
മുംബൈയിലെ മഴയെക്കുറിച്ചുള്ള മനോഹരമായ കാൽപനിക ചിത്രങ്ങളും കട്ടിംഗ് ചായയും മറൈൻ ഡ്രൈവുമൊക്കെ സമൂഹമാധ്യമങ്ങളിൽ എന്നും തരംഗമാകാറുണ്ട്. എന്നാൽ, മഴയെന്നാൽ റൊമാൻസല്ല, മറിച്ച് ഉറക്കമില്ലാത്ത രാത്രികളും വെള്ളപ്പൊക്കത്തിൽ നിന്ന് ജീവൻ രക്ഷിക്കാനുള്ള പരക്കംപാച്ചിലുമായിരുന്ന ഒരു കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ആസ്ഥാനമായുള്ള ഒരു യുവ സിഇഒ. പരസ്യ ഏജൻസിയായ ഹിങ്ഗ്ലിഷിന്റെ സ്ഥാപകനും സിഇഒയുമായ ശുഭം ഗുണെയാണ് ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെ തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ പഴയകാല ബാല്യകാല ഓർമ്മകൾ പങ്കുവെച്ചത്.
തന്റെ കുടുംബത്തോടൊപ്പം മുംബൈയിലെ ഒരു ചെറിയ ചോളിൽ ഏഴുവർഷം ജീവിച്ച അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. മൺസൂൺകാലം എത്തുമ്പോൾ തനിക്ക് കടുത്ത ഭയമായിരുന്നുവെന്നും ഓരോ മഴയും കൊണ്ടുവന്നത് സന്തോഷമല്ല, മറിച്ച് ഉത്കണ്ഠയായിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. അർദ്ധരാത്രിയോടെ മുറിയിലേക്ക് ഇരച്ചെത്തുന്ന വെള്ളം തടയാൻ കുടുംബം മുഴുവൻ ഉറക്കമൊഴിച്ചിരുന്ന ആ ദിവസങ്ങൾ ഇന്നും തന്റെ ഓർമ്മയിലുണ്ട്. കിടക്കകളും വസ്ത്രങ്ങളും പുസ്തകങ്ങളും പെട്ടെന്ന് മേശപ്പുറത്തേക്കും അലമാരയുടെ മുകളിലേക്കും മാറ്റി വെച്ച ശേഷം ബക്കറ്റുകൾ ഉപയോഗിച്ച് മണിക്കൂറുകളോളം വെള്ളം കോരിയെറിയുമായിരുന്നു.
മഴ എല്ലാവർക്കും ഒരുപോലെയാണെങ്കിലും ആ മഴ പതിക്കുന്ന മേൽക്കൂരകൾ വ്യത്യസ്തമാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. പഴയകാലങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ, ഇന്ന് മഴ പെയ്യുമ്പോൾ താൻ ജനലിനരികെ നിന്ന് ചില്ലിലൂടെ മഴത്തുള്ളികൾ താഴേക്ക് ഒലിച്ചിറങ്ങുന്നത് വെറുതെ നോക്കിനിൽക്കാറുണ്ടെന്നും, സ്വന്തം വീട്ടിലെ വെള്ളം കോരിയെറിഞ്ഞ അന്നത്തെ ആ കൊച്ചുകുട്ടിക്ക് മാത്രമേ ഇന്നത്തെ ഈ ഡ്രൈ ഫ്ളോറിന്റെയും സമാധാനത്തിന്റെയും വിലയറിയൂ എന്നും അദ്ദേഹം കുറിച്ചു. വ്യത്യസ്തമായ മേൽക്കൂരകൾക്ക് കീഴിലാണ് താൻ ജീവിച്ചത് എന്നതിന്റെ സാക്ഷ്യമാണ് ഈ ജീവിതയാത്ര.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ കുറിപ്പിന് താഴെ നിരവധി പേരാണ് തങ്ങളുടെയും പഴയകാല യാഥാർത്ഥ്യങ്ങൾ പങ്കുവെച്ച് പിന്തുണയുമായി എത്തിയത്. മഴയുടെ കാൽപനികതയ്ക്ക് അപ്പുറം പലരുടെയും ജീവിതത്തിൽ അതൊരു അതിജീവനത്തിന്റെ അടയാളം കൂടിയാണെന്ന സത്യം ഈ കുറിപ്പ് വ്യക്തമാക്കുന്നു. ജീവിതത്തിൽ ഇന്ന് തനിക്ക് ലഭിച്ച എല്ലാത്തിനും നന്ദി പറഞ്ഞുകൊണ്ട്, താൻ ഇപ്പോഴും മഴ കാണുമ്പോൾ കൈകൂപ്പി പ്രാർത്ഥിക്കാറുണ്ടെന്നും എന്നാൽ അന്നത്തെ പ്രാർത്ഥനകൾ ഇപ്പോൾ മാറിയിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.






