
ബെംഗളൂരു: ദാമ്പത്യ കലഹത്തിനിടയിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തുകയും, തുടർന്ന് അതൊരു അപകട മരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്ത മാതാപിതാക്കളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ വിജയലക്ഷ്മി മുലയൂട്ടുന്നതിനിടയിൽ ഉറങ്ങിപ്പോയെന്നും ഈ സമയം കുഞ്ഞ് കട്ടിലിൽ നിന്ന് താഴെ വീണ് മരിച്ചെന്നുമാണ്കുഞ്ഞിന്റെ അച്ഛനായ ഷേകപ്പ ആദ്യം പോലീസിനെ സമീപിച്ചു പറഞ്ഞത്. ഇതേത്തുടർന്ന് പോലീസ് ആദ്യം ഇതൊരു അസ്വാഭാവിക മരണമായിട്ടാണ് രജിസ്റ്റർ ചെയ്തത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തുടർന്നുണ്ടായ അന്വേഷണവും മാതാപിതാക്കളുടെ മൊഴി തെറ്റാണെന്ന് തെളിയിച്ചു. ഇതോടെ പോലീസ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. കിഴക്കൻ ബെംഗളൂരുവിലെ അവലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കിറ്റഗനൂർ ഗ്രാമത്തിൽ ജൂൺ 9-നാണ് ഈ ദാരുണ സംഭവം നടന്നത്. കുഞ്ഞിനെ ഉടൻ തന്നെ ഈസ്റ്റ് പോയിന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് ഷേകപ്പ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ജൂൺ 9-ന് ഉച്ചയ്ക്ക് ഷേകപ്പ ഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോൾ ഭാര്യ വിജയലക്ഷ്മിയുമായി വാക്കുതർക്കമുണ്ടായതായി അന്വേഷണത്തിൽ തെളിഞ്ഞു. വഴക്കിനിടയിൽ കുഞ്ഞ് കരഞ്ഞപ്പോൾ വിജയലക്ഷ്മി കുഞ്ഞിനെ ചവിട്ടുകയും, ഇതിൽ പ്രകോപിതനായ ഷേകപ്പ കുഞ്ഞിനെ എടുത്ത് ശക്തമായി നിലത്തേക്ക് എറിയുകയുമായിരുന്നു. ഇതാണ് കുഞ്ഞിന് മാരകമായ ആന്തരിക പരിക്കേൽക്കാൻ കാരണമായത്.
ജൂൺ 22-ന് ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായക വഴിത്തിരിവായത്. ശരീരത്തിലേറ്റ ഗുരുതരമായ ആന്തരിക പരിക്കുകൾ മൂലമുണ്ടായ അമിത രക്തസ്രാവവും ശ്വാസതടസ്സവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകൾ, രഹസ്യഭാഗങ്ങൾ എന്നിവടങ്ങളിൽ ഉൾപ്പെടെ ശരീരത്തിൽ പലയിടത്തും പരിക്കുകളുണ്ടായിരുന്നു. മാത്രമല്ല, കുഞ്ഞ് വീണെന്ന് പറയുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നതെന്നും, ഇത്രയും ചെറിയ ഉയരത്തിൽ നിന്ന് വീണാൽ കുഞ്ഞിന്റെ ശരീരത്തിൽ കണ്ടതുപോലെയുള്ള ഗുരുതരമായ പരിക്കുകൾ ഉണ്ടാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ദമ്പതികൾ തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ വിജയലക്ഷ്മിക്ക് അയൽവാസിയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും അവർക്ക് കുഞ്ഞിനോട് സ്നേഹമില്ലായിരുന്നുവെന്നും സാക്ഷികൾ ആരോപിക്കുന്നു.
മെഡിക്കൽ റിപ്പോർട്ടുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ അവലഹള്ളി പോലീസ് കുഞ്ഞിന്റെ അച്ഛൻ ഷേകപ്പ, അമ്മ വിജയലക്ഷ്മി എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1), സെക്ഷൻ 3(5) പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






