
ഹരിതഗൃഹ വാതക പുറന്തള്ളല്‍ എത്രയും വേഗം കുറച്ചുകൊണ്ടുവരണം. 2015 ഡിസംബര്‍ 12-ന് പാരീസില്‍ നടന്ന യു.എന്‍. കാലാവസ്‌ഥാ ഉച്ചകോടിയുടെ പ്രധാന തീരുമാനമായിരുന്നു അത്. പാരീസ് ഉടമ്പടിയിലെ നിര്‍ദേശങ്ങള്‍ കേട്ട് ചില രാഷ്‌ട്രത്തലവന്‍മാര്‍ ചിരിച്ചു, വ്യവസായികള്‍ വിമര്‍ശിച്ചു. എങ്കിലും കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞരുടെ വാക്കുകള്‍ക്കായിരുന്നു മുന്‍തൂക്കം. 2016 നവംബര്‍ 4-നു കരാര്‍ നിലവില്‍ വന്നു. കാലാവസ്‌ഥാ വ്യതിയാനത്തെ ഒന്നിച്ച് നേരിടുന്നതിനു ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപ്രധാനമായ കരാറായിരുന്നു അത്. 198 രാജ്യങ്ങളാണു കരാറിന് അംഗീകാരം നല്‍കിയത്.
വിമര്‍ശകരില്‍ പ്രമുഖനായിരുന്നു ഇപ്പോഴത്തെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടി 'തമാശ'യാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് ആ നിലപാടിനെ അംഗീകരിക്കുന്നവര്‍ കൂടിവന്നു. മാസങ്ങള്‍ക്കുശേഷം അദ്ദേഹം യു.എസ്. പ്രസിഡന്റായി. 2020 ല്‍ അമേരിക്ക പാരീസ് ഉടമ്പടിയില്‍നിന്നു പിന്‍മാറി.
കാര്‍ബണ്‍ പുറംതള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതാണു യു.എസ്. ആകെ പുറംതള്ളുന്ന കാര്‍ബണില്‍ 33.98 ശതമാനവും സംഭാവന ചെയ്യുന്ന ചൈനയാണു മുന്നില്‍. പാരീസ് ഉടമ്പടിയെ തുടര്‍ന്നു കാര്‍ബണ്‍ പുറംതള്ളാന്‍ ചൈന നടപടികള്‍ സ്വീകരിച്ചു എന്നത് സത്യം. പക്ഷേ, രണ്ടാം സ്‌ഥാനത്തുള്ള അമേരിക്കയാകട്ടേ പുറംതള്ളല്‍ കൂട്ടിക്കൊണ്ടിരുന്നു. 700 കോടി മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ് ഇപ്പോള്‍ അമേരിക്ക പുറംതള്ളുന്നത്.
പാരീസ് ഉടമ്പടിയെ ഗൗരവത്തോടെ കാണാത്ത ലോകനേതാക്കളും കൂടിവന്നു. ആദ്യ ഇരകള്‍ ആഫ്രിക്കയും ഏഷ്യയുമായിരുന്നു. ഇതാ യൂറോപ്പിനെയും ചൂട് പിടികൂടിയിരിക്കുന്നു. ഈ വേനല്‍ക്കാലത്ത് യൂറോപ്പിലെ താപനില പുതിയ റെക്കോഡുകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. ഉഷ്‌ണതരംഗം യൂറോപ്പില്‍ രോഗങ്ങള്‍ക്കും മരണത്തിനും കാരണമാകുകയാണ്. ഭൂഖണ്ഡത്തിലുടനീളമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ തകരുകയും ചെയ്‌തു.
ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നിവിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് തൊട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും രാജ്യങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ സ്‌തംഭിച്ചു.
ഇത്തരം കാഴ്‌ചകള്‍ യൂറോപ്പിലെ ജീവിതത്തിന്റെ ഭാഗമായി മാറിയേക്കാമെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തെ ഉഷ്‌ണതരംഗത്തില്‍ 12 യൂറോപ്യന്‍ രാജ്യങ്ങളിലായി 2,300 ആളുകള്‍ മരിച്ചെന്നു വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ (ഡ.ബ്ല്യു.ഡബ്ല്യു.എ) പറയുന്നു. 50 വര്‍ഷം മുമ്പ് ഇങ്ങനെയൊരു അവസ്‌ഥ ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.
