
സന്തോഷ്, കുമാരൻ, ധ്രുവൻ, തനിയോരുവൻ, പൊന്നിയിൻ സെൽവൻ, കരാട്ടെ ബാബു തുടങ്ങിയ ഐക്കണിക് വേഷങ്ങളിലൂടെ പ്രശസ്തനായ മാറിയ തമിഴ് നടനാണ് രവി മോഹന്‍. അടുത്തിടെയായി സിനിമയേക്കാളേറെ ട്വിസ്റ്റുകള്‍ നിറഞ്ഞ വ്യക്തിജീവിതത്തിലൂടെയാണ് രവി കടന്നു പോകുന്നത്. ഭാര്യ ആര്‍തിയുമായി ഉണ്ടായ പ്രശ്നങ്ങള്‍, വിവാഹമോചനം, പിന്നീടെത്തിയ പ്രണയം, പ്രണയനൈരാശ്യം എന്നിങ്ങനെ വളരെ ഇമോഷണലായ ഒരു അവസ്ഥയിലൂടെയാണ് താരം അടുത്തിടെ കടന്നു പോകുന്നത്. ഈയടുത്ത് ചില വാര്‍ത്താസമ്മേളനങ്ങളില്‍ പൊട്ടിത്തെറിച്ചും, വികാരഭരിതനായും പ്രകോപിതനായുമൊക്കെ താരത്തെ പ്രേക്ഷകര്‍ കണ്ടു.
ഇപ്പോഴിതാ ജെഎഫ്‌ഡബ്ല്യു അച്ചീവേഴ്‌സ് അവാർഡ് 2026 നിശയില്‍ വികാരഭരിതനായി സംസാരിച്ച രവി മോഹന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിച്ചതില്‍ സങ്കടമുണ്ടെന്നും സ്വന്തം ജീവിതത്തിലുണ്ടായ മോശം കാര്യങ്ങളിൽ പിന്തുണയായി കൂടെ നിന്ന എല്ലാവരോടും നന്ദിയെന്നും താരം പറഞ്ഞു. അഭിനയ ജീവിതത്തിൽ 23 വർഷം പിന്നിടുന്നതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
‘‘എന്റെ വ്യക്തിപരമായ തീരുമാനം എല്ലാവരെയും വേദനിപ്പിച്ചതിൽ എനിക്ക് ഒരു ഖേദമേയുള്ളൂ. എനിക്ക് ഈ വർഷം 46 വയസ്സ് തികയുകയാണ്. എന്റെ ആയുസ്സിന്റെ പകുതിയും അതായത് 23 വര്‍ഷവും ഞാന്‍ ചെലവിട്ടത് സിനിമയിലാണ്. അതിനിടെ നിങ്ങളെ മുറിവേൽപ്പിച്ച ഒരു ചെറിയ തെറ്റ് മാത്രം എന്റെ ഭാഗത്തു നിന്നുണ്ടായി. വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും ഫിഫ്റ്റി-ഫിഫ്റ്റി മുന്നോട്ട് പോകുന്ന സമയത്ത്, വ്യക്തിജീവിതത്തിൽ ഉണ്ടായ ചില വികാരവിക്ഷോഭങ്ങൾ കാരണം ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു ശതമാനം കൂടുതൽ വ്യക്തിപരമായ ജീവിതത്തിന് പ്രാധാന്യം കൊടുത്തു, ഞാന്‍ ഇമോഷണൽ ആയിപ്പോയി. സിനിമയിലുള്ള ഓരോരുത്തരും എന്റെ അടുത്ത് വന്ന്, ‘നീ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, ഞങ്ങൾ അത് സമ്മതിക്കാം, പക്ഷേ സിനിമയിൽ ഉണ്ടാകില്ല എന്ന് മാത്രം നീ പറയരുത്’ എന്ന് എന്നോട് പറഞ്ഞു. അന്ന് മുതൽ ഇന്ന് വരെ അവർ പറഞ്ഞത് ഞാൻ ഒരു വേദവാക്യമായി എടുത്തു.
ഇതു പറയുമ്പോൾ ഞാന്‍ വൈകാരികമാകും. ഞാൻ നിങ്ങളോടെല്ലാം ക്ഷമ ചോദിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ വെച്ച്, ഞാൻ മുട്ടുകുത്തി മാപ്പ് ചോദിക്കുകയാണ്. സിനിമയോടും, നിങ്ങളോടും, എന്നെ സ്നേഹിക്കുന്ന എന്റെ ആരാധകരോടും ഞാൻ ഒരിക്കലും ഇനിമേൽ ദ്രോഹം ചെയ്യില്ല. ദയവായി എന്നോട് ക്ഷമിക്കൂ. ഇനി ഞാൻ വഞ്ചിക്കില്ല. നിങ്ങൾ തന്ന സ്നേഹവും എന്റെ അമ്മയ്ക്ക് നൽകിയ വാക്കും കാരണം ഞാൻ ഇനി നിങ്ങളോടൊപ്പം ഉണ്ടാകും, സിനിമയിലേക്ക് ഞാൻ മടങ്ങിവരികയാണ്. എന്തുചെയ്താലും ഞങ്ങളുണ്ട് കൂടെയെന്ന നിങ്ങളുടെ വാക്കാണ് എന്നെ ഇതിന് സഹായിച്ചത്. നിങ്ങളുടെ സന്തോഷും കുമരനും ധ്രുവയായും തനി ഒരുവനായും പൊന്നിയിൻ സെൽവനായും തീർച്ചയായും ഞാൻ തിരിച്ചു വരും.
കൂടുതൽ ശക്തനായി തിരിച്ചുവന്ന് സന്തോഷത്തോടെ ഒരു പുതിയ ജീവിതം ആരംഭിക്കും. സമാധാനത്തിനും വിജയത്തിനും ഇടയിൽ, ഞാൻ എപ്പോഴും സമാധാനം തിരഞ്ഞെടുക്കും. പ്രശസ്തിക്കും സന്തോഷത്തിനും ഇടയിൽ, യാതൊരു സംശയവുമില്ലാതെ ഞാൻ സന്തോഷം തിരഞ്ഞെടുക്കും. സ്വയം സ്നേഹത്തിന്റെയും ചുറ്റുമുള്ളവരെ പരിപാലിക്കുന്നതിന്റെയും പ്രാധാന്യം വളരെ വലുതാണ്. എന്റെ ആരാധകരിൽ നിന്നുള്ള സ്നേഹം ഏത് അവാർഡിനേക്കാളും എനിക്ക് അർത്ഥമാക്കുന്നു. എന്റെ യാത്രയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, എന്റെ ആദ്യ ചിത്രമായ ജയം എപ്പോഴും സവിശേഷമായിരിക്കും....’’ രവി മോഹന്‍ പറഞ്ഞു. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് താരത്തിന്റെ വാക്കുകള്‍ സദസ്സ് ഏറ്റെടുത്തത്.






