
താരസംഘടനയായ ' അമ്മ' യിലെ വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. അമ്മ എന്ന സംഘടന ഏതാനും രാക്ഷസന്മാരെ മാത്രം പനപോലെ വളര്‍ത്തുകയും ഹൃദയവും കലയും ഒരുമിച്ചുളള മനുഷ്യരെ വെട്ടിയൊതുക്കുകയും ചെയ്തു കൊണ്ട് മലയാള സിനിമാ പ്രസ്ഥാനത്തെ ഒരു രാവണന് കോട്ട പോലെ ആക്കാന്‍ തുടങ്ങിയിട്ട് 32 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി എന്ന് സനല്‍ കുമാര്‍ ശശിധരന് ഫേസ്ബുക്കില്‍ കുറിച്ചു. ആ പ്രസ്ഥാനം ശ്വാസം മുട്ടിച്ച് കെലപ്പെടുത്തിയ കലാകാരന്മാരില് നടന്മാര് മാത്രമല്ല, നിര്‍മാതാക്കളും സംവിധായകരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അമ്മ എന്ന സംഘടന ഏതാനും രാക്ഷസന്മാരെ മാത്രം പനപോലെ വളർത്തുകയും ഹൃദയവും കലയും ഒരുമിച്ചുള്ള മനുഷ്യരെ വെട്ടിയൊതുക്കുകയും ചെയ്തുകൊണ്ട് മലയാള സിനിമാ പ്രസ്ഥാനത്തെ ഒരു രാവണൻ കോട്ടപോലെ ആക്കാൻ തുടങ്ങിയിട്ട് 32 വർഷങ്ങൾ കഴിഞ്ഞുപോയി. ഇക്കാലത്തിനിടയ്ക്ക് ആ പ്രസ്ഥാനം കുൽസിതപ്രവർത്തനങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ചും ഹൃദയം ഭേദിച്ചും കൊലപ്പെടുത്തിയ കലാകാരന്മാരുടെ എണ്ണമെടുക്കുക എളുപ്പമല്ല. അതിൽ നടന്മാർ മാത്രമല്ല, നിർമാതാക്കളുണ്ട്, സംവിധായകരുണ്ട്. അതിൽ ആദ്യത്തെ പേരുകാരൻ മലയാള സിനിമയിൽ ധീരതയുടെയും ആർജ്ജവത്തിന്റെയും ആൾരൂപമായിരുന്ന സുകുമാരൻ ആയിരുന്നു.
അമ്മയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അദ്ദേഹത്തിന് ആയുസിന്റെ നല്ല പകുതിയിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. അപ്രഖ്യാപിത വിലക്കുകൾ കൊണ്ട് അദ്ദേഹത്തിനെ ചലച്ചിത്ര ജീവിതത്തിൽ നിന്നു പുറംതള്ളിയത് അമ്മ എന്ന സംഘടനയും ഏതാനും മുഖം മൂടികളെ മുന്നിൽ നിർത്തിക്കൊണ്ട് പിന്നിൽ നിന്ന് ചരടുവലികൾ നടത്തിയിരുന്ന മോഹൻലാൽ മമ്മൂട്ടി എന്നീ സൂപ്പർ താരങ്ങളുമായിരുന്നു. താങ്ങാവുന്നതിലധികം ഹൃദയഭാരം കൊണ്ട് സുകുമാരൻ മരണത്തിനു കീഴടങ്ങി. പിന്നീടും നിരവധി നിരവധി “കൊലപാതകങ്ങൾ” ഇങ്ങനെ നടന്നു.
തിലകൻ എന്ന നടനെ അദ്ദേഹം തന്റെ കലാപ്രതിഭയുടെ ഊർജ്ജം ജ്വലിച്ചു നിന്നിരുന്ന കാലത്ത് വെട്ടിയൊതുക്കി മൂലയ്ക്കിരുത്തി. അദ്ദേഹം പിന്നെ പക്ഷാഘാതത്തിന് കീഴടങ്ങി. സത്യം വിളിച്ചുപറഞ്ഞുകൊണ്ട് പതിയെപതിയെ മരണത്തിന് കീഴടങ്ങി. അമ്മ എന്ന മാഫിയാ സംഘടനയെക്കുറിച്ചും ദിലീപ് എന്ന കൊടും വീഷത്തെക്കുറിച്ചും അദ്ദേഹം പലപ്പോഴും വിളിച്ചുപറഞ്ഞിരുന്നു. തന്റെ കലാജീവിതത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതിൽ വിഷജന്തുക്കൾ വിജയിക്കുമ്പോൾ മോഹൻലാലും മമ്മൂട്ടിയുമൊക്കെ കണ്ണടച്ചു മാറിനിൽക്കുകയായിരുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.
