
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന് രാജ്യതലത്തില്‍ ലഭിച്ചിട്ടുള്ള അംഗീകാരം ഒരുദിവസം കൊണ്ട് നേടിയെടുത്തതല്ല. ദീര്‍ഘകാല നിക്ഷേപവും കാര്യക്ഷമമായ പൊതുജനാരോഗ്യ ഇടപെടലുകളും ആരോഗ്യപ്രവര്‍ത്തകരുടെ സമര്‍പ്പണവുമാണ് ആ നേട്ടത്തിന് അടിത്തറ. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങള്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുകയോ നശിക്കുകയോ ചെയ്‌തുവെന്ന ആക്ഷേപം ഭരണപരമായ വീഴ്‌ച മാത്രമല്ല; പൊതുസമ്പത്തിനോടുള്ള ഗുരുതരമായ ഉത്തരവാദിത്തക്കുറവിന്റെ സൂചന കൂടിയാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യവകുപ്പില്‍ നടന്ന ഉപകരണ വാങ്ങലുകളെക്കുറിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പദ്ധതിനിധി, കേന്ദ്രപദ്ധതികളുടെ ഫണ്ട്, കോവിഡ് കാലത്തെ പ്രത്യേക വാങ്ങലുകള്‍, കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉപകരണങ്ങളുടെ വിനിയോഗം തുടങ്ങി വിപുലമായ മേഖലകളെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. അന്വേഷണത്തില്‍ സാമ്പത്തിക ക്രമക്കേടുകളുടെ സൂചനകള്‍ ലഭിച്ചാല്‍ ധനകാര്യവകുപ്പിന്റെ പരിശോധനയും ഗുരുതരമായ വീഴ്‌ചകള്‍ കണ്ടെത്തിയാല്‍ വിജിലന്‍സ് അന്വേഷണവും ഉണ്ടാകുമെന്ന പ്രഖ്യാപനവും ഗൗരവത്തോടെ കാണേണ്ടതാണ്.
എന്നാല്‍, അന്വേഷണം പ്രഖ്യാപിക്കുന്നത് മാത്രമല്ല പ്രധാനം;അത് എത്രത്തോളം വിശ്വാസ്യതയോടെയും സുതാര്യതയോടെയും പൂര്‍ത്തിയാക്കുന്നു എന്നതാണ് കൂടുതല്‍ നിര്‍ണായകം. അന്വേഷണം രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഉപാധിയായാലും, മറിച്ച് വെറും ഔപചാരിക നടപടിയായി അവസാനിച്ചാലും പൊതുജനത്തിന് അതില്‍നിന്ന് യാതൊരു പ്രയോജനവും ലഭിക്കില്ല. ആരോപണങ്ങള്‍ ആരുടെ ഭരണകാലത്തേതാണെന്നതിനെക്കാള്‍ പ്രധാനപ്പെട്ടത് പൊതുസമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു എന്ന ചോദ്യത്തിനുള്ള വ്യക്‌തമായ ഉത്തരമാണ്.
വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. കോടികള്‍ വിലവരുന്ന മൊബൈല്‍ മോര്‍ച്ചറികള്‍ ഗോഡൗണില്‍ ഉപേക്ഷിക്കപ്പെടുക, ഓട്ടോക്ലേവ് യന്ത്രങ്ങള്‍ മഴയും വെയിലും ഏറ്റ് നശിക്കുക, കോവിഡ് കാലത്ത് ലഭിച്ച ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുക, സ്‌ഥാപിച്ച സൗരോര്‍ജ നിലയം വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിക്കാതെ വര്‍ഷങ്ങളോളം ഉപേക്ഷിക്കപ്പെടുക എന്നിവ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കില്‍ പോലും ഗുരുതരമാണ്;സംസ്‌ഥാനത്താകെ സമാന സ്‌ഥിതിയാണെങ്കില്‍ അത് ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള വലിയ ചോദ്യചിഹ്‌നമാണ്.
ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപകരണം വാങ്ങുന്നതോടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ആവശ്യകത കൃത്യമായി വിലയിരുത്തിയോ, സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയോ, ആവശ്യമായ കെട്ടിടവും വൈദ്യുത സംവിധാനവും ഉറപ്പാക്കിയോ, പരിശീലനം ലഭിച്ച ജീവനക്കാരെ നിയോഗിച്ചോ, തുടര്‍പരിപാലനത്തിനുള്ള കരാറുകള്‍ ഉറപ്പാക്കിയോ എന്നിങ്ങനെ മുഴുവന്‍ ശൃംഖലയും പരിശോധിക്കപ്പെടണം. പലപ്പോഴും വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഭരണപരമായ താല്‍പര്യം അവസാനിക്കുകയും തുടര്‍ന്ന് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കപ്പെടാതിരിക്കുകയും ചെയ്യുന്ന പ്രവണത പൊതുമേഖലയില്‍ പുതുമയുള്ള കാര്യമല്ല.
കോവിഡ് മഹാവ്യാധിയുടെ കാലത്ത് അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പല ഉപകരണങ്ങളും വേഗത്തില്‍ വാങ്ങേണ്ടിവന്നിരുന്നു. അത്തരം സാഹചര്യങ്ങളില്‍ ചില അധിക വാങ്ങലുകള്‍ അനിവാര്യമായിരിക്കാം. എന്നാല്‍, അടിയന്തര സാഹചര്യത്തിന്റെ പേരില്‍ പിന്നീട് ഉപയോഗിക്കപ്പെടാതെ കിടന്ന ഉപകരണങ്ങളെയോ, ആസൂത്രണക്കുറവിനെയോ, സംഭരണ-പരിപാലന വീഴ്‌ചകളെയോ ന്യായീകരിക്കാനാവില്ല. അതേസമയം കോവിഡ് കാലത്തെ എല്ലാ വാങ്ങലുകളെയും ഒരേ അളവുകോലില്‍ സംശയത്തിന്റെ നിഴലില്‍ കാണുന്നതും ശരിയായ സമീപനമല്ല. ആവശ്യമായ വാങ്ങലും അനാവശ്യമായ വാങ്ങലും തമ്മിലുള്ള വ്യത്യാസം തെളിവുകളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണത്തിലൂടെ തന്നെ വ്യക്‌തമാകണം.
ഈ അന്വേഷണം വ്യക്‌തികളെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഒതുങ്ങരുത്. ആരോഗ്യവകുപ്പിന്റെ വാങ്ങല്‍ സംവിധാനത്തില്‍ എന്തെല്ലാം ഘടനാപരമായ പോരായ്‌മകളുണ്ടെന്ന് കണ്ടെത്താനുള്ള അവസരമായും ഇത് ഉപയോഗിക്കണം. ആശുപത്രികളിലെ ഉപകരണങ്ങളുടെ സംസ്‌ഥാനതല ഡിജിറ്റല്‍ ഇന്‍വെന്ററി, ഉപയോഗനില നിരീക്ഷണം, വാര്‍ഷിക ഓഡിറ്റ്, ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ ആവശ്യമായ സ്‌ഥാപനങ്ങളിലേക്ക് മാറ്റിവിന്യസിക്കാനുള്ള സംവിധാനം, വാങ്ങലിന് മുമ്പുള്ള സ്വതന്ത്ര ആവശ്യകതാ വിലയിരുത്തല്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഇനി വൈകാന്‍ പാടില്ല.
അന്വേഷണത്തിന്റെ വിജയം എത്ര പേരെ പ്രതിചേര്‍ത്തു എന്നതിലല്ല അളക്കപ്പെടേണ്ടത്. കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ ഇനി ഒരിക്കലും ഉപയോഗിക്കാതെ നശിക്കാന്‍ ഇടവരാത്തവിധം ഭരണസംവിധാനത്തെ മാറ്റാന്‍ അതിന് കഴിയുന്നുവോ എന്നതാണ് യഥാര്‍ഥ മാനദണ്ഡം. നികുതിപ്പണം ചെലവഴിച്ച് വാങ്ങുന്ന ഓരോ ഉപകരണവും രോഗിയുടെ ചികിത്സയ്‌ക്കായി പ്രവര്‍ത്തിക്കണം;ഗോഡൗണുകളിലെ പൊടിപിടിച്ച ഓര്‍മ്മകളായി മാറരുത്. ഈ അന്വേഷണത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കേണ്ട ഏറ്റവും വലിയ ഫലം അതുതന്നെയാണ്.




