
അന്തരിച്ച ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രിയ സുഹൃത്തിന് വൈകാരികമായ ആദരമർപ്പിച്ച് ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയം ഇളയരാജ. ഒരു സംഗീതസംവിധായകന്റെ ദീർഘവീക്ഷണം ഇത്ര വേഗത്തിൽ മനസ്സിലാക്കിയ മറ്റൊരു ഗായകനില്ലെന്നും ഒരു ഗാനത്തിനായി ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിച്ച മറ്റാരുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഉറ്റസുഹൃത്തായ എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ചുള്ള ഓർമ്മകൾ അടങ്ങിയ ഒരു ഓഡിയോ ക്ലിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇളയരാജയുടെ കുറിപ്പ്. "ഒരു സംഗീതസംവിധായകന്റെ ദീർഘവീക്ഷണം ഇത്ര വേഗത്തിൽ മനസ്സിലാക്കിയ മറ്റാരുമില്ല, ഒരു ഗാനത്തിനായി ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിച്ച മറ്റാരുമില്ല. എസ്.പി.ബി.യുടെ ജീവിതവും സൗഹൃദവും 50,000 ഗാനങ്ങൾ എന്ന സമാനതകളില്ലാത്ത നേട്ടവും നമുക്ക് ആഘോഷിക്കാം. ജന്മദിനാശംസകൾ, എസ്.പി.ബി." ഇളയരാജയുടെ വാക്കുകള്‍.
"ബാലുവിന്റെ അഭാവം എന്റെ ഹൃദയത്തിൽ ഒരു വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. കാരണം അദ്ദേഹത്തിന്റേതിന് തുല്യമായ മറ്റൊരു ശബ്ദം വേറെയില്ല. ആ ശബ്ദം അനുകരിക്കാൻ ശ്രമിക്കുന്നവർക്ക് പോലും അത് കൃത്യമായി പാടാൻ കഴിയുന്നില്ല. ആ ശബ്ദം ആർക്കും പകർപ്പവകാശപ്പെടുത്താൻ കഴിയില്ല. പാട്ടിനോടുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണം മറ്റാർക്കെങ്കിലും എങ്ങനെ അനുകരിക്കാനാകും?" ഇളയരാജ പറഞ്ഞു.
ഗാനങ്ങളിലുള്ള ബാലസുബ്രഹ്മണ്യത്തിന്റെ ആത്മസമർപ്പണം, സംഗീതം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, അത് തനിമയോടെ അവതരിപ്പിക്കാനുള്ള പ്രതിഭ എന്നിവയെല്ലാം വേറിട്ടുനിൽക്കുന്നവയാണെന്നും അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ലെന്നും ഇളയരാജ കൂട്ടിച്ചേർത്തു.
തന്റെ സംഗീത ജീവിതത്തിൽ ഭൂരിഭാഗം പുരുഷ ഗാനങ്ങളും ആലപിച്ചത് എസ്.പി.ബി ആണെന്ന് ചൂണ്ടിക്കാണിച്ച ഇളയരാജ, അത് അദ്ദേഹത്തിന്റെ പ്രശസ്തി നോക്കിയല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രതിഭയും സംഗീതസംവിധാനം വളരെ വേഗത്തിൽ മനസ്സിലാക്കാനുള്ള കഴിവും ആ പാട്ടിന് ആവശ്യമായ വികാരം എന്താണെന്ന് തിരിച്ചറിയാനുള്ള അറിവും കൊണ്ടാണ് എന്ന് വ്യക്തമാക്കി.
"വളരെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം പാട്ടുകൾ പാടുന്നത്, അതിനായി ഒരുപാട് പരിശ്രമവും നടത്തും. എന്റെ പ്രതീക്ഷകൾ എന്തൊക്കെയായിരുന്നോ, അതെല്ലാം അദ്ദേഹം നിറവേറ്റിയിരുന്നു. അദ്ദേഹം അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണ്. അതിലുപരിയായി, അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. അതുമാത്രമല്ല, ഇതുവരെ ഉണ്ടായിട്ടുള്ള പിന്നണി ഗായകർക്കിടയിലെ ഏറ്റവും മികച്ച പ്രതിഭയായിരുന്നു അദ്ദേഹം," ഇളയരാജ പറഞ്ഞു. "അമ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിക്കുക എന്നത് ഒരു സാധാരണ കാര്യമല്ല. സംഗീത ലോകത്തെ ഏറ്റവും വലിയ നേട്ടമാണത്. മറ്റാർക്കും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്കുകൾക്കും ഭാവനകൾക്കും അപ്പുറം സംഭവിക്കുന്ന കാര്യങ്ങൾ അത്ഭുതകരമാണെന്ന് പറഞ്ഞ ഇളയരാജ, സംഗീതരംഗത്തേക്ക് ഒട്ടനവധി പുതിയ ഗായകർ വന്നിട്ടുണ്ടെങ്കിലും എസ്.പി.ബി.യുടെ അടുത്തെത്താൻ പോലും ആർക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം നൽകിയതിന്റെ നൂറിലൊന്ന് പോലും നൽകാൻ അവർക്കായിട്ടില്ലെന്നും ഓർമ്മിപ്പിച്ചു. "എസ്.പി.ബി.യുടെ പ്രശസ്തി എന്നും നിലനിൽക്കട്ടെ," എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഓഡിയോ ക്ലിപ്പ് അവസാനിപ്പിച്ചത്.