എങ്ങനെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ പദ്മരാജൻ മരണത്തിന് കീഴടങ്ങിയതെന്ന് തിരഞ്ഞാൽ ഇന്ന് അധികം വിവരങ്ങൾ ലഭ്യമല്ല. കോഴിക്കോട്ട് ഒരു ഹോട്ടൽ റൂമിൽ ഉറങ്ങിക്കിടന്നപോലെയുള്ള ശാന്തതയിൽ ആ മഹാപ്രതിഭ മരിച്ചുകിടന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതകളുണ്ട് എന്ന് അങ്ങിങ്ങ് ഉയർന്നിരുന്ന ശബ്ദങ്ങൾ എല്ലാം ഇല്ലാതായി. ഇന്ന് ഒന്നിന്റെയും വിരലടയാളം പോലും ലഭ്യമല്ല. അന്നദ്ദേഹത്തിന്റെ ശരീരം പോസ്റ്റ് മോർട്ടം ചെയ്യേണ്ടിയിരുന്ന ഡോക്ടർ ഷെർലി വാസുവിനെ മാറ്റി ചട്ടവിരുദ്ധമായി പോസ്റ്റ് മോർട്ടം ചെയ്തത് ഡോക്ടർ ഉമാദത്തൻ ആയിരുന്നു. അതിന് കാരണമായി പറഞ്ഞത് പദ്മരാജന്റെ ചലനമറ്റ ശരീരം പോസ്റ്റ് മോർട്ടം ടേബിളിൽ കണ്ടപ്പോൾ ഡൊക്ടർ ഷെർലി വാസു പൊട്ടിക്കരഞ്ഞുപോയി എന്നതാണ്.
ഇന്ന് ഉമാദത്തനും ഷെർലി വാസുവും ഒന്നും ജീവനോടെയില്ല. കോഴിക്കോട് നഗരത്തിലെ ആ രാത്രിയിൽ എന്തൊക്കെ നടന്നുവെന്ന് ഇന്നും ഓർമയുള്ളവർ ഉണ്ടാകും. ആരൊക്കെയായിരുന്നു ആ രാത്രിയിൽ ആ നഗരത്തിലുണ്ടായിരുന്നതെന്നും അവരൊക്കെ ഏതൊക്കെ രീതിയിൽ ആ നിമിഷങ്ങളെ നിയന്ത്രിച്ചിരുന്നുവെന്നും രഹസ്യങ്ങൾ മാത്രമായി നിലനിൽക്കുന്നു. പക്ഷേ സത്യങ്ങൾ സത്യങ്ങൾ മാത്രമാണ്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ 45-50 വയസിനുള്ളിൽ മരിച്ചുപോയ മലയാളത്തിലെ പ്രതിഭകളെ എണ്ണിപ്പറയാൻ സാധ്യമല്ല. അവരിൽ സംവിധായകരുണ്ട്, അഭിനേതാക്കളുണ്ട്, പ്രശസ്തരുണ്ട്, അപ്രശസ്തരുണ്ട്.. പലതിലും ലോജിക്കുകൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കെട്ടുകഥകളുണ്ട്.
