
കൊച്ചി: ക്രൈസ്തവ സഭാംഗമായ സ്ത്രീക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തെ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കാനാകുംവിധം 1869 ലെ ഇന്ത്യന്‍ വിവാഹമോചന നിയമത്തില്‍ വ്യവസ്ഥയുള്പ്പെടുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി. ഹിന്ദു വിവാഹ നിയമത്തിലും സ്പെഷല്‍ മാര്യേജ് ആക്ടിലും ഈ വ്യവസ്ഥയുണ്ടായിരിക്കെ ക്രിസ്ത്യന്‍ വിഭാഗത്തിനു മാത്രം ഇല്ലാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. ആധുനിക കാലഘട്ടം കണക്കിലെടുത്തുള്ള പ്രായോഗിക സമീപനത്തിന്റെ ഭാഗമായി 2003-ലാണ് ഹിന്ദു വിവാഹനിയമത്തിലും സ്പെഷല്‍ മാര്യേജ് ആക്ടിലും പാര്‍ലമെന്റ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. സ്ത്രീകളുടെ താല്പര്യം കണക്കിലെടുത്ത് ഈ വകുപ്പ് ഇന്ത്യന്‍ വിവാഹ നിയമത്തിലും ഉള്‍പ്പെടുത്തുന്നതു പരിഗണിക്കാന്‍ ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ചുകൊടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വയനാട് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഇന്ത്യന്‍ വിവാഹമോചന നിയമപ്രകാരം വിവാഹം നടന്ന സ്ഥലത്തും ഭാര്യാ ഭര്ത്താക്കന്മാര് ഒരുമിച്ചു താമസിച്ച സ്ഥലത്തും അവസാനമായി ഒരുമിച്ചു താമസിച്ച സ്ഥലത്തുമാണ് വിവാഹമോചന ഹര്‍ജി നല്‍കാനാവുക. ഭാര്യ താമസിക്കുന്ന സ്ഥലത്ത് വിവാഹമോചന ഹര്‍ജി നല്‍കാനാവില്ല.
വിവാഹം നടന്ന കാസര്‍ഗോഡ് ഭര്‍ത്താവിനൊപ്പം താമസിച്ച ഹര്‍ജിക്കാരി ഇപ്പോള്‍ താമസിക്കുന്ന കല്‍പ്പറ്റ കുടുംബക്കോടതിയിലാണു വിവാഹമോചന ഹര്‍ജി നല്‍കിയത്.ഇത് അനുവദനീയമല്ലെന്നു വ്യക്തമാക്കി ഹര്‍ജി മടക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ നിയമമില്ലാത്തതിനാല്‍ ഹര്‍ജിക്കാരിയുടെ ആവശ്യം അനുവദിക്കാതെ തള്ളി.






