
തിരുവനന്തപുരം: ഇന്ത്യ മുന്നണി ഇപ്പോൾ ഒരു ‘കെട്ടിപ്പിടുത്ത’ത്തിനെ ചൊല്ലി ആടിയുലയുകയാണ്. ജൂൺ 8-ന് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് പുതിയൊരു വിവാദം മുന്നണിക്കുള്ളിൽ പുകയുന്നത്. ഇതോടെ മുന്നണിയിൽ തുടരണോയെന്ന് സിപിഐ (എം) പുനരാലോചിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ച നടന്ന മുന്നണി യോഗത്തിൽ സിപിഎം മുതിർന്ന നേതാവും കേരളത്തിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിസമ്മതിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതു സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ സിപിഎം നേതാക്കൾക്ക് പ്രതികരിക്കാതിരിക്കാൻ നിവൃത്തിയില്ലാതായി. മുതിർന്ന നേതാവിനെ അപമാനിച്ച രാഹുൽ നയിക്കുന്ന സഖ്യത്തിൽ പാർട്ടിയുടെ സ്ഥാനവും ചോദ്യംചെയ്യപ്പെടുകയാണ്. ഇതോടെ, രാഹുൽ ഗാന്ധിക്കെതിരെ ചെളിവാരിയേറിനു സമാനമായ പ്രതികരണങ്ങളാണ് പാർട്ടി നേതാക്കൾ നടത്തിയത്.
ആരും കെട്ടിപ്പിടുത്തം ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, രാഹുൽ ഗാന്ധിയുടെ ഇത്തരം നിഷേധാത്മകമായ സമീപനം ഇന്ത്യ (INDIA) മുന്നണിയെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മുൻപ് പാർലമെന്റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിയുടെ ചിത്രം ലോകം കണ്ടതാണെന്നും പിണറായി വിജയൻ രാഹുൽ ഗാന്ധിയുടെ സമീപനത്തിനുള്ള മറുപടിയായി പറഞ്ഞു.
“പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ ആരും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നില്ല. ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ED) മോദി സർക്കാരിന്റെയും 'ഇടനിലക്കാരനായി' പ്രവർത്തിക്കുന്നത് രാഹുൽ ഗാന്ധി അവസാനിപ്പിക്കണം” എന്നായിരുന്നു സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞത്.
വൃന്ദാ കാരാട്ട് "ഞങ്ങൾക്ക് ആരുടെയും കെട്ടിപ്പിടുത്തം ആവശ്യമില്ല. എന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പ്രതികരിച്ചത്.
കമ്മ്യൂണിസ്റ്റുകാർക്ക് കെട്ടിപ്പിടുത്തമല്ല വേണ്ടത്, വ്യക്തമായ രാഷ്ട്രീയമാണെന്നായിരുന്നു ജോൺ ബ്രിട്ടാസ് എംപി പറഞ്ഞത്. "ഒരു വശത്ത് പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുകയും, അതേസമയം തന്നെ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ കടുത്ത രാഷ്ട്രീയ പ്രചാരണം നടത്തുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ നിലപാടിലെ കാപട്യമാണ് ഇതിലൂടെ പുറത്തുവരുന്നത്" എന്നും ബ്രിട്ടാസ് പറഞ്ഞു.






