
കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതിയെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്. പദ്ധതി നല്ലതാണെങ്കിലും ഇതിനായി സര്‍ക്കാര്‍ 100 കോടിയോളം രൂപ നഷ്ടം സഹിക്കുന്നു എന്ന വാര്‍ത്ത കണ്ടൂ. ഈ പദ്ധതിക്ക് പകരം അഞ്ച് ലക്ഷം BPL വിഭാഗത്തില്‍പെടുന്ന 21-മുതല്‍ 60 വയസ്സുവരെയുളള സ്ത്രീകള്‍ക്ക് മാസം 2,000 രൂപ വെച്ച് നല്കിയിരുന്നെങ്കില് കുറച്ചുകൂടി ഗുണപ്രദം ആകുമായിരുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര വന്നതോടെ സ്വകാര്യ ബസ്സുകളില്‍ സ്ത്രീ യാത്രക്കാര്‍ കുറഞ്ഞു എന്നും അവര്‍ക്ക് വലിയ നഷ്ടം വരുന്നു എന്നുളള ചില വീഡിയോകള്‍ കണ്ടത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:
'' KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും , ഇതിനായി സർക്കാർ 100 കോടിയോളം രൂപ നഷ്ടം സഹിക്കുന്നു എന്ന് വാർത്ത കണ്ടൂ. (സ്വഭാവികം)
ഈ പദ്ധതിക്ക് പകരം ഇത്ര തന്നെ സാമ്പത്തിക ബാധ്യതയിൽ 5 ലക്ഷം BPL വിഭാഗത്തിൽ പെടുന്ന നിർധനരായ സ്ത്രീകൾക്ക് (21 - 60 വയസ്സ് വരെയുള്ളവർ) മാസം 2,000 രൂപ വെച്ച് നൽകിയിരുന്നു എങ്കിൽ കുറച്ചു കൂടി ഗുണപ്രദം ആയേനെ എന്നാണ് എൻ്റെ നിരീക്ഷണം. അങ്ങനെ ഒരു പദ്ധതി വന്നാൽ (5 ലക്ഷം* 2000= 100 കോടി) യിൽ തന്നെ കൂടുതൽ ആവശ്യക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമായിരുന്നു. അത് കൊണ്ട് ഒരു വിഭാഗത്തിനും വിഷമവും ഉണ്ടാകില്ല. ആരും എതിർക്കുകയും ഇല്ല. 21 മുതൽ 60 വയസ്സിന് ഇടയിൽ 30 ലക്ഷത്തോളം BPL ലിസ്റ്റിൽ ഉള്ള സ്ത്രീകൾ ഉണ്ടല്ലോ. അത്രയും പേർക്ക് 2000 വെച്ച് കൊടുക്കുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാകും . അതിനാൽ അവരിൽ നിന്നും 5 ലക്ഷ്യത്തെ കണ്ടെത്തി കൂടെ ?
അവരിൽ വിവാഹം കഴിയാത്തവരും, അസുഖ ബാധിതരും, വികലാംഗരും, സ്വന്തമായി വീടോ, 5 സെൻ്റ് സ്ഥലം ഇല്ലാത്തവരും, degree വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാത്തവരും, 10000 രൂപയ്ക്കും താഴെയുള്ള ശമ്പളത്തിന് ജോലിക്ക് പോകുന്നവരും , ഭർത്താക്കന്മാർക്ക് തീരെ അസുഖം ബാധിച്ചു ജോലിക്ക് പോകുവാൻ കഴിയാത്തവരെയും കണ്ടെത്തി 30 ലക്ഷത്തിൽ നിന്നും 5 ലക്ഷത്തെ കണ്ടെത്തി നൽകിയിരുന്നു എങ്കിൽ നല്ലതല്ലേ ? ഏതാണ്ട് ഇപ്പൊൾ നൽകുന്ന സൗജന്യ യാത്രയുടെ മറ്റൊരു രൂപം ആകില്ലേ? അതും തീർത്തും അർഹർക്ക് തന്നെ കിട്ടും.
നിലവിൽ സ്വകാര്യ ബസ്സ് ഉടമകൾക്ക് സ്ത്രീകൾ കയറുന്നത് കുറഞ്ഞു എന്നും, വലിയ നഷ്ടം വരുന്നു പറഞ്ഞു ചില വീഡിയോകൾ കണ്ടത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത്'' .






