
മലയാളത്തിന്റെ താരസംഘടനയായ ‘അമ്മ’യ്ക്ക് കുറച്ചധികം കാലമായി ശനിദശയാണ്. ഓരോ പ്രശ്നങ്ങള്‍ കഴിയുമ്പോള്‍ പുതിയ ഓരോ പ്രശ്നങ്ങള്‍ തല നിവര്‍ത്തി വരും. ഇത്തവണയാണെങ്കില്‍ കമ്മിറ്റി അംഗങ്ങള്‍ തമ്മിലുള്ള വഴക്ക് വലിയ വാക്പോരിലേക്കും പോലീസ് പരാതികളിലേക്കും അംഗങ്ങളുടെ പിരിഞ്ഞു പോക്കുമടക്കം വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണ്. ആഭ്യന്തരകലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് പ്രസിഡന്റ് ശ്വേതാ മേനോനും രംഗത്ത് വന്നതോടെ പോരുകള്‍ ഇവിടെയെങ്ങും നില്‍ക്കില്ല എന്നു തന്നെ ഉറപ്പിക്കാം.
ഇപ്പോഴിതാ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയാണ് നടനും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി. സംഘടനയുടെ തലപ്പത്തുളളവർ എത്രയും പെട്ടെന്ന് തന്നെ ഒരു യോഗം വിളിച്ച് ചേർത്ത് പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ അടക്കമുളളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. ക്ഷേത്രത്തില്‍ നിന്ന് സ്പോണ്‍സർഷിപ്പ് എടുത്തതും ജിഹാദി പരാമർശവും അടക്കമുളള വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കിയ താരം ജനങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള ഡിജിറ്റല്‍ കണ്ടന്റ് ആക്കി സംഘടനയ്ക്കുള്ളിലെ തർക്കങ്ങള്‍ മാറ്റരുതെന്നും രമേശ് പിഷാരടി ആവശ്യപ്പെട്ടു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് രമേഷ് പിഷാരടിയുടെ പ്രതികരണം.
‘‘അമ്മ സംഘടനയെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ എത്രപേർ ഓർക്കുന്നുണ്ടെന്ന് എനിക്കറിയില്ല, ഞാൻ വിജയിച്ച ഒരു തെരഞ്ഞെടുപ്പില്‍ സംവരണത്തിന്റെ ആവശ്യകത മുൻനിർത്തിയാണ് മാറിനിന്നത്. അന്ന് ഒരു സ്ത്രീ ഭാരവാഹിയായി വരണമെന്ന ആഗ്രഹത്തോടെ ഞാൻ മാറിയ സീറ്റിലേക്കാണ് അൻസിബ പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ നിലവിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാൻ അൻസിബയെയും ടിനി ടോമിനെയും വിളിച്ചു സംസാരിച്ചു. പ്രസിഡന്റ് ശ്വേതാ മേനോനെ എറണാകുളത്തുവെച്ച് നേരില്‍ക്കണ്ട് സംസാരിക്കുകയും ചെയ്തു.
മുതിർന്ന ആളുകളുടെ സഹായത്തോടെയോ അല്ലാതെയോ, എത്രയും പെട്ടെന്ന് അടിയന്തരമായി അവിടെയൊരു ഇന്റേണല്‍ യോഗം വിളിച്ചുകൂട്ടണമെന്നും, ആ യോഗത്തില്‍ ഏറ്റവും ഉചിതമായതും കൃത്യമായതുമായ നീതി നടപ്പാക്കണമെന്നും ഞാൻ ഈ മൂന്നുപേരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അല്പം മുൻപുപോലും ഇതില്‍ ചിലരെ ഞാൻ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. നീതി എന്ന് പറയുന്നത് കേവലം വാക്കുകളില്‍ ഒതുങ്ങേണ്ടതല്ല; കൃത്യമായൊരു അന്വേഷണത്തിലൂടെയോ പഠനത്തിലൂടെയോ മാത്രമേ യഥാർഥ പ്രശ്നം എവിടെയാണെന്ന് കണ്ടെത്താനും പരിഹരിക്കാനും സാധിക്കൂ.
