
വാഷിംഗ്ടൺ: കോവിഡ് മഹാമാരി മനുഷ്യനിർമ്മിതമെന്ന ആരോപണങ്ങൾ സത്യമാവുന്നു. കോവിഡ്-19 മഹാമാരിക്ക് കാരണമായ ചൈനയിലെ വുഹാൻ ലബോറട്ടറിക്ക് മുൻനിര അമേരിക്കൻ ശാസ്ത്രജ്ഞൻ ഫണ്ടിംഗ് നൽകിയിരുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേശകനായിരുന്ന ഡോ. ആന്റണി ഫൗചി വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് ദശലക്ഷക്കണക്കിന് ഡോളർ ധനസഹായം നൽകിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് ആണ് തന്റെ ഔദ്യോഗിക പദവിയിലെ അവസാന ദിവസം ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പുറത്തുവിട്ടത്. വുഹാൻ ലാബിലെ വവ്വാലുകളിലെ കൊറോണ വൈറസിനെക്കുറിച്ചുള്ള അപകടകരമായ ‘ഗെയിൻ-ഓഫ്-ഫംഗ്ഷൻ’ (വൈറസുകളുടെ പ്രഹരശേഷി വർദ്ധിപ്പിക്കുന്ന ലബോറട്ടറി പരീക്ഷണങ്ങൾ) ഗവേഷണങ്ങൾക്ക് അമേരിക്കൻ നികുതിപ്പണത്തിൽ നിന്നാണ് ഫൗചി ദശലക്ഷക്കണക്കിന് ഡോളർ നൽകിയതെന്ന് തുളസി ഗാബാർഡ് ആരോപിച്ചു.
കോവിഡ് വൈറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന യാഥാർത്ഥ്യം മറച്ചുവെക്കാൻ ഡോ. ഫൗചി ചില ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിച്ചു. വൻകിട മരുന്ന് കമ്പനികളുമായി ചേർന്ന് ട്രില്യൺ കണക്കിന് ഡോളർ മൂല്യമുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫൗചി ഇത്തരം അപകടകരമായ ഗവേഷണങ്ങൾക്ക് പണം നൽകിയത്. എന്നാൽ, ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ചേർന്ന് വൈറസ് ഗവേഷണങ്ങളെക്കുറിച്ച് ചർച്ച നടത്തിയ വിവരം 2024-ൽ യുഎസ് കോൺഗ്രസിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ഫൗചി നിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം കള്ളം പറയുകയായിരുന്നുവെന്ന് പുതിയ രേഖകൾ തെളിയിക്കുന്നു.






