
അമ്മയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടൻ അനുപം ഖേർ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു തനിക്ക് അമ്മയോടുള്ള സ്നേഹവും നന്ദിയും നിറഞ്ഞ അതീവ വൈകാരികമായ സന്ദേശം നടൻ പങ്കുവെച്ചത്.
തന്റെ ജീവിതത്തെയും സിനിമാ കരിയറിനെയും രൂപപ്പെടുത്തിയതിൽ അമ്മയുടെ ത്യാഗങ്ങൾക്കും മൂല്യങ്ങൾക്കും തളരാത്ത പിന്തുണയ്ക്കും അദ്ദേഹം അഗാധമായ നന്ദി രേഖപ്പെടുത്തി. വിനയം, ധൈര്യം, മറ്റുള്ളവരോടുള്ള ബഹുമാനം തുടങ്ങിയ സുപ്രധാന ജീവിതപാഠങ്ങൾ തന്നെ പഠിപ്പിച്ചത് അമ്മയാണെന്നാണ് അനുപം ഖേർ കുറിച്ചത്.
"എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്, ജന്മദിനാശംസകൾ! ഞങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ഏറ്റവും മനോഹരമായ അനുഗ്രഹമാണ് അമ്മ. അമ്മയുടെ സ്നേഹവും ത്യാഗവും അമ്മ നൽകിയ പാഠങ്ങളും ക്ഷമയും ഏത് സാഹചര്യത്തിലും തളരാതെ നിൽക്കാനുള്ള അമ്മയുടെ മനസ്സും എനിക്ക് ജീവിതകാലം മുഴുവൻ പ്രചോദനമേകുന്നതാണ്.
അമ്മ എനിക്ക് ജന്മം നൽകുക മാത്രമല്ല ചെയ്തത്, മറിച്ച് എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു തന്നു. മറ്റുള്ളവരെ ബഹുമാനിക്കാനും, പ്രതിസന്ധികളിൽ തളരാതിരിക്കാനും, വിജയം വരിക്കുമ്പോൾ വിനയമുള്ളവനായിരിക്കാനും ഞാൻ പഠിച്ചത് അമ്മയിൽ നിന്നാണ്.
ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, എനിക്ക് ലഭിക്കുന്ന സ്നേഹവും ബഹുമാനവും എന്താണോ, അതിലെല്ലാം അമ്മയുടെ പ്രാർത്ഥനകളുടെയും അമ്മ പകർന്നുതന്ന മൂല്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും വലിയ പങ്കുണ്ട്. എന്റെ ഓരോ വിജയത്തിന് പിന്നിലും അമ്മയുടെ പ്രയത്നവും വിശ്വാസവുമുണ്ട്. അമ്മയുടെ മകനായി ജനിക്കാൻ എനിക്ക് ഭാഗ്യം നൽകിയതിന് ദൈവത്തോട് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ദൈവം അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ജീവിതം നൽകട്ടെ. ഇനി ജന്മങ്ങൾ ഉണ്ടെങ്കിൽ, എല്ലാ ജന്മത്തിലും അമ്മയുടെ മകനായി ജനിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകട്ടെ. അമ്മയ്ക്ക് ഒരിക്കൽ കൂടി ജന്മദിനാശംസകൾ! അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മ. അമ്മയുടെ സ്വന്തം മകൻ, ബിട്ടു!" - അനുപം ഖേറിന്റെ വാക്കുകൾ.
കുറിപ്പിനൊപ്പം അമ്മയോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ കൈകളിൽ ഇരിക്കുന്ന കുട്ടി അനുപം ഖേറിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.
അമ്മയോടൊപ്പമുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ അനുപം ഖേർ സ്ഥിരമായി പങ്കുവെക്കാറുണ്ട്. അമ്മയുടെ നിഷ്കളങ്കമായ സംസാരവും നർമ്മവും നിറഞ്ഞ ഈ വീഡിയോകൾക്ക് വലിയ ആരാധകവൃന്ദമാണുള്ളത്. താരത്തിന്റെ പുതിയ പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് അമ്മയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചെത്തുന്നത്.





