
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം നിലച്ചത് വകുപ്പ് മന്ത്രിയെ യഥാസമയം അറിയിച്ചില്ല എന്ന് റിപ്പോർട്ടുകൾ. പ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് സൂചന. മന്ത്രിയെ വിവരം അറിയിക്കാൻ വൈകിയതിനെക്കുറിച്ച് അന്വേഷിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉടന്‍ ടെന്‍ഡറുകള്‍ വിളിക്കാനും ഉത്പാദനം അടിയന്തരമായി പുനഃരാരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
നിലവിലെ പ്രതിസന്ധി സംബന്ധിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇതേക്കുറിച്ച് തർക്കമുണ്ടായി. ഉത്പാദനം നിർത്തുന്നത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു എന്നാണ് ട്രാവന്‍കൂര്‍ ഷുഗേഷ്സിന്റെ വാദം. അതേസമയം, അറിയിപ്പ് ലഭിച്ചില്ലെന്ന് സിഎംഡി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.
ജനപ്രിയ ബ്രാൻഡ് ആയ ജവാന്റെ ഉത്പാദനം നിലച്ച് അഞ്ച് ദിവസത്തിനുള്ളിൽ 28 കോടി രൂപയാണ് സർക്കാരിന് നഷ്ടമായത്. മദ്യം നിറയ്ക്കുന്ന കുപ്പി, കുപ്പിയിൽ ഒട്ടിക്കുന്ന ലേബൽ, അടപ്പ് എന്നിവയ്ക്ക് വില കൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വില കൂട്ടി നൽകണമെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവിറങ്ങണം. തിങ്കളാഴ്ച മുതൽ ഉത്പാദനം വീണ്ടും ആരംഭിക്കാൻ സാധിക്കുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്.
തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ ഉത്പാദിപ്പിക്കുന്നത്. ദിവസവും 10000 കേസ് വരെ (90,000 ലിറ്റർ) മദ്യം ഉത്പാദിപ്പിച്ചിരുന്നു. ദിവസം 5.76 കോടി രൂപയുടെ മദ്യമാണ് ഉത്പാദിപ്പിക്കുന്നത്. ജവാന്റെ വിപണി സാന്നിധ്യം ഇല്ലാതായതോടെ ഇതേ വിലയ്ക്കുള്ള മറ്റു ബ്രാൻഡുകളുടെ വിൽപ്പന വർദ്ധിച്ചു.






