
ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഭാരതത്തിന്റെ യശസ്സ് ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ച് നരേന്ദ്രമോദി സർക്കാർ. 2025 സെപ്റ്റംബറിൽ ടാൻസാനിയയിലെ സെൻസിബാറിലും അബുദാബിയിലും ഐ.ഐ.ടിയുടെ രണ്ട് ക്യാമ്പസുകൾ ആരംഭിച്ചുകൊണ്ട്, ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ പാദമുദ്ര അന്താരാഷ്ട്രതലത്തിൽ പതിപ്പിക്കാൻ സർക്കാരിന് സാധിച്ചു. ഇതിനു പുറമെ, ഐ.ഐ.എമ്മിന്റെ ഒരു ക്യാമ്പസ് ദുബായിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിൽ ആകൃഷ്ടരായി 15-ഓളം വിദേശ സർവകലാശാലകൾ കൂടി വൈകാതെ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയും വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ചത് അവിശ്വസനീയമായ വളർച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ ഈ നേട്ടങ്ങൾക്ക് കരുത്തേകി. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവയുടെ നിലവാരം ഉയർത്തുന്നതിനും സർക്കാർ നൽകിയ മുൻഗണന ഫലം കണ്ടുതുടങ്ങിയിരിക്കുകയാണ്.
വൈദ്യശാസ്ത്ര-ഗവേഷണ രംഗത്ത് ഇന്ത്യ വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടത്. 2014-ൽ രാജ്യത്ത് ഏഴ് എയിംസുകൾ (AIIMS) മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 20 ആയി ഉയർന്നു. പതിനൊന്ന് വർഷത്തെ മോദി ഭരണത്തിൽ 13 പുതിയ എയിംസുകളാണ് പ്രവർത്തനസജ്ജമായത്; 178 ശതമാനത്തിന്റെ വലിയ വളർച്ചയാണിത്. എൻജിനിയറിങ് ഗവേഷണ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഐ.ഐ.ടി (IIT) കളുടെ എണ്ണം 2014-ലെ 16-ൽ നിന്ന് 23 ആയി ഉയർന്നു. 44 ശതമാനമാണ് ഇവിടുത്തെ വളർച്ചാ നിരക്ക്.
ബിസിനസ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനങ്ങളായ ഐ.ഐ.എമ്മുകളുടെ (IIM) എണ്ണം 13-ൽ നിന്ന് 22 ആയി ഉയർന്നു (69 ശതമാനം വളർച്ച). കമ്പ്യൂട്ടർ സയൻസ്, എ.ഐ, ഡാറ്റ സയൻസ് തുടങ്ങിയ മേഖലകളിൽ നിർണ്ണായകമായ ഐ.ഐ.ഐ.ടികളുടെ (IIIT) എണ്ണത്തിൽ 178 ശതമാനത്തിന്റെ വൻ കുതിപ്പാണ് ഉണ്ടായത്; 2014-ൽ ഒൻപത് സ്ഥാപനങ്ങളായിരുന്ന സ്ഥാനത്ത് ഇന്നത് 25 ആയി വർദ്ധിച്ചു. ഐസറുകളുടെ (IISER) എണ്ണം അഞ്ചിൽ നിന്ന് ഏഴായും ഉയർന്നു.
സർവകലാശാലകളുടെ എണ്ണത്തിൽ 75 ശതമാനത്തിന്റെ വളർച്ചയാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. 2014-ൽ 760 സർവകലാശാലകൾ ഉണ്ടായിരുന്നെങ്കിൽ 2025-ഓടെ അത് 1330 ആയി വർദ്ധിച്ചു. കോളേജുകളുടെ എണ്ണം 38,500-ൽ നിന്ന് 52,000 ആയി ഉയർന്ന് 35 ശതമാനം വളർച്ച നേടി. ഉന്നതവിദ്യാഭ്യാസത്തിൽ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി. 2014-15 വർഷത്തിൽ 3.49 കോടിയായിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 2022-23 ആയപ്പോഴേക്കും 4.46 കോടിയായി ഉയർന്നു.
സ്‌കൂൾ വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് മോദി സർക്കാർ നേതൃത്വം നൽകിയതെന്നു വിദ്യാഭ്യാസവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 14.71 ലക്ഷം സ്‌കൂളുകളും 24.69 കോടി വിദ്യാർത്ഥികളും 1.01 കോടി അധ്യാപകരുമുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായി രാജ്യം മാറുകയും ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് അൽഭുതകരമായ മാറ്റം പ്രകടമായി.
2014-ൽ 431 മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 818 ആയി . 2025-26 വർഷത്തോടെ എം.ബി.ബി.എസ് സീറ്റുകൾ 1,28,976 ആയും മെഡിക്കൽ പി.ജി സീറ്റുകൾ 85,822 ആയും വർദ്ധിച്ചതായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.






