
രാധാകൃഷ്ണന് എന്ന സ്ത്രൈണത നിറഞ്ഞ കഥാപാത്രമായി ദിലീപ് എത്തിയ ചിത്രമായിരുന്നു ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ചാന്തുപൊട്ട്’. പ്രേക്ഷകസ്വീകാര്യത മാത്രമല്ല നിരൂപകപ്രശംസയും നേടിയെടുത്ത ചിത്രമായിരുന്നു ഇത്. ചെറുപ്പം മുതല്‍ സ്ത്രൈണത നിറഞ്ഞ ഒരു പുരുഷനായി ജീവിച്ച്, അതിന്റെ വേദനകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങുന്ന ‘രാധ’യായി ദിലീപ് സ്ക്രീനില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദിലീപിന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നായിരുന്നു ‘ചാന്തുപൊട്ടി’ലേത്.
ഇപ്പോഴിതാ ദിലീപിനെ പരസ്യമായി വിമർശിക്കുകയാണ് ടോക്ക് ഷോ അവതാരകനും സിനിമാ നിരൂപകനുമായ റെനിൽ എബ്രഹാം. ദിലീപിന്റെ പേരിലുള്ള വിവാദങ്ങളെക്കുറിച്ച് പരാമര്‍ശിച്ച റെനിൽ, ‘ചന്തുപൊട്ട്’ എന്ന സിനിമയെക്കുറിച്ചാണ് സംസാരിച്ചത്. സ്ത്രീലിംഗവും ലൈംഗികാതിക്രമവുമുള്ള വ്യക്തികളെ പരിഹസിക്കുന്ന വിഷലിപ്തമായ കഥപറച്ചിലൂടെ പ്രോത്സാഹിപ്പിച്ച ആ സിനിമ വരുംതലമുറയ്ക്ക് ആഘാതമുണ്ടാക്കിയെന്നും റെനില്‍ പറഞ്ഞു.
‘‘കേരളത്തിൽ ദിലീപ് എന്ന പേരിൽ ഒരു വലിയ നടനുണ്ട്. അദ്ദേഹം ഇപ്പോൾ വലിയൊരു വിവാദത്തിലാണ് (അത് വളരെ നന്നായി, അയാളത് അർഹിക്കുന്നു). അദ്ദേഹം അഭിനയിച്ച ‘ചാന്തുപൊട്ട്’ എന്നൊരു സിനിമയുണ്ട്. ആ സിനിമ ഇറങ്ങിയതിനു ശേഷം പലരും എന്നെ ആ പേര് വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. ആ സിനിമയിൽ തീരദേശത്തെ ഒരു മത്സ്യത്തൊഴിലാളി സമൂഹത്തിലാണ് നായകൻ വളരുന്നത്. സ്ത്രീത്വമുള്ള പെരുമാറ്റ രീതികൾ കാരണം എല്ലാവരും അയാളെ കളിയാക്കുന്നു. എന്നാൽ സിനിമയുടെ അവസാനത്തിൽ അയാൾ താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കുന്നു.
സിനിമയിൽ ഉടനീളം അയാൾ കോമാളിത്തരം കാണിക്കുകയും വ്യത്യസ്തമായ ഒരു നടത്തം സ്വീകരിക്കുകയും പൊട്ടുതൊടുകയുമൊക്കെ ചെയ്യുന്നുണ്ട്.
എന്റെ കസിൻസ് എന്നെ ആ സിനിമയിലെ പേര് വിളിക്കുമായിരുന്നു. എനിക്ക് ആ സിനിമ ഒട്ടും ഇഷ്ടമല്ല. കാരണം, ആദ്യം കുറച്ചൊക്കെ സ്ത്രീത്വസ്വഭാവം കാണിച്ചാലും കുറച്ചു മാറിയാൽ എല്ലാം ശരിയാകുമെന്നും അവർക്ക് പെൺകുട്ടിയെ പങ്കാളിയായി ലഭിക്കുമെന്നുമാണ് ആ സിനിമ നൽകുന്ന സന്ദേശം. അത് പിഴവുള്ളതാണ്. സമാനമായ ചുറ്റുപാടുകളിൽ സിസ്ജെൻഡർ യുവാക്കൾ തലമുറകളായി അനുഭവിക്കുന്ന, കൈമാറിവരുന്ന ഇത്തരം മാനസിക ആഘാതങ്ങൾ ഈ സിനിമ കൂട്ടിയിട്ടുണ്ട്. ഞാൻ വളർന്ന സാഹചര്യം അങ്ങനെയായിരുന്നു. ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുണ്ട്. അതെല്ലാം ഇവിടെക്കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...’’ റെനില്‍ പറഞ്ഞു.






