
ജയ്പൂർ: ജയ്പൂരിൽ റോഡപകടത്തിൽ മരിച്ചുവെന്ന് കരുതിയ സ്ത്രീയുടെ മരണം സ്വന്തം മകൾ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അമ്മയുടെ മരണശേഷം ആശ്രിത നിയമനത്തിലൂടെ ലഭിക്കുന്ന സർക്കാർ ജോലി സ്വന്തമാക്കാനാണ് മകളായ ആയുഷി കൊലപാതകം ആസൂത്രണം ചെയ്തത്.
പ്രതാപ് നഗർ സ്വദേശിയായ നീരജ് ശർമ്മ (45) എന്ന സ്ത്രീയാണ് ജൂലൈ 4-ന് അമിതവേഗതയിലെത്തിയ സ്കോർപിയോ എസ്‌യുവി ഇടിച്ച് മരിച്ചത്. പ്രഥമദൃഷ്ട്യാ ഇത് ഒരു സാധാരണ റോഡപകടമായിട്ടാണ് തോന്നിയതെങ്കിലും, പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് ഇത് ക്വട്ടേഷൻകൊലപാതകമാണെന്ന് തെളിഞ്ഞത്.കേസിൽ ഇരയുടെ മകളായ ആയുഷി (23) ഉൾപ്പെടെ ഏഴ് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിലെ മറ്റ് ചില അംഗങ്ങൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ജയ്പൂർ ഈസ്റ്റ് ഡിസിപി രഞ്ജിത ശർമ്മ അറിയിച്ചു.
കൊലപാതകം നടത്തുന്നതിനായി പ്രതികൾ അഞ്ച് പേരുടെ സംഘത്തെ വാടകയ്ക്കെടുക്കുകയും അവർക്ക് കരാർ അനുസരിച്ചുള്ള പണം നൽകുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൊലയാളികൾ കഴിഞ്ഞ രണ്ട് മാസമായി നീരജ് ശർമ്മയുടെ ദിനചര്യകൾ നിരീക്ഷിച്ച ശേഷമാണ് കൃത്യം നടപ്പാക്കിയത്. ഇതിനുമുമ്പ് മറ്റൊരു വാഹനം ഉപയോഗിച്ചും ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട നീരജ് ശർമ്മയുടെ ഭർത്താവും സർക്കാർ ജീവനക്കാരനായിരുന്നു. ഒരു വർഷം മുമ്പ് അദ്ദേഹം മരിച്ചതിനെ തുടർന്നാണ് നീരജിന് ആശ്രിത നിയമനത്തിലൂടെ ആ ജോലി ലഭിച്ചത്. അമ്മയെ ഇല്ലാതാക്കിയാൽ ആ ജോലി തനിക്ക് ലഭിക്കുമെന്ന് കരുതിയാണ് മകൾ ആയുഷി ഈ ക്രൂരതയ്ക്ക് മുതിർന്നതെന്നാണ് പോലീസ് നിഗമനം.
കൂടാതെ, സ്വത്ത് തർക്കവും ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിന്റെ സഹോദരനും മകനും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്നാണ് വിവരം. അറസ്റ്റിലായവരിൽ മകളെ കൂടാതെ ഭർത്താവിന്റെ സഹോദരനും ഉൾപ്പെടുന്നു. ഭർത്താവിന്റെ സഹോദരന്റെ മകനായ ബൽറാം നിലവിൽ ഒളിവിലാണ്, ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ മുഴുവൻ കാരണങ്ങളും പ്രതികളുടെ പങ്കും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.