അമ്മ എന്ന മാഫിയാ സംഘടനയ്ക്ക് ആദ്യമായി മുറിവേൽക്കുന്നത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ്. പിന്നണിയിൽ നിന്ന് ചരടുവലിച്ചിരുന്ന "മഹാരഥന്മാർ” ആ കാലമായപ്പോഴേക്കും മറനീക്കി പുറത്തുവരികയും അമ്മയുടെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി ഒരു യുവനടിയുടെ വിവാഹം മുടക്കുന്നതിനായി ക്വട്ടേഷൻ നൽകി ബലാൽസംഗം ചെയ്യിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനുമുള്ള പദ്ധതി തകർന്നപ്പോൾ അത് അമ്മ എന്ന സംഘടനയെ എങ്ങനെ നേരിട്ട് ബാധിച്ചു എന്ന് നോക്കിയാൽ ഈ ക്രിമിനൽ പ്രവർത്തിയിൽ ആ സംഘടനയ്ക്ക് എങ്ങനെയാണ് പങ്കാളിത്തമുണ്ടായീരുന്നത് എന്ന് മനസിലാക്കാം.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു ഗൂഢാലോചന ഉണ്ടെന്ന് വിളിച്ചുപറഞ്ഞ മഞ്ജു വാര്യർ എന്ന അഭിനേത്രി wcc എന്ന സംഘടനയ്ക്ക് പിന്നിലെ പോരാളി, ഹേമാ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാവാൻ കാരണക്കാരി പൊടുന്നനെ അതിൽ നിന്നൊക്കെ വേർപെടുകയും അന്ന് സംഘടനയ്ക്കെതിരെ ശബ്ദമുയർത്തിയ പെണ്ണുങ്ങളിൽ നിന്നും സംഘടനയിൽ അവശേഷിക്കുന്ന ഏക സ്ത്രീയായി മാറുകയും ചെയ്തത് എങ്ങനെ എന്ന് കാണാൻ മലയാളിക്ക് കണ്ണില്ലാതെ പോയി. മോഹൻലാൽ എന്ന സൂപ്പർ താരം പിന്നീട് അമ്മയുടെ തലപ്പത്ത് വന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ സൂത്രധാരൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാൻ പദ്ധതികൾ വന്നു. എതിർപ്പുകൾ ഉയർന്നപ്പോൾ അയാൾ താനൊന്നും അറിഞ്ഞില്ല എന്ന് കൈമലർത്തി.
നടി ആക്രമിക്കപ്പെട്ട കേസ് എങ്ങുമെത്താത്തത് ഈ വിഖ്യാത നടന്റെ വീട്ടിൽ നിന്നും പിടിച്ച ആനക്കൊമ്പ് കേസിലെ അന്വേഷണം എങ്ങുമെത്താത്തതുപോലെയാണ്. അയാൾക്ക് വലിയ ആരാധകവൃന്ദം ഉള്ളതുകൊണ്ട്, മലയാള സിനിമയിൽ ഇലയനക്കങ്ങൾ പോലും അയാൾ നിയന്ത്രിക്കുന്നതുകൊണ്ട്, ഉന്നതരായ രാഷ്ട്രീയക്കാർക്ക് അയാൾ ആശീർവാദങ്ങൾകൊണ്ട് ജനപ്രിയത ഉണ്ടാക്കുന്നതുകൊണ്ട് അയാളുമായി ബന്ധപ്പെട്ടതോ അയാൾ ബന്ധപ്പെടുന്നതോ ചരടുവലിക്കുന്നതോ ആയ ഒന്നും പുറത്തുവരില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് കേസ് പോലെ ഒന്നാണ് അമ്മയിൽ പുകയുന്ന മറ്റൊരു മെമ്മറി കാർഡ് വിഷയം. അതിന്റെ പേരിലാണ് വനിതാവിപ്ലവം നടത്തി എന്ന് കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഒരു ഭരണസമിതിയെ മോഹൻലാലിന്റെ കാർമികത്വത്തിൽ അട്ടിമറിച്ചിരിക്കുന്നത്.
മഞ്ജു വാര്യരേയും എന്നെയും പരസ്പരം കാണാൻ അനുവദിക്കില്ല എന്ന ശാഠ്യത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന താൽപര്യം ഇയാളുടേതാണ് എന്ന് ഞാൻ മനസിലാക്കിയതുമുതലാണ് ഇയാൾ ഒരു മുഖം മൂടിയാണെന്നും മുഖം മൂടിക്ക് പിന്നിലുള്ളത് ഒരു ക്രിമിനലിന്റെ മനസാണെന്നും ഞാൻ തിരിച്ചറിയാൻ തുടങ്ങിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഏതാനും ഭാഗങ്ങൾ പുറത്തുവരും എന്ന് ശ്രുതിയുണ്ടായപ്പോൾ തന്നെ ഈ മഹാൻ അമ്മ സംഘടനയുടെ പദവി രാജിവെച്ചോടി വയറിളക്കവും പനിയും പിടിച്ച് ആശുപത്രിയിൽ പോയി കിടന്നത് സമീപകാല ചരിത്രമാണ്. സ്ത്രീ പീഢകരെയും സെക്സ് റാക്കറ്റിനേയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഒരു ലജ്ജയുമില്ലാത്ത പിണറായി വിജയൻ സർക്കാർ ഇയാളെ സഹായിച്ചില്ലായിരുന്നെങ്കിൽ അന്നുതന്നെ ഇയാൾ ആരാണെന്ന് ലോകം തിരിച്ചറിഞ്ഞേനെ.
