
ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളിലോ മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളിലോ പെട്ട് തുടര്‍ച്ചയായി 30 ദിവസം ജയിലില്‍ കഴിയേണ്ടി വന്നാല്‍ മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പ്രധാനമന്ത്രി എന്നിവരെ പദവിയില്‍നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മൂന്ന് ബില്ലുകള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) 17-ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
കുറ്റം തെളിയുന്നത് വരെ ഒരാള്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്ന ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും ഫെഡറല്‍ സംവിധാനങ്ങള്‍ക്കും ഇത് വിരുദ്ധമാണെന്നും എക്സിക്യൂട്ടീവും ലെജിസ്ലറ്റേറും തമ്മിലുള്ള അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്നുമാണു ബില്ലിനോടുള്ള പ്രതിപക്ഷ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ ആദ്യമായി അധികാരത്തില്‍ വന്നത് മുതല്‍, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ തങ്ങളുടെ നേതാക്കളെ ലക്ഷ്യമിടുകയാണെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍, അധികാരത്തിലിരിക്കുന്ന മന്ത്രിമാര്‍ തടങ്കലിലാക്കപ്പെട്ട കുറഞ്ഞത് 13 സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്, അവരില്‍ ഭൂരിഭാഗം പേരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സി.ബി.ഐയുമാണു കസ്റ്റഡിയിലെടുത്തത്. ഇതില്‍ ശ്രദ്ധേയമായ കാര്യം, ജാമ്യം ലഭിക്കാന്‍ കര്‍ശനമായ നിബന്ധനകളുള്ള വിവാദപരമായ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം (പിഎം.എല്‍.എ) ആണ് 10 പേര്‍ക്കെതിരേയും നടപടിയുണ്ടായത്.
ഈ സിറ്റിങ് മന്ത്രിമാരില്‍ ഭൂരിഭാഗം പേര്‍ക്കും 30 ദിവസത്തിലധികം ജയിലില്‍ കഴിയേണ്ടി വന്നു, ചിലര്‍ ഇപ്പോഴും ജഴിക്കുള്ളില് തന്നെയാണ്. ഇവരില്‍ ഭൂരിഭാഗം പേരും അറസ്റ്റിലായത് ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലും, തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിലുമാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു മന്ത്രി പോലും ബി.ജെ.പിയിലെയോ അതിന്റെ സഖ്യകക്ഷികളിലെയോ ഉള്ളവരല്ല.
2014ന് ശേഷം ശിക്ഷിക്കപ്പെട്ട ഒരു സിറ്റിങ് ബി.ജെ.പി മന്ത്രി രാകേഷ് സച്ചാന്‍ ആണ്. ഉത്തര്‍പ്രദേശ് എം.എസ്.എം.ഇ. മന്ത്രിയായിരിക്കെ, നിയമവിരുദ്ധമായി ആയുധം കൈവശംവച്ചതിന് ആയുധ നിയമപ്രകാരം 2022 ഓഗസ്റ്റില്‍ കാണ്‍പൂരിലെ സെഷന്‍സ് കോടതി ഇദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ ശിക്ഷ മാത്രം വിധിച്ചതിനാല്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടില്ല. നിലവില്‍ ജാമ്യത്തിലുള്ള അദ്ദേഹം മന്ത്രിയായി തുടരുന്നുണ്ട്.
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. കസ്റ്റഡിയിലെടുത്തതോടെ, 2024 മാര്‍ച്ചില്‍ ഇന്ത്യയില്‍ അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മാറി. അദ്ദേഹത്തിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഒന്നിലധികം തവണ ജാമ്യാപേക്ഷകളിന്മേല്‍ വാദങ്ങളും പുനര്അറസ്റ്റുകളും ഉണ്ടായി. 2024 ജൂണില്‍ സി.ബി.ഐ. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത നാടകീയമായ ഉത്തരവ് കൂടിയായതോടെ, ഈ കേസ് അടുത്ത കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒന്നായി മാറി.
ഭൂമി കുംഭകോണക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, 2024 ജനുവരിയില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് മുഖ്യമന്ത്രി പദം രാജിവച്ചിരുന്നു. 2024 ജൂണില്‍ ജാമ്യം ലഭിക്കുന്നതിന് മുന്‍പ് അദ്ദേഹം ഏകദേശം അഞ്ച് മാസത്തോളം ജയിലില്‍ കഴിഞ്ഞു.
അദ്ദേഹത്തിന്റെ പിതാവും മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഷിബു സോറന് മുമ്പ് കൊലപാതകക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരേയൊരു മുഖ്യമന്ത്രിമാരായ അച്ഛനും മകനുമായി സോറന് കുടുംബം മാറി. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെപ്പോലുള്ള മുതിര്‍ന്ന മന്ത്രിമാരും അന്വേഷണ നിഴലിലായിട്ടുണ്ട്. കെജ്രിവാളുമായി ബന്ധപ്പെട്ട മദ്യനയ അഴിമതിക്കേസില്‍ 2023 ഫെബ്രുവരിയിലാണ് അദ്ദേഹം അറസ്റ്റിലായത്. തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
തമിഴ്നാട് മന്ത്രിയായിരുന്ന വി. സെന്തില്‍ ബാലാജി 2023 ജൂണില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലാവുകയും 2024 സെപ്റ്റംബറില്‍ മോചിതനാവുകയും ചെയ്തു. പശ്ചിമ ബംഗാള്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജ്യോതിപ്രിയ മല്ലിക് റേഷന്‍ അഴിമതിക്കേസില്‍ 2023 ഒക്ടോബറില്‍ അറസ്റ്റിലായി. ഇപ്പോഴും ജയിലില്‍ തുടരുന്നു. മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ 2021 നവംബറില്‍ അറസ്റ്റിലായി. ഒരു വര്‍ഷത്തോളമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്.






