
തന്റെ അഭിനയമികവു കൊണ്ടും നൃത്തപാടവം കൊണ്ടും മുഖഭാവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന നര്‍മ്മങ്ങളിലൂടെയും ഒരു കാലത്ത് ബോളിവുഡിന്റെ തരംഗമായിരുന്നു ഗോവിന്ദ. ഇന്നും ഗോവിന്ദയുടെ സിനിമകള്‍ക്ക് റിപ്പീറ്റ് വാല്യൂ ഏറെയാണ്. നിലവില്‍ ശിവസേനാ ഷിന്ദേ വിഭാഗം നേതാവുമായ താരം വളരെ കുറച്ചു സിനിമകളില്‍ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാല്‍ താരത്തിന്റെ ഭാര്യ സുനിത അഹൂജ തന്റെ പ്രസ്താവനകളിലൂടെ പലപ്പോഴും തലക്കെട്ടുകളിൽ ഇടംപിടിക്കുന്നയാളാണ്. മറാത്തി നടിയുമായി ഗോവിന്ദയ്ക്ക് ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും എന്നാൽ നേരിൽ കണ്ടാലേ താനത് വിശ്വസിക്കൂ എന്നും അടുത്തിടെ സുനിത പറഞ്ഞിരുന്നു.
ഇപ്പോഴിതാ വീണ്ടും ഒരു റിയാലിറ്റി ഷോയിലെ തുറന്നു പറച്ചിലൂടെ സുനിത വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയാണ് സുനിത അഹൂജ. ഷോയുടെ പുതിയ എപ്പിസോഡിൽ, ഭർത്താവ് ഗോവിന്ദയുമായുള്ള ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ച് സഹമത്സരാര്‍ത്ഥിയായ ശിൽപ ഷിൻഡെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാലതില്‍ ദേഷ്യം വന്ന സുനിത അതിരുവിട്ട ചോദ്യങ്ങളിലേക്ക് പോവരുതെന്ന് ശിൽപയെ താക്കീത് ചെയ്തു. ഒപ്പം ഗോവിന്ദയ്ക്ക് 10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും താൻ അദ്ദേഹത്തെ വിട്ട് പോകില്ലെന്നും സുനിത പറഞ്ഞു.
‘‘ഇതിനെക്കുറിച്ചൊക്കെ നമ്മൾ ഇപ്പോൾ പരസ്യമായി സംസാരിക്കുന്നുണ്ട്, എന്നാൽ 40 വർഷം മുൻപ് ആരെങ്കിലും ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നോ? അദ്ദേഹം ഒരു വലിയ താരമാണ്, ഈ വർഷങ്ങൾക്കിടയിൽ ഒരുപാട് ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ മിണ്ടാതിരിക്കാനാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്; വിവാഹം കഴിഞ്ഞാൽ പിന്നെ ആ വീട്ടിൽ നിന്ന് മരണം മാത്രമേ നമ്മളെ പുറത്തെത്തിക്കൂ എന്നാണ് നമ്മളോട് പറഞ്ഞിട്ടുള്ളത്.
ചതി എന്നത് ആദ്യ ദിവസം മുതൽ ഉള്ളതല്ലേ? അദ്ദേഹം ഒരു ഹീറോയാണ്, അതുകൊണ്ട് നമുക്കൊന്നും പറയാൻ കഴിയില്ല. ഈ പ്രായത്തിൽ ഞാൻ അതിനെയോർത്ത് വിഷമിച്ചാൽ എന്റെ പ്രമേഹം കൂടും. അതുകൊണ്ട് ഞാൻ അത് വിട്ടുകളഞ്ഞു, ജീവിതവുമായി മുന്നോട്ട് പോകുന്നു. സാരമില്ല, ഞാൻ എന്റെ മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. നമുക്ക് ആരെയെങ്കിലും തടയാൻ കഴിയുമോ? ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ മുന്നിൽ കാവലിരിക്കണോ? അതിന് കഴിയില്ല, അത് മറ്റേയാളെ അസ്വസ്ഥനാക്കുകയേ ഉള്ളൂ. ഇപ്പോൾ ഞാൻ അധികം ചിന്തിക്കാറില്ല. ഞങ്ങൾക്ക് രണ്ട് വീടുകളുണ്ട്, ഒട്ടനവധി ആളുകൾ അദ്ദേഹത്തെ കാണാൻ വരാറുണ്ട്, എനിക്ക് എന്റെ സ്വന്തം വീട്ടിൽ അല്പം സ്വകാര്യത ആവശ്യമാണ്...’’ എന്നായിരുന്നു സുനിത ആദ്യം പറഞ്ഞത്.
ഇതിനു മറുപടിയായി സഹമത്സരാർത്ഥിയായ റാം കപൂറിനോട് ശില്‍പ പറഞ്ഞത്, ‘സുനിത സംസാരിക്കുമ്പോൾ ആളുകൾ അവരെ തെറ്റായാണ് മനസ്സിലാക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവർ വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിലല്ല. ഗോവിന്ദാജിക്ക് ഒട്ടനവധി ആരാധകരുണ്ടാകാം, എന്നാൽ അദ്ദേഹത്തെക്കുറിച്ച് സുനിത പറയുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാൻ അവർക്കാവില്ല. ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് സുനിതയുടെ മനസ്സിൽ എന്തായിരുന്നു എന്ന് അവർക്കറിയാമോ?’ എന്നാണ്.
