
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും അമൃത്സറിലേക്ക് പോയ എയർ ഇന്ത്യ വിമാനം നിയന്ത്രണം തെറ്റി പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ വിമാന ജീവനക്കാർക്കും എയർ ട്രാഫിക് കൺട്രോൾ (എടിസി) ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
ജൂൺ 22-ന് വൈകുന്നേരമാണ് സംഭവം നടന്നത്. അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് എയർ ഇന്ത്യയുടെ AI-479 വിമാനം അബദ്ധത്തിൽ അതിർത്തി കടന്നത്. അമൃത്സർ റൺവേയിൽ പക്ഷിയിടിച്ചതിനെ തുടർന്ന് അധികൃതർ റൺവേ പരിശോധനയ്ക്കായി വിമാനത്താവളം താൽക്കാലികമായി അടച്ചിരുന്നു. ഇതേത്തുടർന്ന് വിമാനത്തിന് ലാൻഡിങ് അനുമതി ലഭിക്കാതെ വരികയും, ആകാശത്ത് വട്ടമിട്ടു പറക്കാൻ എടിസി നിർദ്ദേശം നൽകുകയുമായിരുന്നു. ഇതിനിടയിലാണ് വിമാനം ചുരുങ്ങിയ സമയത്തേക്ക് പാകിസ്താന്റെ വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്നത്. തൊട്ടുപിന്നാലെ തന്നെ ഉദ്യോഗസ്ഥർ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും വിമാനത്തെ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പിന്നീട്, അമൃത്സറിൽ ഇറങ്ങാൻ സാധിക്കാതെ വന്ന വിമാനം ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഡൽഹിയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ട്.
2025 മുതൽ ഇന്ത്യൻ രജിസ്ട്രേഷനുള്ള വിമാനങ്ങൾക്ക് പാകിസ്താൻ തങ്ങളുടെ വ്യോമാതിർത്തിയിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനം പാക് അതിർത്തിയിൽ പ്രവേശിച്ചത് അതീവ ഗൗരവത്തോടെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം കാണുന്നത്. സംഭവത്തെക്കുറിച്ച് ഡിജിസിഎ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.






