
മലയാളികളുടെ പ്രിയങ്കരനായ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ കുഞ്ചാക്കോ ബോബൻ. വെറുമൊരു സുഹൃത്തിനപ്പുറം ജീവിതത്തിൽ വലിയൊരു സ്ഥാനമുണ്ടായിരുന്ന വ്യക്തിയുടെ വേർപാടിൽ വാക്കുകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് താനെന്ന് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സലിം കുമാറിന്റെ സമാനതകളില്ലാത്ത വ്യക്തിത്വത്തെയും അഭിനയശൈലിയെയും ഓർത്തെടുത്തുകൊണ്ടായിരുന്നു ചാക്കോച്ചന്റെ വൈകാരികമായ കുറിപ്പ്.
"വെറുമൊരു സുഹൃത്തിനപ്പുറമായിരുന്ന ഒരാൾ ഈ ലോകത്തോട് വിടപറയുമ്പോൾ... വാക്കുകൾ കിട്ടാതെ നമ്മൾ തകർന്നുപോകും... നിന്റെ ആ വലിയ ചിരിയും, അതിലും വലിയ പൊട്ടിച്ചിരികളും, ഇരുണ്ട നിമിഷങ്ങളിൽ നിന്നുപോലും തമാശകൾ കണ്ടെത്താനുള്ള നിന്റെ ആ അപൂർവ്വമായ കഴിവും, നിന്റെ പരിഹാസം നിറഞ്ഞ തത്ത്വചിന്തകളും... എന്റെ ജീവിതത്തിൽ ഇനി എന്നും ഒരു കുറവായിരിക്കും! സ്വർഗ്ഗത്തിലിരുന്നും ആ ചിരി തുടരുക പ്രിയപ്പെട്ടവനേ….," കുഞ്ചാക്കോ ബോബൻ കുറിച്ചു. ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും തമ്മിൽ വലിയൊരു ആത്മബന്ധം നിലനിന്നിരുന്നു.
ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
സലിം കുമാറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതിയോടെ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പോലീസ് ബ്യൂഗിള്‍ സല്യൂട്ട് നല്‍കും. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്കരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംസ്കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.