ഇപ്പോള്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അംഗങ്ങള്‍ വ്യക്തിപരമായി മാധ്യമങ്ങളെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അമ്മയുടെ നേതൃത്വത്തിലുള്ള ആളുകളോട് അടിയന്തരമായി യോഗം വിളിച്ചുചേർത്ത് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തിപരമായി അമ്മ എന്ന സംഘടനയെക്കുറിച്ച് പറയുകയാണെങ്കില്‍, എറണാകുളത്തുള്ള ഏതെങ്കിലും ഒരു ഫ്ലാറ്റിലെ റെസിഡൻസ് അസോസിയേഷനിലുള്ള അത്രപോലും അംഗങ്ങളില്ലാത്ത ഒരു കൂട്ടായ്മയാണിത്. പരമാവധി 500 പേരാണ് ഇതിലുള്ളത്. എന്നാല്‍ ഇതൊരു സിനിമാ സംഘടനയായതുകൊണ്ട് തന്നെ, ഇതിന്റെ വലിപ്പത്തേക്കാള്‍ കൂടുതല്‍ മാധ്യമശ്രദ്ധ ഇതിന് എപ്പോഴും ലഭിക്കാറുണ്ട്. ഇവിടെയുള്ള മറ്റ് തൊഴിലാളി സംഘടനകള്‍, അത് ബസ് തൊഴിലാളികളോ, ബാങ്ക് ജീവനക്കാരോ, അധ്യാപകരോ ആരുമാകട്ടെ, അവയ്ക്കുള്ളിലും അംഗങ്ങള്‍ തമ്മില്‍ തർക്കങ്ങള്‍ ഉണ്ടാകാറുണ്ട്.
പക്ഷേ, മറ്റൊരു സംഘടനയുടെ കാര്യത്തിലും ഇത്രയധികം മാധ്യമശ്രദ്ധയോ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളോ ഉണ്ടാകാറില്ല. പൊതുജനങ്ങള്‍ ഇത്രയധികം വിമർശിക്കുന്ന രീതിയിലേക്ക് സംഘടനയുടെ ആഭ്യന്തര കാര്യങ്ങളെ എത്തിക്കേണ്ടതില്ലെന്നും, അത് എത്രയും പെട്ടെന്ന് സംഘടനയ്ക്കുള്ളില്‍ത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നുമാണ് എന്റെ ആവശ്യം. സംഘടനയ്ക്കുള്ളിലുള്ള ആളുകളെ സഹായിക്കുക എന്നത് മാത്രമല്ല അമ്മ ചെയ്യുന്നത്. ഞാൻ പറഞ്ഞ 500 പേരെ ഒരുമിച്ച് നിർത്തി ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്താല്‍, അതില്‍ നിന്നും പുതിയ തലമുറയോടോ തൊട്ടുപിന്നിലുള്ളവരോടോ ചോദിച്ചാല്‍ 250 പേരുടെ പേരുപോലും അവർക്ക് അറിയണമെന്നില്ല.
അറിയുന്നവരും ഉണ്ടാകാം. ഈ സംഘടനയില്‍ വരുമാനമുള്ള, അല്ലെങ്കില്‍ തങ്ങളുടെ പ്രശസ്തിയെയും കഴിവിനെയും പണമാക്കി മാറ്റാൻ ശേഷിയുള്ള കുറച്ചാളുകള്‍ മുന്നില്‍ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കുകയാണ് ചെയ്യുന്നത്. കാരണം, സിനിമയിലുള്ള ഒരാള്‍ പോപ്പുലർ ആയിക്കഴിഞ്ഞാല്‍ അയാള്‍ക്ക് പെട്ടെന്ന് മറ്റൊരു ജോലിക്ക് പോകാൻ കഴിയില്ല. അങ്ങനെ പോയാല്‍ത്തന്നെ അതൊരു വിഡിയോയാക്കി 'ഇയാളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ' എന്ന് ചോദിക്കുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് ഇവർക്ക് മറ്റ് ജോലികള്‍ക്ക് പോകാൻ കഴിയാറില്ല. പലരും വാർദ്ധക്യത്തിലെത്തി നില്ക്കുന്നവരുമാണ്.
