
തലമുറകളുടെ പാട്ടുകാരനായി മലയാളികളുടെ മനസ്സിലിടം നേടിയ പ്രിയ ഗായകനാണ് എം.ജി.ശ്രീകുമാര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സംസ്കൃതം എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 2500-ലധികം ഗാനങ്ങൾ എം.ജി ആലപിച്ചിട്ടുണ്ട്. ഇന്ത്യൻ പിന്നണി ഗായകൻ , സംഗീതസംവിധായകൻ, സംഗീത നിർമ്മാതാവ്, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലെല്ലാം എം.ജി തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ പ്രൊഫഷണല്‍ ജീവിതം പോലെ തന്നെ വ്യക്തിജീവിതവും ആരാധകര്‍ ഏറ്റെടുക്കാറുള്ളതാണ്.
എം ജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും കെമിസ്ട്രി പ്രേക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ്. വര്‍ഷങ്ങള്‍ നീണ്ട ലിവിംഗ് റ്റുഗദര്‍ ലൈഫിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. പ്രണയത്തെക്കുറിച്ചും, വിവാഹ ജീവിതത്തെക്കുറിച്ചും, പരസ്പരം മനസിലാക്കിയതിനെക്കുറിച്ചുമെല്ലാം ഇരുവരും പലപ്പോഴും മനസ്സു തുറന്നിട്ടുണ്ട്. ഇവര്‍ ഒന്നിച്ചെത്തുന്ന അഭിമുഖങ്ങളെല്ലാം വൈറലായി മാറിയിട്ടുമുണ്ട്.
ഇപ്പോഴിതാ തന്റെ സ്വഭാവത്തെക്കുറിച്ച് ലേഖ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തനിക്ക് ഒന്നിനോടും നിര്‍ബന്ധം പിടിക്കുന്ന ശീലമില്ലെന്നും എന്നാല്‍ തന്റെ ആരെങ്കിലും നിര്‍ബന്ധിക്കുന്നത് ഇഷ്ടമല്ലെന്നുമാണ് ലേഖ പറയുന്നത്.
‘‘ലേഖയ്ക്ക് ഒന്നിനോടും നിര്‍ബന്ധം പിടിക്കുന്ന ശീലമില്ല. പരിചയപ്പെട്ട കാലം മുതലേ അങ്ങനെയാണ്...’ എം.ജി.ശ്രീകുമാര്‍ പറഞ്ഞു തുടങ്ങി. ബാക്കി പറഞ്ഞത് ലേഖയാണ്.
‘‘ഡാന്‍സറാവണം എന്നായിരുന്നു എന്റെ ആഗ്രഹം. അച്ഛനും അമ്മയും പറയുന്നത് പോലെയേ അന്നൊക്കെ ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. അതിനപ്പുറം ഒരു ലോകമില്ല. അവര്‍ക്ക് എന്നെ പാട്ട് പഠിപ്പിക്കണം എന്നായിരുന്നു. നല്ലൊരു പാട്ടുകാരിയാവണം എന്നായിരുന്നു. പക്ഷേ, എന്റെ കുഞ്ഞുമനസില്‍ അതൊരു വാശിയായിരുന്നു. ആ കൊച്ചുമനസ് എനിക്ക് ഇപ്പോള്‍ കാണാം. പ്രാവശ്യവും അമ്മയും അച്ഛനും എന്നെ വഴക്ക് പറയും, ‘നീ പാട്ട് പഠിച്ചോ? കണ്ടോ നിന്റെ ചേച്ചി എത്ര മനോഹരമായിട്ട് പാടുന്നു...’ എന്നൊക്കെ. അതൊക്കെ എന്റെ ആ ആ കുഞ്ഞു മനസ്സിൽ ഭയങ്കര ഹേർട്ട് ആയി . അപ്പോൾ ഞാൻ പാട്ട് പാടില്ലെന്ന് എനിക്ക് വാശിയായി. അങ്ങനെ ഞാൻ ആ ടീച്ചറിന് മണ്ണ് കലക്കി കൊടുത്തിട്ടുണ്ട്. എന്നെ ഇങ്ങനെ ഫോഴ്‌സ് ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്, അതിഷ്ടമല്ല.
അതില്‍ മാത്രമല്ല ഏത് കാര്യത്തിലും അങ്ങനെയാണെന്നായിരുന്നു എം.ജി ഇതു കേട്ട് പറഞ്ഞത്. ‘‘ഇതിൽ മാത്രമല്ല, ഏത് കാര്യത്തിലും അങ്ങനെയാണ്. നല്ലൊരു ഫുഡ് ആണെങ്കിൽ പോലും, ‘അവൾക്കത് വേണ്ട’ എന്ന് മനസ്സിൽ വിചാരിച്ചാൽ പിന്നെ കഴിക്കില്ല. കുറച്ച് കഴിച്ച് നോക്കൂ എന്ന് പറഞ്ഞാല്‍, ‘എനിക്ക് വേണ്ട, ഇല്ല, എനിക്ക് വേണ്ട. ഞാൻ അത് കഴിക്കില്ല. നിങ്ങൾ ഇനി എത്ര പറഞ്ഞാലും ഞാൻ കഴിക്കില്ല’ എന്ന് പറയും. അങ്ങനെയാണ്...’ എം.ജി.ശ്രീകുമാര്‍ പറഞ്ഞു.
‘‘അടുത്തിടെ ലേഖാസ് നെസ്റ്റ് എന്ന് പറഞ്ഞൊരു കമ്പനി തുടങ്ങിയിട്ടുണ്ട്. നല്ല രസമായിട്ടുള്ളൊരു കോഫി ഷോപ്പ്, ഇവളുടെ ഇഷ്ടം പോലെയായി തുടങ്ങിയിട്ടുണ്ട്. ഹയാത്തിന്റെ അവിടെ തന്നെ. അവിടെയൊരു എട്ട് സെന്റില്‍ ഇടിഞ്ഞ് പൊളിഞ്ഞൊരു വീടുണ്ടായിരുന്നു. അത് മാറ്റിയാണ് കഫേയാക്കിയത്. നല്ലൊരു ആംപിയന്‍സൊക്കെയുള്ള കോഫി ഷോപ്പ്. നന്നായിച്ച് കുക്ക് ചെയ്യുമല്ലോ, എല്ലാം നോക്കി ചെയ്യാന്‍ ഞങ്ങളുടെയൊരു കോമണ്‍ ഫ്രണ്ടുണ്ട്. ഇവളുടെ ആഗ്രഹമല്ല, എന്തെങ്കിലും ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ നിര്‍ബന്ധിച്ചതാണ്....’’ എം.ജി. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘‘ഐ അച്ചീവ്ഡ് എവരിതിംഗ്, ടച്ച് വുഡ്. ഇനിയെനിക്ക് വലിയ മോഹങ്ങളൊന്നുമില്ല. ജീവിതം നല്ല സന്തോഷത്തോടെ പോവുന്നു. എല്ലാം ഞാന്‍ നേടിക്കഴിഞ്ഞു. അമ്മയായി, അമ്മൂമ്മയായി. ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു. ഭഗവാന്‍ എല്ലാം തന്നു. ആഹാരവും, കിടന്നുറങ്ങാന്‍ വീടും, നല്ല ഭര്‍ത്താവും അങ്ങനെ എല്ലാം ദൈവം തന്നു....’’ ലേഖ പറഞ്ഞു. ആനീസ് കിച്ചണില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.






