
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ രംഗത്ത്. കേസ് അന്വേഷിച്ച സംഘത്തിന് മേല്‍ മുന്‍ മുഖ്യമന്ത്രിയുടെ ശക്തമായ സ്വാധീനം ഉണ്ടായെന്നും, അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, അന്വേഷണം തൃപ്തികരമല്ലെന്ന കാര്യം പ്രതിപക്ഷത്തിരുന്നപ്പോള്‍ തന്നെ തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും ഓര്‍മ്മിപ്പിച്ചു.
അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയായതിനാല്‍ അവര്‍ക്കെതിരെ നെഗറ്റീവ് പരാമര്‍ശങ്ങള്‍ ഒന്നും കോടതി നടത്തിയിട്ടില്ലെങ്കിലും, സംഘത്തെ പിരിച്ചുവിടാനുള്ള അധികാരം സര്‍ക്കാരിനില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ക്കായി നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന് ശേഷം മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ. മുരളീധരന്‍ അറിയിച്ചു.
ആഗോള അയ്യപ്പ സംഗമം നടത്തിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ചു. ഇവന്റ് കമ്പനി കോടതിയെ സമീപിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്‌നപരിഹാരത്തിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികള്‍ക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഏര്‍പ്പെടുത്തുന്നതിനും മറ്റുമുള്ള ഈവന്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ചവറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.