ചൂടുമൂലമുള്ള മരണം ഇനി പതിവാകാന്‍ സാധ്യതയുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) യൂറോപ്യന്‍ റീജിയണല്‍ ഡയറക്‌ടര്‍ ഡോ. ഹാന്‍സ് ക്ലൂഗെ മുന്നറിയിപ്പ് നല്‍കുന്നത്. 1990-കള്‍ക്ക് ശേഷം ഓരോ വര്‍ഷവും പത്തുലക്ഷം ആളുകളില്‍ ശരാശരി 52 മരണങ്ങള്‍ എന്ന തോതില്‍ ചൂടുമൂലമുള്ള മരണനിരക്ക് വര്‍ധിച്ചതായി അദ്ദേഹം പറയുന്നു. ഈ അവസ്‌ഥ സ്വയം മാറാനുള്ള സാധ്യത വളരെ കുറവാണ്.
ഡബ്ല്യു.ഡബ്ല്യു.എയുടെ കണക്കനുസരിച്ച്, 1976 ജൂണിലെ ഉഷ്‌ണതരംഗങ്ങള്‍ക്ക് ഇപ്പോഴത്തേതിനേക്കാള്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് കുറവായിരുന്നു, 2003-ല്‍ പോലും 2 ഡിഗ്രി സെല്‍ഷ്യസ് ചൂട് കുറവായിരുന്നു. നിലവിലെ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് തുടരുകയാണെങ്കില്‍, കൊടും ചൂട് ഇനിയും ആവര്‍ത്തിക്കും, പതിറ്റാണ്ടുകള്‍കൊണ്ട് പുറന്തള്ളിയ മലിനീകരണത്തിന്റെ ഫലമാണ് ഇന്നത്തെ ഈ കാലാവസ്‌ഥാ വ്യതിയാനം എന്നാണു കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞരുടെ നിലപാട്. കഴിഞ്ഞ വര്‍ഷം യൂറോപ്പിന്റെ 95 ശതമാനത്തിലധികം ഭാഗങ്ങളിലും ശരാശരിയേക്കാള്‍ ഉയര്‍ന്ന വാര്‍ഷിക താപനിലയാണു രേഖപ്പെടുത്തിയത്. അതോടൊപ്പം ആല്‍പൈന്‍ ഹിമാനികളുടെ വലിയ തോതിലുള്ള ഉരുകലും ഉണ്ടായി. സമുദ്രോപരിതലത്തിലും റെക്കോഡ് താപനില രേഖപ്പെടുത്തി.
യൂറോപ്പിലെ പ്രധാന നദികളിലേക്ക് വെള്ളമെത്തിക്കുന്ന ആല്‍പൈന്‍ ഹിമാനികള്‍ ഇനി തിരിച്ചുപിടിക്കാനാകാത്തവിധം ഉരുകിക്കഴിഞ്ഞു,
ലാന്‍സെറ്റ് കൗണ്ട്‌ഡൗണ്‍ യൂറോപ്പിന്റെ കണക്കനുസരിച്ച്, 2024-ല്‍ മാത്രം യൂറോപ്പില്‍ 62,000-ത്തിലധികം ആളുകള്‍ ഉഷ്‌ണതരംഗം മൂലം മരിച്ചു. കരുതലില്ലെങ്കില്‍ 2050ല്‍ ഈ സംഖ്യ കുത്തനെ ഉയരുമെന്നാണ് പ്രവചനം. പ്രശ്‌ന പരിഹാരത്തിനു യൂറോപ്പിലെ വീടുകളുടെ നിര്‍മാണത്തിലടക്കം മാറ്റങ്ങള്‍ വേണ്ടിവരും. കാലാവസ്‌ഥാ വ്യതിയാനം വീടുകളിലുമെത്തിയെന്നു ചുരുക്കം.
ഭൂമിയെ ഇപ്പോള്‍ ജീവിക്കുന്ന മനുഷ്യരുടെ മാത്രമായി ചുരുക്കരുത്. വരും തലമുറകള്‍ക്കും മറ്റ് ജീവികള്‍ക്കും അതില്‍ അവകാശമുണ്ട്. അവര്‍ക്ക് നല്ലൊരു ഭാവി ഉറപ്പാക്കുന്നത് നമ്മുടെയും കൂടി കടമയാണ്. കാലാവസ്‌ഥാ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കാണാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.




