
റാഞ്ചി: വിദേശത്തിരുന്നുകൊണ്ട് ഇന്ത്യയിലെ യുവാക്കളെ സ്വന്തം വഴിക്ക് നയിക്കാമെന്നും അവരെ കളിപ്പാവകളാക്കാമെന്നും ചിലർ കരുതുന്നുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ ദുരുപയോഗം ചെയ്ത് യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കാൻ ഇന്ത്യയിൽ അനുവദിക്കില്ലെന്നും റാഞ്ചിയിൽ നടന്ന പാർട്ടി പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്റെ പ്രതികരണം.
പ്രതിപക്ഷ നേതാക്കളുടെ പിന്തുണയോടെ ഡൽഹിയിൽ നടക്കുന്ന ഈ പ്രതിഷേധങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
യുവാക്കളുടെ കഠിനാധ്വാനത്തിന്റെയും കരുത്തിന്റെയും ബലത്തിലാണ് ഈ രാജ്യം മുന്നോട്ട് കുതിക്കുന്നത്. അതുകൊണ്ട് തന്നെ, രാജ്യത്തെ യുവത്വത്തെ നിഷേധാത്മക രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാൻ കഴിയില്ല. ഭാരതത്തിലെ യുവാക്കൾ ക്രിയാത്മകമായ രാഷ്ട്രീയത്തിലേ ഏർപ്പെടൂ. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ എല്ലാ രീതിയിലും പ്രതിഷേധിക്കും, എന്നാൽ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ തകർക്കാൻ അനുവദിക്കില്ല എന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ഡൽഹിയിലെത്തിയ ദിപ്കെ ജന്തർ മന്തറിലെത്തി രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിരുന്നു. എന്നാൽ, ഇത് മുൻപ് പലതവണ കേട്ടുപഴകിയ വിരസമായ വാചകങ്ങൾ മാത്രമാണെന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
അധികാരക്കൊതിയുള്ള ചില ഉന്നതർ വലിയ സാമ്പത്തിക സഹായത്തോടെ 'ജെൻ-സി' എന്ന ലേബൽ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം വിതയ്ക്കാൻ നടത്തുന്ന അത്യാധുനിക കാമ്പെയ്നുകളെയും നുണക്കഥകളെയും നിതിൻ നവിൻ ശക്തമായി വിമർശിച്ചു.






