
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനു സഹോദര തുല്യനായിരുന്നു സലിം കുമാര്‍. മൂന്നുപതിറ്റാണ്ടായി ഇരുവരും പുലര്‍ത്തിയിരുന്നത് അനിതരസാധാരണമായ ഹൃദയബന്ധം. 1996-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറവൂരിലേക്ക് ആദ്യമായി വി.ഡി. സതീശന് എത്തിയപ്പോള്‍ ആരംഭിച്ചതാണു സലിം കുമാറുമായുള്ള ബന്ധം. 2001-ല്‍ സതീശന് ആദ്യമായി നിയമസഭാംഗമായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാള്‍ സലിം കുമാറായിരുന്നു.
സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെയും സലിം കുമാറിന്റെ സിനിമാ ജീവിതത്തിലെയും വളര്‍ച്ച ഏതാണ്ട് ഒരേ കാലഘട്ടത്തിലായിരുന്നു. പൊതുജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളൊന്നും ഇവരുടെ ഹൃദയബന്ധത്തെ ബാധിച്ചില്ല. ഒടുവില്‍ സതീശന് മുഖ്യമന്ത്രിയായശേഷം പറവൂരില്‍ നടന്ന പൗരസ്വീകരണത്തില്‍ അനാരോഗ്യം പോലും വകവയ്ക്കാതെ സലിം കുമാര്‍ എത്തി.
അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി ആയിരുന്നു അത്. പറവൂരില്‍നിന്ന് ഞങ്ങള്‍ ചിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിനു സമ്മാനിച്ചു എന്നു ഹൃദയത്തില്‍ തൊട്ടാണ് സലിം കുമാര്‍ അന്ന് പറഞ്ഞത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് പോലെ പത്തു ദിവസം നമ്മളെ മുള്‍മുനയില്‍ നിര്‍ത്തിയെന്നും കാത്തിരുന്നതുകൊണ്ട് കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും സലിം കുമാര്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ കരഘോഷം മുഴക്കിയാണ് ആ വാക്കുകള്‍ സദസ് ഏറ്റെടുത്തത്.
ഏറെ പ്രിയപ്പെട്ടൊരാള്‍ വേര്‍പിരിഞ്ഞതിന്റെ ഹൃദയഭാരം മുഴുവന്‍ ഇന്നലെ പറവൂര്‍ ടൗണ്‍ ഹാളില്‍ എത്തി അന്തിമോപചാരമര്പ്പിക്കുമ്പോള് മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായിരുന്നു. തന്റെ കൂടെപ്പിറപ്പിനെ നഷ്ടമായ ഹൃദയവേദനയോടെയാണു മുഖ്യമന്ത്രി എത്തിയത്. വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ച് അല്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ചു പറയുന്ന ഒരാള്‍.
ഞാന്‍ കോണ്‍ഗ്രസുകാരനാണെന്നു പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്. തന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്, ഇതായിരുന്നു സലിമിനെപ്പറ്റി വി.ഡി. സതീശന്റെ വാക്കുകള്‍. 'എന്റെ സതീശേട്ടാ' എന്ന നീട്ടിയുള്ള ആ ചിരിവിളി ഇനിയില്ലെന്ന ബോധ്യവും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.






