
പഴ്സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചതിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന് രാഷ്ട്രീയ പ്രവർത്തനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ടെന്നും ബന്ധുവെന്ന നിലയിലല്ല അദ്ദേഹത്തെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞു. അപേക്ഷ ക്ഷണിച്ച് പരീക്ഷയും അഭിമുഖവും നടത്തി നടത്തുന്ന നിയമനമല്ല പഴ്സണൽ സ്റ്റാഫിലേക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ദൗർഭാഗ്യകരമായ വിവാദമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. പഴ്സണൽ സ്റ്റാഫ് നിയമനത്തിന് നിയമപരമായി പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളോ അയോഗ്യതാ മാനദണ്ഡങ്ങളോ ഇല്ലെന്നും ബന്ധപ്പെട്ട മന്ത്രിയാണ് അതിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെന്നി തോമസ് തന്റെ ബന്ധുവാണെന്ന കാര്യം താൻ തന്നെയാണ് വ്യക്തമാക്കിയതെന്നും പാർട്ടിയുടെ സജീവ പ്രവർത്തകനും തെരഞ്ഞെടുപ്പിൽ ചീഫ് ഏജന്റുമായ, രാഷ്ട്രീയ പ്രവർത്തനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള വ്യക്തിയെയാണു നിയമിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.






