
ബംഗളൂരു: ബംഗളൂരു നഗരത്തിലെ സിഗ്നലിൽ സാധാരണ രീതിയിലുള്ള ഒരു ഗതാഗത തടസ്സത്തെച്ചൊല്ലി തുടങ്ങിയ തർക്കം ഒടുവിൽ വൻ അതിക്രമത്തിൽ കലാശിച്ചു. മെഴ്‌സിഡസ് ബെൻസ് കാറിൽ നിന്നിറങ്ങിയ ഒരാൾ ബൈക്ക് യാത്രികനെ നടുറോഡിൽ വെച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ദിരാനഗറിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വീഡിയോ പുറത്തുവന്നതോടെ കുറ്റക്കാരനായ വ്യക്തിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ലക്ഷ്മൺ നായിക് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ജൂലൈ 2-ന് ഇന്ദിരാനഗറിലെ പന്ത്രണ്ടാം മെയിൻ റോഡ് ട്രാഫിക് സിഗ്നലിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറയുന്നു. സിഗ്നലിൽ ചുവപ്പ് ലൈറ്റ് വീണതിനെ തുടർന്ന് വാഹനങ്ങൾ കാത്തുനിൽക്കുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം.
ഒരു മാരുതി ഡിസയർ കാറിനും മെഴ്‌സിഡസ് ബെൻസിനും ഇടയിലുള്ള ചെറിയ വിടവിലൂടെ ബൈക്ക് മുന്നോട്ട് എടുക്കാൻ യാത്രികൻ ശ്രമിക്കുകയായിരുന്നു. ഡിസയർ കാർ അല്പം മാറ്റിയിടാൻ ബൈക്ക് യാത്രികൻ ഹോൺ അടിച്ചു ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. തുടർന്ന് ബെൻസ് കാറിനുള്ളിലിരുന്ന യാത്രക്കാരനും ബൈക്ക് ഓടിച്ചിരുന്നയാളും തമ്മിൽ വാക്കേറ്റമുണ്ടായി.
പിന്നീട് നടന്ന സംഭവങ്ങളാണ് ക്യാമറയിൽ പതിഞ്ഞതും വിവാദമായതും. ആഡംബര കാറിൽ നിന്ന് ഇറങ്ങിവന്ന യാത്രക്കാരൻ ബൈക്ക് യാത്രികന്റെ അടുത്തെത്തി അയാളുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തൊട്ടുപിന്നാലെ, ബൈക്കിൽ നിന്ന് താഴെ വീഴുന്ന തരത്തിൽ ഇയാൾ ബൈക്ക് യാത്രികനെ ശക്തിയായി തള്ളിമാറ്റുകയും ചെയ്തു. ഇതിനിടയിൽ സിഗ്നൽ പച്ചയാവുകയും വാഹനങ്ങൾ നീങ്ങിത്തുടങ്ങുകയും ചെയ്തിട്ടും മെഴ്‌സിഡസ് യാത്രക്കാരൻ ബൈക്ക് യാത്രികനെ ചീത്തവിളിക്കുന്നത് തുടർന്നു.
വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ബംഗളൂരുവിൽ റോഡ് അതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരികയാണെന്നും റോഡിലെ അഭിപ്രായവ്യത്യാസങ്ങൾ ഒരിക്കലും അക്രമത്തിലേക്ക് വഴിമാറരുതെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ലക്ഷ്മൺ നായിക് കുറിച്ചു.






