
സിനിമാ സീരിയല്‍ ലോകത്ത് അഭിനേതാക്കള്‍ തമ്മില്‍ മത്സരങ്ങളും വാക്കുതര്‍ക്കങ്ങളും വഴക്കുകളുമൊക്കെ സര്‍വ്വസാധാരണമാണ്. ക്യാമറയ്ക്ക് മുന്നില്‍ ഒരുമിച്ച് അഭിനയിക്കുന്നവര്‍ പോലും ‘കട്ട്’ പറഞ്ഞാലുടനെ മുഖം തിരിഞ്ഞു നടക്കുന്നത് സ്ഥിരസംഭവമാണ്. പലപ്പോഴും ഇത്തരത്തിലുള്ള അകല്‍ച്ചകള്‍ പ്രേക്ഷകര്‍ അറിയുന്നത് അതിലൊരാള്‍ അഭിമുഖങ്ങളിലൂടെയോ റിയാലിറ്റി ഷോയിലൂടെയോ ഒക്കെ തങ്ങളുടെ മനസ്സിലെന്തായിരുന്നു എന്ന് വെളിപ്പെടുത്തുമ്പോഴാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ വാര്‍ത്തകളില്‍ നിറയുന്നൊരു പേരാണ് ഹിന്ദി സീരിയല്‍ താരങ്ങളായ ഹിന ഖാനും ശിൽപ ഷിൻഡെയും തമ്മിലുള്ളത്. ബിഗ് ബോസ് ഹിന്ദി സീസണ് 11 ല്‍ മത്സരാര്‍ത്ഥികളായി എത്തിയപ്പോള്‍ മുതല്‍ ഇവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ ആരാധകര്‍ കണ്ടിട്ടുള്ളതാണ്. അതിനു ശേഷം പല തവണ ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പരസ്പരമുള്ള കുത്തലുകളും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഹിന ഖാന് ശില്പയ്ക്കെതിരെ കിട്ടിയത് അല്‍പ്പം ശക്തിയുള്ള ശസ്ത്രമാണ്. അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ വച്ച് ശില്പ ഷിന്‍ഡെ നിർമ്മാതാവ് സഞ്ജയ് കോഹ്ലിക്കെതിരെ താൻ നൽകിയ ലൈംഗിക പീഡന ആരോപണങ്ങൾ തെറ്റാണെന്ന് സമ്മതിച്ചിരുന്നു. ആ വെളിപ്പെടുത്തലാണ് ഇവര്‍ തമ്മിലുള്ള ശീതസമരത്തിന് വീണ്ടും ബലം കൂട്ടിയത്.
ഇപ്പോഴിതാ ശില്പയുടെ തുറന്നു പറച്ചിലിനു പിന്നാലെ തന്റെ അഭിപ്രായം ശില്പയുടെ പേരെടുത്ത് പറയാതെ കുറിക്കുകയാണ് ഹിന ഖാന്. ആ കുറ്റസമ്മതത്തിന്റെ അനന്തരഫലങ്ങളോടുള്ള നേരിട്ടുള്ള പ്രതികരണമായാണ് ഹിനയുടെ പോസ്റ്റ്. പ്രധാനമന്ത്രി, രാഷ്ട്രപതി, നിയമമന്ത്രി എന്നിവരെ അഭിസംബോധന ചെയ്ത പോസ്റ്റില്‍ കുറ്റം ചെയ്തതിനുശേഷം കുറ്റം സമ്മതിച്ച എല്ലാ കുറ്റവാളികളെയും ദയയോടെ മോചിപ്പിക്കാനാണ് ഹിന കുറിച്ചത്.
‘‘ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി, ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി, ഇന്ത്യൻ നിയമമന്ത്രി, കുറ്റം ചെയ്തതിനുശേഷം കുറ്റസമ്മതം നടത്തിയ എല്ലാ കുറ്റവാളികളെയും ദയവായി മോചിപ്പിക്കുക, കാരണം അവർക്ക് ധൈര്യമുണ്ട്. കാരണം അവർ പോരാളികളാണ്. കാരണം അവർ സത്യത്തോടൊപ്പം നിൽക്കുന്നു. കൂടാതെ, കുറ്റകൃത്യം ചെയ്തപ്പോൾ ആരും അവരെ പിന്തുണച്ചില്ല എന്നതു കൊണ്ടും അവരെ മോചിപ്പിക്കുക...’’ എന്നാണ് പരിഹസിച്ചു ചിരിക്കുന്ന ഇമോജി പങ്കിട്ട് ഹിന ഖാന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ഹിന ആരെയും പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും, സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ പോസ്റ്റിനെ ശിൽപ ഷിൻഡെയുമായി ബന്ധപ്പെട്ട സമീപകാല വിവാദവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തന്റെ പരിഹാസ സന്ദേശത്തിലൂടെ, തെറ്റായ ആരോപണങ്ങൾ സമ്മതിച്ചതിന് ആരെങ്കിലും എന്തിനാണ് അഭിനന്ദിക്കേണ്ടതെന്നാണ് ഹിനയുടെ ചോദ്യം. തെറ്റായ ആരോപണങ്ങളുടെ ആഘാതത്തെക്കുറിച്ചും യഥാർത്ഥ അനുഭവങ്ങളുമായി മുന്നോട്ട് വരുന്ന യഥാർത്ഥ ഇരകളെ അവ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്കും ഈ പോസ്റ്റ് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
ഭാബിജി ഘർ പർ ഹേ എന്ന സീരിയലിന്റെ സഞ്ജയ് കോഹ്ലിയുമായി എന്ന നിർമ്മാതാവിനെതിരെ 2016 ൽ താൻ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾ സത്യമല്ലെന്നും കരാറും പണമടയ്ക്കലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിൽ നിന്നാണ് ഉടലെടുത്തതെന്നും അത് ഒടുവിൽ പരിഹരിക്കപ്പെട്ടുവെന്നുമാണ് ഒരു പോഡ്കാസ്റ്റിൽ വച്ച് ശില്പ ഷിന്‍ഡെ പറഞ്ഞത്. ഹിനയുടെ പേര് പരാമർശിക്കാതെ, ഹിനയുടെ സ്തനാർബുദ രോഗനിർണയത്തെയും പിതാവിന്റെ മരണത്തെയും പരാമർശിക്കുന്ന പരാമർശങ്ങൾ ഒരു വീഡിയോയിലൂടെ ശില്പയും നടത്തിയിരുന്നു.






