
വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലുള്ള 'ബോംബെ ബൈറ്റ്സ്' എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് ഒരു ഇന്ത്യൻ കുടുംബം നടത്തിയ അതിക്രമം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തങ്ങളുടെ കുട്ടികൾ റെസ്റ്റോറന്റിനുള്ളിൽ പ്ലേറ്റുകളും ടിഷ്യൂ പേപ്പറുകളും വലിച്ചെറിഞ്ഞ് ബഹളം വെക്കുന്നത് തടയാൻ ആവശ്യപ്പെട്ട ജീവനക്കാരനോട് ഈ കുടുംബം വളരെ മോശമായാണ് പെരുമാറിയത്. ജീവനക്കാരൻ മാപ്പ് പറഞ്ഞിട്ടും അത് അംഗീകരിക്കാതെ, അദ്ദേഹത്തെ മർദ്ദിക്കുകയും റെസ്റ്റോറന്റിലെ സാധനങ്ങൾ തകർക്കുകയുമായിരുന്നു എന്ന് മാനേജ്മെന്റ് ആരോപിക്കുന്നു.
സംഭവത്തിൽ റെസ്റ്റോറന്റ് മാനേജ്മെന്റ് പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. റെസ്റ്റോറന്റിൽ വന്ന രണ്ടു ദമ്പതികളുടെ കുട്ടികളാണ് അഴിഞ്ഞാട്ടം നടത്തിയത്. ജീവനക്കാരൻ മര്യാദയ്ക്ക് കുട്ടികളെ നിയന്ത്രിക്കാൻ ആവശ്യപ്പെട്ടപ്പോൾ, തങ്ങളുടെ കുട്ടികൾക്ക് മുന്നിൽ വെച്ച് മാപ്പ് പറയണമെന്ന് അവർ വാശിപിടിച്ചു. ജീവനക്കാരൻ മാപ്പ് പറഞ്ഞിട്ടും അടങ്ങാത്ത സംഘം, മദ്യലഹരിയിലായിരുന്ന പുരുഷന്മാരുടെ നേതൃത്വത്തിൽ ജീവനക്കാരനെ ആക്രമിക്കുകയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.
ഏറ്റവും രസകരമായ ഭാഗം, തങ്ങളെ ചോദ്യം ചെയ്തപ്പോൾ 'എന്റെ ഭാര്യ ഇൻഫ്ലുവൻസറാണ്' എന്ന് പറഞ്ഞ് അവർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതാണ്. തങ്ങൾ പ്രശസ്തരാണെന്ന അഹങ്കാരത്തിൽ പൊതുസ്ഥലങ്ങളിൽ എങ്ങനെ വേണമെങ്കിലും പെരുമാറാമെന്ന ധാർഷ്ട്യമാണ് ഈ കുടുംബം കാണിച്ചതെന്ന് മാനേജ്മെന്റ് വിമർശിച്ചു. റെസ്റ്റോറന്റ് ഒരു കളിക്കളമല്ലെന്നും, സോഷ്യൽ മീഡിയയിലെ സ്വാധീനം ആർക്കും എന്തിനും ലൈസൻസ് നൽകുന്നില്ലെന്നും അവർ വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഈ കുടുംബത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികൾക്ക് ശരിയായ അച്ചടക്കം പഠിപ്പിക്കാത്തതും, പൊതുസ്ഥലത്ത് ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതും ലജ്ജാകരമാണെന്ന് പലരും കമന്റ് ചെയ്യുന്നു. ഇത്തരം ആളുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, വിയറ്റ്നാം അധികൃതർ സംഭവത്തിൽ ഇടപെടണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.
Parents & kids assault restaurant staff in Ho Chi Minh after being asked to stop throwing tissues & plates. Pure chaos pic.twitter.com/D70LL1lOMx
— Ghar Ke Kalesh (@gharkekalesh) June 30, 2026






