
അന്‍സിബയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നടി ലക്ഷ്മിപ്രിയയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്‍സിബയുടെ അഭിപ്രായത്തിനെതിരെ സംസാരിക്കണമെങ്കില്‍ നിയമപരമായാണ് നീങ്ങേണ്ടതെന്നും അല്ലാതെ ഇത്തരത്തില്‍ വ്യക്തി അധിക്ഷേപം നടത്തി സ്വയം പരിഹാസ്യയാകുകയല്ല വേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂശടയായിരുന്നു പ്രതികരണം.
'' ഞാൻ ഈ വീഡിയോ ലക്ഷ്മിപ്രിയക്ക് വേണ്ടിയാണ് ഇടുന്നത്. ലക്ഷ്മിപ്രിയ കുറച്ചു നാളുകളായിട്ട് സോഷ്യൽ മീഡിയ നിങ്ങളെ കടന്നന് ആക്രമിക്കുന്നത് കാണുമ്പോൾ അതുകണ്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഞാൻ ഇത് സംസാരിക്കുന്നത്. അങ്ങനെ കടന്ന് ആക്രമിക്കാനുള്ള കാരണക്കാരി ആരാണ്? നിങ്ങൾ തന്നെയല്ലേ? നിങ്ങൾ തന്നെ ഒരു വടി കൊടുത്തിട്ട് എന്നെ അടിക്ക് എന്ന് പറയുന്ന പോലെയല്ലേ? നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ യാതൊരു ബോധവും ഇല്ല. നിങ്ങളുടെ സംഘടനയക്കുള്ളിൽ നിങ്ങളുടെ കമ്മിറ്റിയും അൻസിബയും തമ്മിൽ ഒരു വലിയ പ്രശ്നം ഉണ്ടായി, അവർ നിങ്ങളോട് പറഞ്ഞു, നിങ്ങൾ ആരും അത് വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല, വളരെ നിസ്സാരമായി അതിനെ തള്ളിക്കളഞ്ഞു, അവർ അവർക്ക് പറയാനുള്ളത് പുറംലോകത്തോട് വന്നു പറഞ്ഞു.
അങ്ങനെ പറഞ്ഞപ്പോൾ എവിടെയെങ്കിലും ഒരിടത്ത് അവർ മോശമായിട്ട് ഒരു പരാമർശം നടത്തിയോ? വ്യക്തിഹത്യ നടത്തിയോ? ജനറൽ ബോഡിയിൽ വെച്ച് അവർക്ക് പറയാനുള്ളത് അവർ തെളിവ് സഹിതം ജനറൽ ബോഡിയുടെ മുൻപാകെ പറഞ്ഞു. നിങ്ങൾ എല്ലാവരും ഉത്തരം മുട്ടി, നിങ്ങൾ രാജിവെച്ച് പുറത്തുവന്നു. പുറത്തുവന്നതിനു ശേഷം ഇനി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്നപോല നിങ്ങൾ അൻസിബയെ കുറിച്ച് കുറേ പുതിയ കഥകൾ ഇറക്കുന്നു .അതും വളരെ മോശമായ ,ഒരു പെൺകുട്ടിയെ കുറിച്ച് പറയാൻ പാടില്ലാത്ത കഥകൾ. അവൾ മദ്യപിക്കും ,അവൾക്ക് ഞാൻ മദ്യം ഒഴിച്ചു കൊടുത്തിട്ടുണ്ട് ,അവൾക്ക് മറ്റൊരു പയ്യനുമായിട്ട് ബന്ധമുണ്ട് എന്നൊക്കെ. ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ എന്താ പ്രശ്നം? അൻസിബ മദ്യപിക്കും അല്ലെങ്കിൽ അൻസിബയ്ക്ക് ഒരു പയ്യനുമായിട്ട് ബന്ധം ഉണ്ടെങ്കിൽ അത് അൻസിബയുടെ സ്വകാര്യ കാര്യം. അതും നിങ്ങളുടെ എഎംഎംഎ എന്ന് പറയുന്ന ഘടനയുമായിട്ട് എന്താണ് ബന്ധം? അതാണോ നിങ്ങളുടെ പ്രശ്നം?
അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്ത് ഉള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? എന്തിനാണ് ഒരു പെണ്ണിനെകുറിച്ച് മറ്റൊരു പെണ്ണായ നിങ്ങൾ ഇങ്ങനെ ഇരുന്ന് പരദൂഷണം പറയുന്നത് ?ലക്ഷ്മിപ്രിയ അതുകൊണ്ടല്ലേ നിങ്ങൾ സമൂഹത്തിനു മുൻപിൽ പരിഹാസ്യയാകുന്നത്. പ്ലീസ് ദയവു ചെയ്ത് ഇനിയെങ്കിലും ഇതൊന്ന് നിർത്തൂ. നിങ്ങൾക്ക് അൻസിബയോട് അൻസിബയുടെ അഭിപ്രായത്തിനോട് എതിരഭിപ്രായം പറയണം എന്നുണ്ടെങ്കിൽ നിങ്ങൾ കോടതി മുഖാന്തരം സംസാരിക്കൂ. അതല്ലാതെ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് ഒരു പെൺകുട്ടിയെ കുറിച്ച് ഒരോ കഥകൾ ഇറക്കി വിടരുത്.
ഉള്ളതോ ഇല്ലാത്തതോ എന്തുമായിക്കോട്ടെ, ഒരാളുടെ സ്വകാര്യ ജീവിതത്തെകുറിച്ച് ഇത്തരം പരാമർശം നടത്തുമ്പോൾ ഈ 2026ൽ ആരും ആ പെൺകുട്ടിയെ തെറ്റിദ്ധരിക്കില്ല. ആ കാലമൊക്കെ കടന്നുപോയി. അത്തരം കുലസ്ത്രീ പരിവേഷം ഒക്കെ എന്നേ കടന്ന് സ്ത്രീകൾ ഒരുപാട് മുൻപോട്ട് വന്നു. ലക്ഷ്മിപ്രിയ ദയവചെയ്ത് അത് മനസ്സിലാക്കൂ .അതുകൊണ്ട് അൻസിബയോട് സംസാരിക്കണമെങ്കിൽ നിങ്ങളുടെ സംഘടനാപരമായ കാര്യങ്ങൾ സംസാരിക്കു, അല്ലാതെ അൻസിബയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിങ്ങൾ സംസാരിക്കരുത്. അതിന് അധികാരം നിങ്ങൾക്കില്ല. അത് നിങ്ങൾ സംസാരിക്കുംതോറും സമൂഹത്തിനു മുൻപിൽ നിങ്ങൾ പരിഹാസ്യയാകും. സമൂഹം നിങ്ങളെ ആക്രമിച്ചുകൊണ്ടേയിരിക്കും''- ഭാഗ്യലക്ഷ്മി പറഞ്ഞു.





