
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾ തള്ളി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയിലേക്ക് പോകുന്ന തരത്തിലുള്ള ഒരു നിലപാടും കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നില്ലെന്നും, എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നതിനായി താത്കാലികമായി ഒരുക്കിയ സംവിധാനമായിരുന്നു അതെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി. പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിൽ തെറ്റില്ലെന്നും വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പി.എം. ശ്രീ വിഷയത്തിൽ അന്നത്തെ സർക്കാർ രൂപീകരിച്ച സബ് കമ്മിറ്റി പിന്നീട് ഒരിക്കൽ പോലും യോഗം ചേർന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന് എൽഡിഎഫ് സർക്കാർ കത്ത് നൽകിയില്ലെന്ന വാദവും വസ്തുതാവിരുദ്ധമാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. രണ്ട് കത്തുകളാണ് കേന്ദ്രത്തിന് നൽകിയതെന്നും, ആദ്യ കത്തിൽ പദ്ധതി നടപ്പാക്കാമെന്ന് അറിയിച്ചിരുന്നുവെന്നും അവസാന കത്തിൽ അതിൽ നിന്ന് പിന്മാറുന്നതായി വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.