മഞ്ജു വാര്യരുമായി ചേർന്ന് ഞാൻ ചെയ്യാനിരുന്ന തീയാട്ടം എന്ന സിനിമയുടെ തിരക്കഥ ഇയാളുടെ ഗാംഗിലേക്ക് എത്തിയത് മഞ്ജു വാര്യരുടെ മാനേജർ എന്ന വ്യാജേന അവരുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ക്രിമിനൽ ബിനീഷ് ചന്ദ്രൻ വഴിയാണ്. ആ സിനിമയുടെ തിരക്കഥ അപ്പടി അടിച്ചുമാറ്റി അയാളുടെ ഹീറോയിസം പൊലിപ്പിച്ച് തുടരും എന്ന സിനിമയാക്കി മാറ്റിയതിനെക്കുറിച്ച് വ്യക്തമായ ആരോപണം ഞാൻ ഉന്നയിച്ചിട്ടും അതേക്കുറിച്ച് ഒരു വാചകം പോലും ആ സിനിമയുമായി ബന്ധപ്പെട്ടവർ പറഞ്ഞിട്ടില്ല. ഇതേക്കുറിച്ച് മഞ്ജു വാര്യർക്ക് വ്യക്തമായ ധാരണയുള്ളതുകൊണ്ട് ഈ വിഷയത്തിൽ മഞ്ജു വാര്യർ പ്രതികരിച്ചാൽ അതിനൊപ്പം അവർ അനുഭവിക്കുന്ന തടവുജീവിതം ചർച്ചയാവും എന്നതുകൊണ്ടാണത്.
അമ്മ എന്ന സംഘടന മലയാള സിനിമയിലെ ഏതാനും കാമഭ്രാന്തന്മാർക്കും സെക്സ് റാക്കറ്റിനും അഭയമരുളുന്ന ഒരു സ്ഥാപനമായി പതിറ്റാണ്ടുകൾ നിലനിന്ന ചരിത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്. സെക്സ് റാക്കറ്റിനേയും മാഫിയയേയുമൊക്കെ പവർ ഗ്രൂപ്പെന്ന ഓമനപ്പദം കൊണ്ട് വെള്ളം ചേർത്ത് ലഘൂകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കിലും തങ്ങൾ അനുഭവിച്ച റേപ്പ് ഉൾപ്പെടെയുള്ള കൊടിയ പീഢനങ്ങൾ പുറത്തുപറഞ്ഞാൽ തങ്ങൾക്കും തങ്ങളുടെ ബന്ധുക്കൾക്കും ജീവഹാനിയുണ്ടാകും എന്ന ഭയം വരെ ഇരകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഞാൻ ഈ പറയുന്നതിൽ എന്തെങ്കിലും സംശയമുള്ളവർ സംശയനിവാരണത്തിനായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കേരളാ ഗവണ്മെന്റിനോട് ആവശ്യപ്പെടാവുന്നതാണ്.
ഇനിയെങ്കിലും മുഖം മൂടികളെ തിരിച്ചറിയാനും ക്രിമിനലുകളെ അവർ അർഹിക്കുന്ന ഇടങ്ങളിലേക്ക് അയക്കാനും കേരളാസമൂഹം തയാറാവേണ്ടതുണ്ട്. അമ്മ എന്ന സംഘടനയിൽ നിന്നും അപമാനിച്ച് പുറത്താക്കിയ സ്ത്രീകൾക്ക് ആർജ്ജവമുണ്ടെങ്കിൽ സത്യത്തിനായുള്ള പോരാട്ടത്തിനൊപ്പം അവർ നിലകൊള്ളേണ്ടതാണ്. അവർ ഒറ്റയ്ക്കല്ലെന്നും സമൂഹത്തിന്റെ അടിത്തട്ടിൽ നീതിക്കായുള്ള ഒരു ഭൂകമ്പം തന്നെ ഉരുൾപൊട്ടിയിട്ടുണ്ടെന്നും എനിക്ക് ഇതിനോടകം തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളതിന്റെ വെളിച്ചത്തിലാണ് മലയാള സിനിമയിലെ അനീതി തിന്നുന്ന സ്ത്രീകളായ കലാകാരികളോട് ഞാൻ ഈ അഭ്യർത്ഥന നടത്തുന്നത്.





