
കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും പരസ്പരം അതിർത്തികൾ കയ്യേറിയിട്ടുണ്ടെന്ന നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുടെ പരാമർശം വൻ വിവാദത്തിന് തിരികൊളുത്തുന്നു. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനിയെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴായിരുന്നു പാർലമെന്റിൽ ബലേന്ദ്ര ഷായുടെ പരാമർശം. ഇതോടെ ഏതൊക്കെ സ്ഥലങ്ങൾ അതിക്രമിച്ചു കയറി എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. ഇന്ത്യയും നേപ്പാളും തമ്മിൽ അതിർത്തി തർക്കം നിൽക്കുന്നതിനാൽ, നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം ഇന്ത്യയിലും വിവാദമായേക്കാം.
ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവയെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തെക്കുറിച്ച് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, അതിർത്തി കൈയേറ്റങ്ങൾ ഇന്ത്യയുടെയും നേപ്പാളിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അഭിപ്രായപ്പെടുകയായിരുന്നു. ഇത് വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.
അതേസമയം, ഈ വിഷയം ഏറ്റുമുട്ടലുകളിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും ചരിത്രപരവും സർവേപരവുമായ രേഖകളുടെ സംയുക്ത പരിശോധനയിലൂടെയാണ് പരിഹരിക്കപ്പെടേണ്ടതെന്നും ഷാ പറഞ്ഞു.






