
ചാലക്കുടിക്കാരുടെ സ്വന്തമായിരുന്ന കലാഭവന്‍ മണി തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തമായത് വളരെയധികം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ വഴി തരണം ചെയ്താണ്. മിമിക്രി വേദികളില്‍ തുടങ്ങിയ കലാജീവിതം പിന്നീട് മിനിസ്ക്രീനിലെ കോമഡി ഷോകളിലും ബിഗ് സ്ക്രീനിലെ കോമഡി കഥാപാത്രങ്ങളിലും വരെയെത്തിച്ചു. കോമഡി മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും നെഗറ്റീവ് ഷെയ്ഡുകളും തന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിക്കാന്‍ മണിക്ക് അധികസമയം വേണ്ടി വന്നില്ല. മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി പിന്നീടിങ്ങോട്ട് കലാഭവന്‍ മണിയുടെ ജൈത്രയാത്ര തുടരുകയായിരുന്നു.
എന്നാല്‍ പ്രേക്ഷകരെയും സഹതാരങ്ങളെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കലാഭവന്‍ മണിയുടെ വിടവാങ്ങല്‍. ഇന്നുമൊരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ് മണിയുടെ അവസാന നിമിഷങ്ങള്‍. കലാഭവന്‍ മണിക്ക് എന്തുകൊണ്ട് എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യത്തിനുത്തരം ഇന്നുമൊരു പ്രവേളിക പോലെ നിലനില്‍ക്കുകയാണ്.
ഇപ്പോഴിതാ കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് വീണ്ടും സംശയരൂപേണ സംസാരിക്കുകയാണ് സഹോദരൻ ആര്‍ എല്‍ വി രാമകൃഷ്ണൻ. ആശുപത്രിയിലാകുന്ന ദിവസം നടന്ന കാര്യങ്ങൾ ഒപ്പമുണ്ടായിരുന്നവർ നടന്ന സംഭവങ്ങള്‍ കുടുംബത്തോട് മറച്ചുവെച്ചെന്നും, ഒപ്പമുണ്ടായിരുന്നവർ നിർണായക വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നുമാണ് രാമകൃഷ്ണന്റെ ആരോപണം.
‘‘2016 മാർച്ച് 5. ചേട്ടൻ അമൃതയിലാണ്, സീരിയസാണ് പെട്ടെന്ന് വരണമെന്ന് പറഞ്ഞു. എന്റെ സുഹൃത്തും ഞാനും കൂടെ അവിടേക്ക് ഓടിയെത്തി. ചേട്ടൻ വെന്റിലേഷനിലാണ്. മണി എന്താണ് കഴിച്ചതെന്ന് പറഞ്ഞാലേ ആന്റി ഡോസ് കൊടുക്കാൻ പറ്റൂ, ഇപ്പോള്‍ അബോധാവസ്ഥയിലാണ് എന്ന് പറഞ്ഞറിഞ്ഞു. പുറത്തേക്കിറങ്ങി ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു മുഴുവൻ സുഹൃത്തുക്കളോടും ചോദിച്ചു. ആരും ഒന്നും പറയുന്നില്ല. മാർച്ച് ആറിന് അദ്ദേഹം മരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നു. മീഥെയ്ല്‍ ആല്‍ക്കഹോള്‍ പോയിസനിംഗ് കാരണമാണ് മരിച്ചതെന്നാണ് അതില്‍ പറയുന്നത്.
അദ്ദേഹത്തിന് ചെറിയ തോതില്‍ ലിവർ സിറോസിസിന്റെ അസുഖവും ഉണ്ടായിരുന്നു. എന്താണ് മരണ കാരണം എന്നറിയാതെ ഞങ്ങള്‍ നിശബ്ദരായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ചാനലുകള്‍ മുഴുവനും വിളിച്ച് തുടങ്ങി. പിന്നെയാണ് മാർച്ച് 5 ന് മുമ്പുള്ള ദിവസങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. സാധാരണ ചേട്ടൻ ബിയർ ആണ് കഴിക്കാറ്. കുട്ടിക്കാലം മുതല്‍ ചേട്ടൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളല്ല. സിനിമയില്‍ കയറി വളരെ കാലങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ബിയർ തന്നെ കഴിച്ച് തുടങ്ങിയത്. എന്റെ കണ്‍മുന്നില്‍ അദ്ദേഹം ഒരുപാട് മദ്യപിച്ച് വരുന്ന സാഹചര്യം ഉണ്ടായിട്ടില്ല.
അന്വേഷിച്ചപ്പോള്‍ അവിടെ അടുത്തുണ്ടായിരുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞത് തലേ ദിവസം അതിഥികള്‍ വന്ന് പോയിരുന്നു. പിറ്റേ ദിവസം രാവിലെ ചേട്ടൻ ബിയർ ചോദിച്ചപ്പോള്‍ ബിയർ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന രണ്ട് പേർ പുറത്ത് പോയി പെപ്സി വാങ്ങിക്കൊണ്ട് വന്ന് ബിയർ കുപ്പിയില്‍ ഒഴിച്ച് ബിയർ ആണെന്ന് പറഞ്ഞ് കൊടുത്തു. അതോടെ അദ്ദേഹത്തിന് കണ്ണിന്റെ കാഴ്ച പോയത് പോലെ സാഹചര്യം ഉണ്ടാകുകയും നിലത്ത് കിടന്നുരുളുകയും ചെയ്തു. ഒരുപാട് സംഭ്രമങ്ങള്‍ അദ്ദേഹമവിടെ കാണിച്ചു. പക്ഷെ അവിടെയുള്ള ആരും ഈ വിവരങ്ങള്‍ വീട്ടില്‍ അറിയിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹത്തിന് ബെൻസോഡിയാസെപൈൻ കുത്തിവെച്ച് മയക്കിയെന്നാണ് പിന്നീട് അറിഞ്ഞത്. അതും സുഹൃത്തായ ഒരു ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഇതൊന്നും ഞങ്ങളോട് പറഞ്ഞില്ല.
കരള്‍ രോഗമുള്ളവർക്ക് ചില മരുന്നുകള്‍ പോലും നല്‍കുമ്പോള്‍ അതീവ ജാഗ്രത വേണം. എന്നാല്‍ ചേട്ടന്റെ കാര്യത്തില്‍ അത് പാലിച്ചില്ല. ലിവർ സിറോസിസ് രോഗികള്‍ക്ക് പാരസെറ്റമോള്‍ ഗുളിക പോലും കൊടുക്കാൻ പാടില്ല. നികൃഷ്ടമായ രീതിയില്‍ കുത്തിവെച്ചാണ് അവർ ചേട്ടനെ കൊണ്ട് പോയത്.
ചേട്ടന് വേറെ വസ്ത്രം വാങ്ങിച്ച് വെെകുന്നേരം നാല് മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. വീട് പാഡിയില്‍ നിന്നും 200 മീറ്റർ പോലുമില്ല. ക്ലാസ് എടുക്കുന്നതിന്റെ മുമ്പിലൂടെയാണ് ചേട്ടനെ കൊണ്ട് പോയത്. പക്ഷെ ഞങ്ങളോട് പറഞ്ഞില്ല. കൂടാതെ, ചേട്ടൻ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും സംഭവസ്ഥലം വൃത്തിയാക്കുകയും ചെയ്തു. അതിനാല്‍ നിർണായക തെളിവുകള്‍ നഷ്ടപ്പെട്ടു. അതിനാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ല, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നു...’’ എന്നാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞത്. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.