ഇവരുടെ നിത്യവൃത്തിക്ക് ആവശ്യമായ പണം സമാഹരിച്ചു നല്‍കുന്നതിനൊപ്പം, കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഒരു സ്റ്റേജ് ഷോ സംഘടിപ്പിച്ച് അഞ്ചുകോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ സംഘടന നല്‍കിയിരുന്നു. വ്യക്തിപരമായി ആദ്യം 10 ലക്ഷവും പിന്നീട് 40 ലക്ഷവുമൊക്കെ നല്കി. ഇവരുടെ അംഗങ്ങള്‍ തന്നെ 25 ലക്ഷവും 50 ലക്ഷവും 30 ലക്ഷവുമൊക്കെയായി ഏഴെട്ട് കോടി രൂപയോളം പ്രളയകാലത്തും കോവിഡ് കാലത്തും സംഭാവന നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്നതിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും തങ്ങളാല്‍ കഴിയുന്ന രീതിയിലെല്ലാം, വലിയ തോതില്‍ ബഹളങ്ങളുണ്ടാക്കാതെ സമൂഹത്തില്‍ ഇടപെടുകയും ആഭ്യന്തരമായി അംഗങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഒരു ചാരിറ്റബിള്‍ വെല്‍ഫെയർ സംഘടനയാണിത്.
അതിനകത്തുള്ള പ്രശ്നങ്ങള്‍, വെറും 500 പേരല്ലേ ഉള്ളൂ, അത് വളരെ എളുപ്പത്തില്‍ ആഭ്യന്തരമായി ചർച്ച ചെയ്ത് തീർക്കേണ്ടതാണ്. അതിനുപകരം, ഇതൊരു ഡിജിറ്റല്‍ കണ്ടെന്റ് ആക്കി മാറ്റി ആളുകള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കേണ്ടതില്ല. ഇത് പരിഹരിക്കേണ്ടതുണ്ടെന്ന് ഞാൻ എല്ലാവരോടും സംസാരിച്ചിട്ടുണ്ട്. നിലവില്‍ ഞാൻ സംസാരിച്ച കാര്യങ്ങള്‍ ഇതൊക്കെയാണ്. ഈ വിഷയങ്ങള്‍ പൊതുസ്ഥലത്തോ മാധ്യമങ്ങളിലോ കൂടുതല്‍ ചർച്ചയാക്കേണ്ടതില്ലെന്നാണ് തീരുമാനം.
മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ നമുക്കൊരു മെച്യൂരിറ്റി മെഷീൻ ഇല്ലല്ലോ. ഒരു പ്രത്യേക സാഹചര്യത്തില്‍ എല്ലാവരും ചേർന്ന് മാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെടുമ്പോള്‍ നമ്മള് ആ മാറ്റം കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇതിന്റെ സംഘാടനം എന്നത് വലിയൊരു മേഖലയാണ്, അത് അത്ര എളുപ്പമല്ല.
