
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലകുറഞ്ഞെങ്കിലും അത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കാന്‍ 2-3 മാസമെടുക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ കാലത്ത് കമ്പനികള്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയില്‍ ആണ് ഇപ്പോഴും സംസ്കരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍, പെട്രോളും ഡീസലും എല്‍.പി.ജിയും അടക്കമുള്ളവ അടക്കമുള്ളവ ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റതുമൂലം ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി അവകാശപ്പെട്ടു. പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകുമോ എന്ന ചോദ്യത്തിന്, വരും ആഴ്ചകളിലും എണ്ണവില കുറഞ്ഞുതന്നെ തുടരുകയാണെങ്കില്‍ അത് ന്യായമായ ചോദ്യമായിരിക്കുമെന്ന് പുരി പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ വികസിത രാജ്യങ്ങളില്‍ പെട്രോള്‍ വിലയിലുണ്ടായ വര്‍ധന ഏകദേശം 20 ശതമാനവും ഇന്ത്യയില്‍ ഇത് വെറും 5.58 ശതമാനം മാത്രമായിരുന്നുവെന്നു മന്ത്രി അവകാശപ്പെട്ടു.
സ്വകാര്യ ഇന്ധന വിതരണക്കാരായ 'നയാര എനര്‍ജി' ഈ മാസം ഒന്നു മുതല്‍ തങ്ങളുടെ റീട്ടെയ്ല്‍ ശൃംഖലയിലുടനീളം പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചിട്ടുണ്ട്. അസംസ്കൃത എണ്ണവില കുറയാന്‍ തുടങ്ങിയതിനുശേഷം റീട്ടെയ്ല്‍ ഇന്ധനവിലയില്‍ ഉണ്ടായ ആദ്യത്തെ പ്രധാന കുറവാണിത്. ഇറാന് സംഘര്‍ഷത്തിനിടയില്‍ ആഗോള എണ്ണവില ബാരലിന് 110 ഡോളറിനു മുകളിലേക്ക് ഉയര്‍ന്നിരുന്നു.
ജൂണ്‍ രണ്ടാം പകുതിയില്‍ യു.എസും ഇറാനും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതിന് ശേഷമാണു ക്രൂഡ് ഓയില്‍ വില കുറയാന്‍ തുടങ്ങിയത്. ഇപ്പോള്‍ ബാരലിന് 67.64 ഡോളറാണ് എണ്ണവില.






