
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് കലൂരിലെ പിഎംഎല്‍എ കോടതി പ്രതികള്‍ക്ക് സമന്‍സ് അയച്ചു. സിപിഎമ്മിന്റെ വലിയ നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കരുവന്നൂരില്‍ വന്‍ തട്ടിപ്പു നടന്നതായും ബാങ്കിന് കോടികളുടെ നഷ്ടം ഉണ്ടായെന്നുമാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
എം.പി. കെ. രാധാകൃഷ്ണന്, സിപിഎം നേതാവ് എ.സി. മൊയ്തീന്, സിപിഐഎം മുന്‍ ജില്ലാസെക്രട്ടറി എം.എം. വര്‍ഗ്ഗീസ് അടക്കമുള്ളവര്‍ ഇതോടെ വിചാരണ നേരിടേണ്ടി വരും. പതിപട്ടികയിലെ 28 പേര്‍ക്കാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. രണ്ടുഘട്ടങ്ങളായി ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇതുവരെ മൊത്തം 83 പ്രതികളുണ്ട്. പ്രതികള്‍ അടുത്തമാസം നാലിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
കഴിഞ്ഞ മെയ് യിലാണ് ഇ.ഡി. രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തേ കേസില്‍ വാദം കേട്ടപ്പോള്‍ തങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പങ്കില്ലെന്നായിരുന്നു സിപിഐഎം നേതാക്കള്‍ പറഞ്ഞിരുന്നത്. കോടികളുടെ തട്ടിപ്പ് നടന്ന കേസ് സിപിഎമ്മിന് തൃശൂരില്‍ വലിയ തിരിച്ചടിയായി മാറിയിരുന്നു. ബിജെപി ഇക്കാര്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയിരുന്നു. സംഭവം വലിയ വിവാദമായി മാറിയപ്പോള്‍ സിപിഐഎം പല ന്യായങ്ങള്‍ നിരത്തിയാണ് ആരോപണത്തെ പ്രതിരോധിച്ചത്.
ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് സാധാരണക്കാരായ നിക്ഷേപകരുടെ ആധാരങ്ങളും രേഖകളും ഉപയോഗിച്ച് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കോടിക്കണക്കിന് രൂപ വ്യാജ വായ്പയായി എടുത്തു. ഒരു വ്യക്തിക്ക് അനുവദിക്കാവുന്ന വായ്പാ പരിധ ലംഘിച്ച്, പലരുടെയും പേരില്‍ ബെനാമി വായ്പകള്‍ അനുവദിച്ച് കോടികള്‍ തട്ടിയെടുത്തതായിട്ടാണ് ഇ.ഡി. കണ്ടെത്തല്‍.
കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചത്. 150 കോടിയലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായും ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം വകമാറ്റി മറ്റ് പല ബിസിനസ്സുകളിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചതായി ഇ.ഡി കണ്ടെത്തി. തട്ടിപ്പിലെ പ്രധാന പ്രതികളുടെയും ഇടനിലക്കാരുടെയും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇ.ഡി കണ്ടുകെട്ടിയിരുന്നു.






