
തിരുവനന്തപുരം: യു.എസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിൽ 750-ലധികം ജീവനക്കാരെ പിരിച്ചുവിട്ട നടപടി പ്രതിഷേധാർഹമാണെന്ന് വി. ശിവൻകുട്ടി. കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ലേബർ കോഡുകളുടെ മറവിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടൽ നടത്തണമെങ്കിൽ സർക്കാർ അനുമതി നിർബന്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ ചൂഷണത്തിനെതിരെ ശബ്ദമുയർത്തിയ ജീവനക്കാരെ കൈകാര്യം ചെയ്ത രീതി അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള നടപടികൾ കേരളം സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിൽ തൊഴിലാളി സംഘടനകൾക്ക് ശക്തമായ സാന്നിധ്യമില്ലെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ജീവനക്കാരെ പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധമായ പിരിച്ചുവിടലിനെതിരെ ലേബർ കമ്മീഷണറെ സമീപിക്കാൻ സി.ഐ.ടി.യു മുൻകൈ എടുക്കുമെന്നും പറഞ്ഞു.
ലേബർ കോഡുമായി ബന്ധപ്പെട്ട് മുൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ഇത്തരമൊരു സാഹചര്യമുണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.ഐ.ടി സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ സി.ഐ.ടി.യു ഇടപെടുമെന്നും സർക്കാർ ഇതിനായി യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കമ്പനി അംഗീകരിക്കുമോയെന്നത് വ്യക്തമല്ലെന്നും ആവശ്യമെങ്കിൽ പോലീസിന്റെ സഹായത്തോടെ നിയമപരമായി സർക്കാർ ഇടപെടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, കോറോ ഹെൽത്ത് കമ്പനി മുൻകൂർ അറിയിപ്പില്ലാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്.






