
നടനും സംവിധായകനുമായ ഭാഗ്യരാജ് മരിച്ചപ്പോൾ താൻ കാണാൻ പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി നടി ഉർവശി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ്സുതുറന്നത്. വിതുമ്പിക്കൊണ്ടായിരുന്നു ഉർവശി സംസാരിച്ചത്. അദ്ദേഹം അങ്ങനെ കിടക്കുന്നത് കാണാനുള്ള ശക്തി തനിക്കില്ലെന്നും, തന്റെ മനസ്സിൽ അദ്ദേഹം കോട്ടും സ്യൂട്ടും ധരിച്ച് നല്ല ഭംഗിയോടെയാണ് ഉള്ളതെന്നും അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നുമാണ് ഉർവശി പറഞ്ഞത്.
ഉർവശിയുടെ വാക്കുകളിലേക്ക്:
"തെറ്റായ വാർത്തയാണെന്നും അത് പറഞ്ഞവനെ കൊല്ലണമെന്നുമാണ് ആദ്യം തോന്നിയത്. ഒരു മീഡിയയിൽ നിന്നാണ് എനിക്ക് ആദ്യം കോൾ വരുന്നത്. പ്ലെയിൻ ആയി ഡയറക്ടായി പറയുകയായിരുന്നു. ഞാൻ ഒരു ഷൂട്ടിലായിരുന്നു. ഇങ്ങനെയൊരു വാർത്ത കേൾക്കുന്നുണ്ടല്ലോ എന്നൊക്കെ മെല്ലെ മെല്ലെ പറയാമായിരുന്നു. പക്ഷേ നേരെ പറഞ്ഞിട്ട് 'നിങ്ങൾ പ്രതികരിക്കുമോ, ഞാൻ കണക്ട് ചെയ്യാം' എന്ന് പറഞ്ഞു. എനിക്ക് ഷോക്കായിപ്പോയി. 'ഒരു നിമിഷം ഒന്ന് നിൽക്കൂ, നിങ്ങൾ ആരെക്കുറിച്ചാണ് പറയുന്നത്? ആള് മാറിപ്പോയതാണോ?' എന്ന് ഞാൻ ചോദിച്ചു.
'ഇല്ല മാഡം, ഇന്ന് രാവിലെ നടക്കാൻ പോയപ്പോൾ ഹൃദയാഘാതമുണ്ടായി, നിങ്ങൾ അറിഞ്ഞില്ലേ?' എന്ന് ചോദിച്ചു. കുറച്ചു നേരത്തേക്ക് അനങ്ങാനായില്ല. ദേഹമാസകലം മുള്ള് തറച്ചുകയറുന്നതുപോലെ തോന്നി. ഭാരതിരാജ സാറിനൊക്കെ വയസ്സായെന്നും ആരോഗ്യം മോശമാണെന്നുമൊക്കെ അറിയാമായിരുന്നു. ഇത് പക്ഷേ, എല്ലാ പരിപാടികൾക്കും അദ്ദേഹം ചുറുചുറുക്കോടെ വരാൻ ആരംഭിച്ചിരുന്ന സമയത്താണ്.
മറന്നാലല്ലേ ഓർക്കേണ്ടതുള്ളൂ. ഞാൻ ഏത് കഥാപാത്രം ചെയ്യുമ്പോഴും അദ്ദേഹത്തെ ഓർക്കും. 'നിങ്ങൾ എന്ത് അനായാസമായിട്ടാണ് അഭിനയിക്കുന്നത്' എന്ന് ആരെങ്കിലും പുകഴ്ത്തി കേൾക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ഓർക്കും. എനിക്ക് ലഭിക്കുന്ന ഓരോ അഭിനന്ദനവും അദ്ദേഹത്തിനുള്ളതാണ്, എനിക്കുള്ളതല്ല. കാരണം അദ്ദേഹം എനിക്ക് വേണ്ടി അത്രയും ആത്മാർഥമായി കൂടെ നിന്നിട്ടുണ്ട്. സാരിയുടുത്ത് നടക്കേണ്ടത് എങ്ങനെയാണെന്ന് പോലും പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്. എനിക്ക് വേണ്ടി സാരിയുടുത്ത് നടന്നുപോലും കാണിച്ചു തന്നിട്ടുണ്ട്. ലൊക്കേഷനിലുള്ളവരെല്ലാം ചിരിക്കുമായിരുന്നു.
ഭാഗ്യരാജ് സാറിന്റെ മരണവാർത്ത അറിഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയില്ല എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്ക് പിന്നിലും ദുരുദ്ദേശമില്ലേ? ആ അന്വേഷണങ്ങൾക്ക് പിന്നിൽ ക്രൂരമായൊരു താല്പര്യമുണ്ട്. പുറത്തുവന്ന് പ്രതികരണം കൊടുത്തിട്ട് പോകണം, ആ പ്രതികരണം എന്തായിരിക്കുമെന്നും അവർക്കറിയാം. അത് മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ എനിക്ക് താല്പര്യമില്ല. എന്നെ സാറിന്റെ ആത്മാവിന് അറിയാം, അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയാം. എന്നെ സംബന്ധിച്ച് ഇതൊന്നും താങ്ങാനുള്ള ശക്തി ഇപ്പോൾ മനസ്സിന് ഇല്ല. മീഡിയയ്ക്ക് മുന്നിൽ വന്ന് ഇമോഷണൽ ഡ്രാമ കാണിക്കേണ്ട ആവശ്യമില്ല. അത് സത്യമാണെന്നും അല്ലെന്നും പലരും പറയും. ആ വിമർശനങ്ങൾക്കൊന്നും ഇവിടെ ഇടമില്ല. ചില സമയത്ത് നമുക്ക് നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാനാകില്ല.
ഞാൻ എപ്പോഴും ചിരിച്ചു കാണാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ നല്ലൊരു ശിഷ്യയാണ് ഞാൻ. ഞാൻ കരയുന്നത് അദ്ദേഹത്തിന് ഇഷ്ടമാകില്ല. അദ്ദേഹം അങ്ങനെ കിടക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല. എന്റെ മനസ്സിൽ അദ്ദേഹം കോട്ടും സ്യൂട്ടും ധരിച്ച് നല്ല ഭംഗിയോടെയാണുള്ളത്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. മരിച്ചുകിടക്കുന്ന അദ്ദേഹത്തെ എനിക്ക് കാണേണ്ട. സജീവമായി നടക്കുന്ന അദ്ദേഹം എന്റെ കണ്ണിലുണ്ട്, അതുമതി എനിക്ക്."
ഇക്കഴിഞ്ഞ ജൂൺ 27 നായിരുന്നു ഭാഗ്യരാജിന്റെ വിയോഗം. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.






