളില്‍ പുകയില കര്‍ശനമായി നിരോധിക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഫൈവസ്റ്റാര്‍ ഹോട്ടലുകളിലും ഡിജെ പാര്‍ട്ടികളിലുമെല്ലാം പോലീസിന്റെ ശ്രദ്ധയുണ്ടാകും. മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തില്‍ ജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ ഇടപെടല്‍ നടത്താമെന്നാണ് ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനത്ത് സൈബര്‍ക്രൈമുകള്‍ കൂടുന്ന സാഹചര്യമുണ്ട്. എന്നാല്‍ ആളിന്റെയും സംവിധാനത്തിന്റെയും കുറവുണ്ട്. ഈ പരിമിതികള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ലോണ്‍ ആപ്പുകള്‍, സാമൂഹ്യമാധ്യമങ്ങളില്‍ വ്യക്തികളെ അപമാനിക്കുന്നത്, വര്‍ഗ്ഗീയ പരാമര്‍ശം, ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, ക്രിപ്‌റ്റോ കറന്‍സി തുടങ്ങിയ സൈബര്‍ക്രൈമുകള്‍ കൂടുകയാണെന്നും പറഞ്ഞു.
ജനമൈത്രിപോലീസ് ശക്തിപ്പെടുത്താനും സ്റ്റുഡന്റ് പോലീസിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും തീരുമാനിച്ചു. പോലീസ് ജനസൗഹൃദമാക്കുമെന്നും നിയമം ലംഘിക്കുന്നവരെയും നിയമത്തെ വെല്ലുവിളിക്കുന്നവരെയും വെറുതേ വിടില്ല. ജനങ്ങളുടെ സമാധാനവും സംതൃപ്തവുമായ ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ കേരളപോലീസിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും പറഞ്ഞു.
നിലവില്‍ എസ്എച്ച്ഒ മാരുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന സിഐയ്ക്ക് ചുമതല നല്‍കിയ രീതിയില്‍ മാറ്റം വരുത്തിയേക്കും. ഇനിമുതല്‍ എസ്‌ഐമാരും സിഐ മാരും ഡിവൈഎസ്പിമാരും സ്‌റ്റേഷനില്‍ വേണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഈ കാര്യത്തിലെ സാധ്യതകള്‍ പഠിക്കാനായി അഞ്ചംഗ ടീമിനെ നിയോഗിച്ചു. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തീരുമാനം എടുക്കുക.
വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് ജാമുകള്‍ കുറയ്ക്കാന്‍ പുതിയ ആപ്പുകള്‍ ഏര്‍പ്പെടുത്തും. റോഡപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷ ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്. പോലീസ് ട്രെയിനിംഗില്‍ സിലബസുകള്‍ പരിഷ്‌ക്കരിക്കാനും മാറുന്ന സാഹചര്യം അനുസരിച്ച് ദൗത്യം നിറവേറ്റാന്‍ കഴിയുന്നത് അനുസരിച്ചുള്ള പരിശീലനമാകും നല്‍കുകയെന്നും പറഞ്ഞു. പോലീസ് ഉന്നതരുടെ യോഗത്തിന് ശേഷമാണ് തീരുമാനം.






