
സാഹസിക വിനോദങ്ങള്‍ ഏറെ ത്രില്ലടിപ്പിക്കുമെങ്കിലും ഒരു ചെറിയ കൈപ്പിഴവുണ്ടായാല് പോലും ജീവന് തന്നെ നഷ്ടപ്പെട്ടേക്കാം എന്ന് തെളിയിക്കുന്ന നടുക്കുന്ന ഒരു സംഭവമാണ് ബ്രസീലില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. 130 അടി ഉയരത്തില്‍ നിന്നും ബംജി ജംപിങ് നടത്തുന്നതിനിടെ 21 കാരിയായ മരിയ എഡ്വേര്ഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സാഹസിക വിനോദത്തില്‍ പങ്കാളിയാകാന്‍ എത്തിയതായിരുന്നു മരിയ. സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അവിശ്വസനീയമായ അനാസ്ഥയാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്.
അഡ്വഞ്ചര്‍ സ്പോര്‍ട്സുകളില്‍ ഉപകരണങ്ങളുടെ തകരാറ് മൂലം അപകടങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും, ഈ സംഭവത്തില്‍ ജീവനക്കാരുടെ കടുത്ത ശ്രദ്ധക്കുറവാണ് വില്ലനായത്. ബംജി ജംപിങ്ങില്‍ ഏറ്റവും പ്രധാനമായ സുരക്ഷാ കയര്‍ യുവതിയുടെ ശരീരത്തില്‍ ബന്ധിപ്പിക്കാന്‍ ജീവനക്കാര്‍ മറന്നുപോവുകയായിരുന്നു. ഈ മാരകമായ പിഴവ് ശ്രദ്ധയില്‍ പെടുന്നതിന് മുന്‍പ് തന്നെ, രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് മരിയയെ എടുത്തുയര്‍ത്തി പാലത്തിന്റെ അഗ്രഭാഗത്തേക്ക് കൊണ്ടുപോയി താഴേക്കെറിയുന്നതിന്റെ ദാരുണമായ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ജീവനക്കാര്‍ യുവതിയെ താഴേക്ക് എറിഞ്ഞതിനുശേഷമാണ്, ശരീരത്തില്‍ കയര്‍ ബന്ധിച്ചിട്ടില്ല എന്ന കാര്യം ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നത്. അവിടെയുണ്ടായിരുന്നവര്‍ കാര്യം ഉറക്കെ വിളിച്ചുപറഞ്ഞ് ജീവനക്കാരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും മരിയ മലയിടുക്കിലേക്ക് പതിച്ചിരുന്നു. വിവരമറിഞ്ഞ് അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി താഴ്വാരത്തേക്ക് കുതിച്ചെങ്കിലും അവര്‍ക്ക് മരിയയുടെ മരണം സ്ഥിരീകരിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. തന്റെ പ്രതിശ്രുത വരനൊപ്പമാണ് മരിയ ബംജി ജംപിങ്ങിന് എത്തിയിരുന്നത്. കണ്മുന്നില് വെച്ചുണ്ടായ ഈ ദാരുണ മരണം കണ്ട് മാനസികമായി തകര്‍ന്ന അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് പാലത്തില്‍ നില്ക്കുന്ന ചിത്രങ്ങള്‍ മരിയ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'എന്നെ പാലത്തില്‍ നിന്നും താഴേക്ക് ചാടാന്‍ അനുവദിച്ചത് ആരാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച അധികൃതര്‍, അപകടത്തിന് കാരണക്കാരായ ആറു ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മരിയയുടെ ദാരുണമായ അപകട വാര്‍ത്ത പുറത്തുവന്നതോടെ അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ രീതിയിലുള്ള ആശങ്കകളാണ് ഇപ്പോള്‍ ഉയരുന്നത്.






