
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ 'പ്രിയദർശിനി' പദ്ധതിക്കെതിരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ബുധനാഴ്ച നാല് ജില്ലകളിൽ പണിമുടക്ക് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിലാണ് സമരം.
'പ്രിയദർശിനി' പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ബസ് ഉടമകളുടെ ആരോപണം. ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും, കിലോമീറ്ററിന് 55 രൂപ നിരക്കിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് ഏറ്റെടുക്കാൻ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത വരുമാനനഷ്ടമുണ്ടായെന്നാണ് അസോസിയേഷന്റെ വാദം. പദ്ധതി ആരംഭിച്ച് 21 ദിവസത്തിനിടെ 43 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും, നിരവധി റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പ്രതിദിനം 2,000 മുതൽ 6,000 രൂപ വരെ നഷ്ടം നേരിടേണ്ടി വന്നതായും സംഘടന അറിയിച്ചു. ഇതിനെ തുടർന്ന് പല സർവീസുകളും വെട്ടിക്കുറയ്ക്കാൻ ഉടമകൾ നിർബന്ധിതരായെന്നും അവർ പറയുന്നു.
പ്രശ്നത്തിന് പരിഹാരം തേടി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ് സംഘടനയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്നും, പണിമുടക്കിനോടനുബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.






