
ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. ഇസ്തോറ സെനയൻ കോർട്ടിൽ നടന്ന ആവേശകരമായ ഒന്നാം റൗണ്ട് പോരാട്ടത്തിൽ തായ്ലൻഡിന്റെ ബുസാനൻ ഓങ്ബാംറുങ്ഫാനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം (സ്കോർ: 25-23, 21-16).
സിംഗപ്പൂർ ഓപ്പണിലെ മികച്ച പ്രകടനത്തിന് ശേഷമെത്തിയ സിന്ധുവിന് ആദ്യ ഗെയിമിൽ ബുസാനൻ കടുത്ത പ്രതിരോധമാണ് തീർത്തത്. എന്നാൽ നിർണായക നിമിഷങ്ങളിൽ പതറാതെ കളിച്ച സിന്ധു 25-23 ന് ആദ്യ ഘട്ടം അനുകൂലമാക്കി. ഈ വിജയത്തോടെ കൈവന്ന ആത്മവിശ്വാസത്തിൽ രണ്ടാം ഗെയിമിൽ കൂടുതൽ ആക്രമണാത്മകമായ നീക്കങ്ങളാണ് താരം പുറത്തെടുത്തത്. ബുസാനൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ലീഡ് നിലനിർത്തിക്കൊണ്ട് 21-16 ന് സിന്ധു മത്സരം സ്വന്തം പേരിലാക്കി.
ഈ ജയത്തോടെ ബുസാനനെതിരെയുള്ള തന്റെ തകർപ്പൻ റെക്കോർഡ് 21-1 ലേക്ക് ഉയർത്താൻ സിന്ധുവിന് കഴിഞ്ഞു. കൗമാരകാലം മുതൽക്കേ കോർട്ടിലെ എതിരാളികളായ ഇരുവരും 2012-ലെ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി ഏറ്റുമുട്ടിയത്. അതിനുശേഷം 2019-ലെ ഹോങ്കോങ് ഓപ്പണിൽ മാത്രമാണ് ബുസാനന്‍ സിന്ധുവിനെ മറികടക്കാൻ സാധിച്ചിട്ടുള്ളത്. അടുത്ത റൗണ്ടിൽ ലോക മൂന്നാം നമ്പർ താരവും ദക്ഷിണ കൊറിയയുടെ കരുത്തുറ്റ പോരാളിയുമായ ആൻ സെ യങ്ങാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ ആഴ്ച സിംഗപ്പൂർ ഓപ്പൺ ക്വാർട്ടറിൽ സിന്ധുവിനെ വീഴ്ത്തിയ ആൻ സെ യങ്ങ്, നിലവിൽ തുടർച്ചയായ ഒൻപത് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ്.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എം.ആർ. അർജുൻ - ഹരിഹരൻ അംശകരുണൻ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. മലേഷ്യയുടെ നൂർ മുഹമ്മദ് അസ്രിയൻ - താൻ വീ കിയോങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇവർ പരാജയപ്പെടുത്തിയത് (21-18, 21-10). പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മുൻനിര താരം കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടിൽ തന്നെ തോറ്റു മടങ്ങി. ജപ്പാന്റെ യുഷി തനകയോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത് (19-21, 15-21).
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മാളവിക ബൻസോദ് തായ് താരം പോൺപാവീ ചോച്ചുവോങ്ങിനോട് തോറ്റ് (12-21, 10-21) പുറത്തായി. പരിക്കിന് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യത്തിനും ആദ്യ റൗണ്ട് കടക്കാനായില്ല. ഇന്തോനേഷ്യയുടെ ഫെബ്രിയാന - മെയ്ലിസ സഖ്യത്തോടാണ് ഇവർ പരാജയപ്പെട്ടത്. 14-21, 12-21 എന്നതായിരുന്നു സ്കോര്‍.




