
മുംബൈ: എന്തും വെട്ടിത്തുറന്നു പറയുന്ന ആളാണ് ബോളിവുഡ് നടൻ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ. തുറന്നടിച്ചുള്ള സംസാരശൈലിക്ക് പേരുകേട്ട സുനിത അഹൂജ, പ്രമുഖ റിയാലിറ്റി ഷോയായ 'ലോക്ക് അപ്പ്'-ൽ പൊട്ടിക്കരഞ്ഞു. മത്സരാർത്ഥികൾക്ക് നല്ല ഭക്ഷണം നൽകുന്നില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ. ഷോയിലെ മറ്റ് മത്സരാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച അവർ, മത്സരാർത്ഥികൾക്ക് നല്ല ഭക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് അണിയറപ്രവർത്തകർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. താൻ ഈ ഷോയിലേക്ക് വരുന്നതിനെ ഭർത്താവും നടനുമായ ഗോവിന്ദ വിലക്കിയിരുന്നതായും അവർ കരച്ചിലിനിടയിൽ വെളിപ്പെടുത്തി.
ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ സുനിത അണിയറപ്രവർത്തകർക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചായിരുന്നു പ്രതികരണം നടത്തിയത്. “ഇപ്പോൾ ഭക്ഷണത്തിനായി യാചിക്കേണ്ട അവസ്ഥയാണോ?” എന്നു ചോദിച്ച അവർ സഹ മത്സരാർത്ഥികളെല്ലാവരും തനിക്കൊപ്പം നിൽക്കണം എന്നും ആവശ്യപ്പെട്ടു. സഹമത്സരാർത്ഥികളെ ‘തന്റെ കുട്ടികൾ’ എന്ന് വിശേഷിപ്പിച്ച സുനിത അവരും വിശന്നിരിക്കുകയാണെന്ന് പറഞ്ഞു. ഷോയിൽ നൽകുന്ന സൂപ്പിന് പശുവിന്റെ മൂത്രത്തിന്റെ രുചിയാണ്. അതിൽ വേറെയും എന്തൊക്കെയോ ചേർത്തിട്ടുണ്ട് എന്നും സുനിത തുറന്നടിക്കുന്നു.
ഒരു രാത്രി മുഴുവൻ പട്ടിണി കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സുനിത താൻ മടുത്തു എന്നും അന്നു തന്നെ പുറത്തുപോകണം എന്നും ആവശ്യപ്പെട്ടു. താൻ മാന്യമായി പെരുമാറുന്ന ആളാണെന്നും വെറും ‘ഫൂട്ടേജിനു’ വേണ്ടി അണിയറക്കാർ ഇങ്ങനെ ചെയ്യരുതെന്നും സുനിത പറഞ്ഞു. തന്നോട് പോകരുതെന്ന് ഗോവിന്ദ പറഞ്ഞതാണ്. എന്നാൽ അനുസരിക്കാതെ വന്നു. എപ്പോഴൊക്കെ അദ്ദേഹത്തിന്റെ വാക്ക് കേൾക്കാതിരുന്നിട്ടുണ്ടോ, അപ്പോഴൊക്കെ അനുഭവിച്ചിട്ടുണ്ട്. ഇവിടെ ഒരു നിമിഷം പോലും നിൽക്കാൻ താല്പര്യമില്ല എന്നും സുനിത പറഞ്ഞു.
തുടർന്ന് അണിയറപ്രവർത്തകർ മത്സരാർത്ഥികൾക്ക് പ്രഭാതഭക്ഷണം നേടാനായി ലളിതമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ടാസ്ക് നൽകി. എന്നാൽ അതിലും പങ്കെടുക്കാതെ പുറത്ത് പോകണം എന്ന ഒറ്റ വാശിയിലായിരുന്നു സുനിത. മത്സരാർത്ഥികളെ വെറും മാലിന്യമായാണ് അണിയറക്കാർ കാണുന്നതെന്നും പുറത്താവുന്നതിനായി രോഗബാധിതയാവണമെങ്കിൽ അതിനും തയ്യാറാണെന്നും സുനിത അഹൂജ പറഞ്ഞു.






