
എംഎസ്‌സി എൽസ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പലിലുണ്ടായിരുന്ന അപകടകരമായ വസ്തുക്കൾ ഒരു വർഷം പിന്നിട്ടിട്ടും നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്തരം വസ്തുക്കളുടെ പരിസ്ഥിതി-ആരോഗ്യ ആഘാതങ്ങളെക്കുറിച്ച് ആധികാരിക പഠനം നടന്നിട്ടില്ലെന്നും, സ്വകാര്യ ഏജൻസികളുടെ പഠനങ്ങൾ മാത്രം മതിയാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഹൈക്കോടതി സ്വമേധയാ കക്ഷിചേർത്തു. ഇതുവരെ സ്വീകരിച്ച നടപടികളും ഭാവി പ്രവർത്തന പദ്ധതികളും വിശദീകരിച്ച് ഈ മാസം 23-നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
അതേസമയം, കപ്പൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് നാവികർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ഹൈക്കോടതി അനുമതി നൽകി. പത്ത് ലക്ഷം രൂപയുടെ ജാമ്യബോണ്ട് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് അനുമതി. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇലക്ട്രോ ടെക്നിക്കൽ ഓഫീസറായ ഹോർദിയേവ് വലേരി, ഡെക്ക് ജീവനക്കാരനായ കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ, എഞ്ചിൻ റൂം ജീവനക്കാരനായ വെലാസ്കോ റയാൻ ഒന്റോളൻ എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്.
എംഎസ്‌സി എൽസ 3 അപകടം മനുഷ്യ പിഴവുകളും സുരക്ഷാ വീഴ്ചകളും മൂലമാണെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുൻ യാത്രകളിലും കപ്പലിന് ചെരിവ് അനുഭവപ്പെട്ടിരുന്നുവെന്നും സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ടെയ്‌നറുകൾ കയറ്റുന്ന ഘട്ടത്തിൽ തന്നെ വിഴിഞ്ഞം തുറമുഖം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.