500 പേരേ ഉള്ളൂ എന്ന് പറഞ്ഞാലും, വലിയ തിരക്കുകളുള്ള, വളരെയധികം പോപ്പുലറായ, സോഷ്യല്‍ ഇൻഫ്ലുവൻസ് ഉള്ള ആളുകളാണ് ഇതിലുള്ളത്. അവരെയെല്ലാം ഒരുമിച്ച് കൊണ്ടുപോവുക എന്നത് വലിയ കാര്യമാണ്. ഇത്തരം ആഭ്യന്തര കലഹങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതുകൊണ്ടാണ് ഇത് ഇത്ര വലിയ വാർത്തയാകുന്നത്. ഇതിനുമുൻപ് താരങ്ങളുടെ കൈകളിലായിരുന്നു ഭരണസമിതി ഇരുന്നിരുന്നത്. ഭരണസമിതിയില്‍ പ്രമുഖ താരങ്ങള്‍ ആവശ്യമില്ലെന്നും അവർ മാറേണ്ടതുണ്ടെന്നുമുള്ള പൊതു അഭിപ്രായം വന്നതിനെത്തുടർന്നാണ് അവരെയെല്ലാം മാറ്റിനിർത്തിയത്.
അവരെ സംബന്ധിച്ച് വലിയ ജോലിത്തിരക്കുകള്‍ക്കിടയിലാണ് ഇതിനായി സമയം കണ്ടെത്തിയിരുന്നത്. ഈ സംഘടനയില്‍ നിന്ന് അവർ പെൻഷനോ മറ്റ് ലാഭങ്ങളോ ഒന്നും കൈപ്പറ്റിയിട്ടില്ല. നമ്മള് ചാനലുകള്‍ക്കായി ഒരു ഷോ ചെയ്യുമ്പോള്‍, സംഘടനയുടെ ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താൻ ചാനലുകള്‍ നമുക്കൊരു ലിസ്റ്റ് തരും.
അതാത് കാലത്തെ ‘ഹോട്ട് കേക്ക്’ ആയ കുറച്ച് താരങ്ങളെ വച്ചായിരിക്കും അവർ ലിസ്റ്റ് തരുന്നത്. അപ്പോള്‍ സംഘടനയിലുള്ള മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണെങ്കില്‍പ്പോലും, അവരെ കലാകാരന്മാർ എന്ന നിലയില്‍ ആ ഷോകളില്‍ ഉള്‍പ്പെടുത്താൻ പറ്റാത്ത സാഹചര്യം വന്നിട്ടുണ്ട്. ആ സാഹചര്യം മാറ്റുന്നതിനുവേണ്ടിയാണ് കുടുംബസംഗമം പോലുള്ള കാര്യങ്ങള്‍ ഇവർ വന്നപ്പോള്‍ ആരംഭിച്ചത്. അതുകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസം എനിക്കുണ്ട്. ഇത് മനുഷ്യർ തമ്മില്‍ ഉണ്ടാകുന്ന സാധാരണ തർക്കങ്ങളായിട്ടേ എനിക്ക് തോന്നുന്നുള്ളൂ.
കുടുംബസംഗമത്തിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട ശരിതെറ്റുകള്‍ പരിശോധിച്ചാല്‍, ക്ഷേത്രങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നോട്ടീസുകളില്‍ പരസ്യങ്ങള്‍ നല്‍കാറുണ്ട്, അതിനുള്ള തുക തിരിച്ചുനല്‍കാറുമുണ്ട്. പലപ്പോഴും മാധ്യമങ്ങളാണ് നമ്മുടെ ഷോകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത്. എല്ലാ ആരാധനാലയങ്ങളിലും വിവിധ തരത്തിലുള്ള കലാപരിപാടികള്‍ നടക്കാറുണ്ട്. അങ്ങനെയായിരിക്കാം കമ്മിറ്റി അത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ഞാൻ ആ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല, കുടുംബസംഗമം നടക്കുന്ന ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നില്ല.
സംഘടനയുടെ ഭരണഘടനയനുസരിച്ചുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. സ്പോണ്‍സർഷിപ്പ് നേടുന്നതിനായി സംഘടന പലരില്‍ നിന്നും ഫണ്ട് സ്വീകരിച്ചിട്ടുണ്ട്. എല്ലാക്കാലത്തും അത് വ്യാപാര സ്ഥാപനങ്ങളോ വ്യക്തികളോ ഒക്കെയാകാം. ഒരു വലിയ ഇവന്റ് നടത്തുമ്പോള്‍ സ്പോണ്‍സർഷിപ്പ് ആവശ്യമായി വരും. അതിന്റെ ലീഗല്‍ സൈഡിനെക്കുറിച്ചോ, റിലീജിയസ് ആയ ഒരു ഫണ്ട് സ്വീകരിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചോ എനിക്ക് അറിയില്ല.
