
ന്യൂഡല്‍ഹി : ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വിലയിൽ കുറവുണ്ടാകില്ലെന്ന് റിപ്പോർട്ടിന് മറുപടിയുമായി കേന്ദ്രപെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. നിലവിലുള്ള എണ്ണ ശേഖരം വിറ്റു തീരുന്നതുവരെ എണ്ണ വില കുറയില്ലെന്ന് സൂചന നൽകി.അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞുതന്നെ തുടരുകയാണെങ്കിൽ സർക്കാർ വിഷയം വീണ്ടും പരിശോധിക്കുമെന്ന് ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞെങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഇപ്പോഴും എണ്ണ കമ്പനികള്‍ ഉപയോഗിക്കുന്നതാണ് വില കുറയാത്തതിനു കാരണമായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ''രണ്ടു മാസം മുമ്പ് വാങ്ങിയ ക്രൂഡ് ശേഖരമാണ് നമ്മള് ഇപ്പോഴും ഉപയോഗിക്കുന്നത്. രണ്ടു മൂന്നു മാസത്തിനകം ഇതു കുറഞ്ഞാല്‍ നോക്കാം. പക്ഷേ അതൊരു സാങ്കല്‍പ്പിക സാഹചര്യമാണ്''- പുരി പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷ കാലത്ത് പെട്രോള്‍ വില ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ 20 മുതല്‍ 35 ശതമാനം വരെ ഉയര്‍ന്നെങ്കിലും ഇന്ത്യയില്‍ 5.58 ശതമാനം വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ നാലു മാസം നമ്മുടെ 1,07,000 ഔട്ട്ലെറ്റുകള് അടച്ചുപൂട്ടലോ മറ്റോ ഇല്ലാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും പുരി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലെ ഇന്ധനവിലയിൽ ലിറ്ററിന് 7.50 രൂപയോളം വർധനവുണ്ടായിരുന്നു. തുടക്കത്തിലുണ്ടായ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചിരുന്നു, എങ്കിലും പിന്നീട് ചില്ലറ വിൽപ്പന വില വർധിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.
സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര ജൂലൈ ഒന്നു മുതല്‍ ഇന്ധനവില കുറച്ചിരുന്നു. പെട്രോളിനു അഞ്ചു രൂപയും ഡീസലിനു മൂന്നു രൂപയുമാണ് കുറച്ചത്. അതേസമയം ഇന്ധനവില കുറയ്ക്കുന്ന കാര്യത്തില്‍ പൊതുമേഖല എണ്ണ കമ്പനികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.