ഇതിനോട് സുനിത അഹൂജ തുറന്ന മുഖത്തോടെ പ്രതികരിച്ചു, ‘‘ഞാൻ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവളല്ല, പക്ഷേ സത്യം പറയുമ്പോൾ ആളുകൾക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല. ഞാൻ പറയുന്നത്, നിങ്ങൾ എന്റെ സ്ഥാനത്ത് നിന്ന് ചിന്തിച്ചിട്ട് എന്നെ വിലയിരുത്തൂ എന്നാണ്. അവർ ആ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മാത്രമേ അവർക്കത് മനസ്സിലാകൂ, എന്നെ വന്ന് പഠിപ്പിക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ കാര്യത്തിൽ ആർക്കും ഒന്നും പറയാൻ അവകാശമില്ല. ഇത് എന്റെ ജീവിതമാണ്, എന്റെ നിയമങ്ങളാണ്, എന്റെ ഭർത്താവാണ്. എനിക്ക് തോന്നിയത് ഞാൻ ചെയ്യും. എനിക്ക് അദ്ദേഹത്തെ ശാസിക്കാൻ അവകാശമുണ്ട്. അദ്ദേഹം പത്തിടങ്ങളിൽ പോയി ചതിച്ചാലും ഞാൻ അദ്ദേഹത്തെ ഉപേക്ഷിക്കില്ല. മരണം വരെ എനിക്ക് അദ്ദേഹത്തെ അത്രമേൽ ഇഷ്ടമാണ്...’’ എന്നായിരുന്നു സുനിതയുടെ മറുപടി.
ഗോവിന്ദയുടെ വിഷയം എടുത്തിട്ട് ശിൽപ തങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സഹമത്സരാർത്ഥിയായ റാം കപൂറിനോടും സുനിത പറഞ്ഞു. ‘‘എന്റെ സ്ഥാനത്ത് നിന്ന് നോക്കൂ അപ്പോഴറിയാം അതിന്റെ വേദന. അദ്ദേഹം എന്റെ ഭർത്താവാണ്, അദ്ദേഹം എന്ത് വേണമെങ്കിലും ചെയ്യട്ടെ. മറ്റാർക്കും അതിൽ സംസാരിക്കാൻ അവകാശമില്ല, ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. നമ്മളെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് അവൾ ഉള്ളിലേക്ക് വന്നിരിക്കുന്നത്, പരിധി വിട്ടാൽ ഞാൻ വെറുതെ വിടില്ല. എന്റെ കുടുംബത്തെക്കുറിച്ച് അവൾ സംസാരിക്കേണ്ടതില്ല. അദ്ദേഹം എന്റെ ഭർത്താവാണ്, ഇനി 50 അഫയറുകൾ ഉണ്ടായാലും അവൾക്ക് അതിൽ എന്താണ് കാര്യം?’’ എന്നും തുറന്നടിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാത്രി 8 മണിക്കാണ് ‘ലോക്ക് അപ്പ്: സച്ച് യാ സസാ’ സ്ട്രീം ചെയ്യുന്നത്.
നടി ശിൽപ ഷിൻഡെ റിയാലിറ്റി ഷോയിലേക്ക് എത്തിയതുമുതൽ വീടിനുള്ളിലെ അന്തരീക്ഷം ആകെ മാറിയ മട്ടാണ്. വീട്ടിലെ മറ്റ് മത്സരാർത്ഥികൾ ശിൽപയുടെ സാന്നിധ്യത്തിൽ അല്പം ഭയന്നു നിൽക്കുകയാണെങ്കിലും, ശിവാംഗി ജോഷിയും ശിൽപയും തമ്മിൽ ഇതിനകം തന്നെ കൊമ്പുകോർത്തു കഴിഞ്ഞു. എന്നാൽ ശിൽപയുമായി നേരിട്ട് ഏറ്റുമുട്ടിയത് ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയാണ്. ഷോയിലേക്ക് പ്രവേശിച്ചയുടൻ തന്നെ ശിൽപ പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരുന്നു.
ഗോവിന്ദയും സുനിതയും തമ്മിൽ ഏറെ നാളായി പിരിഞ്ഞാണ് താമസമെന്ന് ഗോസിപ്പുകൾ ഉണ്ടെങ്കിലും ഇരുവരും ഇതിനെക്കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. മുൻപ് പല അഭിമുഖങ്ങളിലും ഗോവിന്ദയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സുനിത ആരോപിച്ചിട്ടുണ്ട്. ഗോവിന്ദ തന്റെ കരിയറിന്റെ പീക്കില്‍ നിന്നപ്പോഴാണ് സുനിത അഹൂജയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്, മകൻ യശ്വർദൻ അഹൂജയും മകൾ ടിന അഹൂജയും.
ഷോയിലേക്ക് വരുന്നതിന് മുൻപ് ‘സ്ക്രീനി’ന് നൽകിയ അഭിമുഖത്തില്‍ തന്റെ ഭർത്താവിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ആരും സംസാരിക്കുന്നത് താൻ സഹിക്കില്ലെന്ന് സുനിത വ്യക്തമാക്കിയിരുന്നു. ‘ഇതൊരു ഫാമിലി ഷോ അല്ല, അതുകൊണ്ട് എന്റെ കുടുംബത്തെക്കുറിച്ച് ആരും സംസാരിക്കുന്നത് ഞാൻ അനുവദിക്കില്ല. ഗോവിന്ദ വളരെ സീനിയർ ആയ ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് നേരെ വിരൽ ചൂണ്ടാൻ ആർക്കും അവകാശമില്ല. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്, എനിക്ക് എന്തും പറയാം, എന്നാൽ ഒരു മൂന്നാമതൊരു വ്യക്തിയും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ല...’ എന്നായിരുന്നു സുനിത പറഞ്ഞത്.