സ്പോണ്‍സർഷിപ്പിലൂടെ തന്നെയാണ് ‘അമ്മ’ സംഘടനയുടെ എല്ലാ പരിപാടികളും നടക്കുന്നത്. അതില്‍ പലതരത്തിലുള്ള സ്പോണ്‍സർമാർ വരാറുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോഴാണല്ലോ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കപ്പെടുന്നത്.
ഈ സംഘടനയില്‍ ഇതുവരെ വർഗീയ പരാമർശങ്ങളോ ആ രീതിയിലുള്ള പ്രയോഗങ്ങളോ ഞാൻ കേട്ടിട്ടില്ല. കലാമേഖല എന്ന് പറയുന്നത് എല്ലാ കലാകാരന്മാരും ഒന്നിച്ച് നില്‍ക്കുകയും ഒന്നിച്ച് പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ്. അവിടെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല, കേട്ടിട്ടുമില്ല. ജിഹാദി പരാമര്‍ശത്തിന്റെ നിജസ്ഥിതി എന്താണെന്ന് കൃത്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കണമെന്ന് ഞാൻ സംഘടനയുടെ നേതൃത്വത്തെ വിളിച്ച് അറിയിച്ചിട്ടുണ്ട്. നമ്മുടെ സിനിമയില്‍ അങ്ങനെയൊന്നും ഇതുവരെ കേട്ടിട്ടില്ല. കലാകാരന്മാര് എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതാണ് കലാമേഖല...’’ എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ക്ക് നൂറു ശതമാനം ശരിയെന്ന നിലയിലാണ് പലരും കമന്റുകളിടുന്നത്. എന്നാല്‍ പെണ്‍ഭരണം വന്നതാണ് ഇതിനു പിന്നിലുള്ള കാരണമെന്ന് കുറിക്കുന്നവരുമുണ്ട്. പറയേണ്ട കാര്യങ്ങള്‍ പിഷാരടി ക്യത്യമായി പറഞ്ഞു എന്നു കുറിച്ചവരുമുണ്ട്.
അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങൾ പുറത്തുവന്നത്. അമ്മ ഭരണസമിതി അംഗമായ ടിനി ടോമിനെതിരെ അൻസിബയ്ക്ക് പിന്നാലെ നീന കുറുപ്പും ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ജിഹാദിയെന്ന് ടിനി ടോം വിളിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നുമാണ് അൻസിബ വെളിപ്പെടുത്തിയത്. കുടുംബസംഗമത്തിനിടെ ടിനി ടോം കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നീന ഭാരവാഹികൾക്ക് പരാതി നൽകിയത്.
എന്നാല്‍ അൻസിബയ്ക്കെതിരെ കേസ് നൽകിയ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ ടിനി ടോമിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അൻസിബ തനിക്കയച്ച മെസേജ് തന്റെ കുടുംബത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്നും കുടുംബസംഗമത്തിന് ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് തർക്കമായപ്പോൾ മതതീവ്രവാദം ആരോപിച്ചത് അൻസിബയാണെന്നും അൻസിബയെ ജിഹാദിയെന്ന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള വിയോജിപ്പും അധികാരത്തർക്കവും അമ്മയെ സാരമായി ബാധിച്ചെന്ന് അംഗങ്ങളില്‍ പലരും പറയുന്നുണ്ട്. ഏതായാലും മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാമെന്ന് പ്രസിഡന്റ് ശ്വേത മേനോനും വ്യക്തമാക്കിയിട്ടുണ്ട്.






