
അയോധ്യ: രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സംഭാവനകളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ എട്ട് പ്രതികളെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, അനുകല്പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, റാം ശങ്കര്‍ യാദവ് എന്ന ടിന്നു എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് ചിലരെക്കുറിച്ചും പരാമര്‍ശമുണ്ട്. മോഷണം, വിശ്വാസവഞ്ചന, മോഷ്ടിച്ച സ്വത്ത് കൈപ്പറ്റുകയോ ഒളിപ്പിക്കുകയോ ചെയ്യുക, ക്രിമിനല്‍ ഗൂഢാലോചന, പൊതുവായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികള്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സംഭാവനകളില്‍ നിന്ന് കോടിക്കണക്കിന് രൂപ കാണാതായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ജൂണ്‍ 7-ന് രംഗത്തെത്തുകയും, കോടതികള്‍ ഈ വിഷയത്തില്‍ സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഈ വിവാദം രാഷ്ട്രീയ ശ്രദ്ധ നേടുകയായിരുന്നു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, എക്സ് പ്ലാറ്റ്ഫോമിലെ തന്റെ പോസ്റ്റിലൂടെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അന്വേഷണ പ്രക്രിയയെ ചോദ്യം ചെയ്തു.
എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തെളിവുകള്‍ നശിപ്പിക്കുന്നതിനും 'ഏത് വമ്പന്‍ സ്രാവിനെ രക്ഷിക്കണം, ആരെ കുടുക്കണം' എന്ന് തീരുമാനിക്കുന്നതിനുമാകും എസ്.ഐ.ടി അന്വേഷണം ഉപയോഗിച്ചിട്ടുണ്ടാവുക എന്ന് ജനങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് അഖിലേഷ് യാദവ് അവകാശപ്പെട്ടു. എസ്.ഐ.ടി റിപ്പോര്‍ട്ട് മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും, മുന്‍കൂട്ടി നിശ്ചയിച്ച നിഗമനങ്ങളിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി ഭരണത്തിന് കീഴില്‍ 'ചെറുമീനുകള്‍ ശിക്ഷിക്കപ്പെടുകയും സ്രാവുകള്‍ രക്ഷപ്പെടുകയും ചെയ്യും എന്നായിരുന്നു അഖിലേഷ് യാദവ് എക്സിലെ പോസ്റ്റില്‍ കുറിച്ചത്. രാമക്ഷേത്രത്തില്‍ ലഭിച്ച സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന്, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ജൂണ്‍ 13-ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എസ്.ഐ.ടി രൂപീകരിച്ചത്.






